Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങളെ കുഴപ്പിച്ച പാട്ടുകൾ ‍!

mg-sreekumar-madhu മധു ബാലകൃഷ്ണന്‍, എം.ജി. ശ്രീകുമാര്‍

ഏതു പാട്ടുകാര്‍ക്കും അവരുടെ ഓരോ ഗാനങ്ങളും ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നത് തന്നെയാണ്. ഹൃദയാംശമാണ് ആ ഗാനങ്ങളെല്ലാം. എന്നാല്‍ ചില പാട്ടുകള്‍ അവരോട് ഒരല്‍പം കുസൃതി കാട്ടിയിട്ടുണ്ട്. അങ്ങനെ എളുപ്പം പാടേണ്ടെന്നു പറഞ്ഞ് മാറി നിന്നിട്ടുണ്ട്. എഴുത്തുകാരുടെ കാര്യവും അങ്ങനെ തന്നെ. സംവിധായകന്‍ പറയുന്ന സന്ദര്‍ഭത്തിനനുസരിച്ചും സംഗീത സംവിധായകന്‍ നല്‍കുന്ന ഈണക്കൂട്ടിനനുസരിച്ചും വാക്കുകള്‍ എത്താത്ത അവസ്ഥ. ഒറ്റയ്ക്കിരുന്നും വെറുതെ നടന്നും വര്‍ത്തമാനം പറഞ്ഞുമൊക്കെ ഒടുവില്‍ ആ വരികള്‍ വന്നുചേരും...അങ്ങനെ കുഴപ്പിച്ച പാട്ടുകളെ കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ് നമ്മുടെ ചില പാട്ടുകാരും ഗാനരചയിതാക്കളും സംഗീത സംവിധായകരും...

എം.ജി. ശ്രീകുമാര്‍

അങ്ങനെ കറക്കിയ പാട്ടുകള്‍ അധികമുണ്ടായിട്ടില്ല. എങ്കിലും ഹരികൃഷ്ണന്‍സിലെ സമയമിതപൂര്‍വ്വ സായാഹ്നം എന്ന പാട്ടിന്റെ റെക്കോഡിങ് മറക്കാനാകില്ല. അത് ദാസേട്ടനും ചിത്രയും ഞാനും കൂടി പാടിയ പാട്ടാണ്. അതില്‍ തന്നെ ഞാനും ദാസേട്ടനും കൂടി വേറെ വേറെ ഫുള്‍ സോങ് ആയി പാടുകയും ചെയ്തു. നാലര മണിക്കൂര്‍ എടുത്താണ് ഞാന്‍ ആ റെക്കോഡിങ് പൂര്‍ത്തിയാക്കിയത്. പുതിയ കാല റെക്കോഡിങ് രീതിയിലെടുത്ത പാട്ടാണ്. അതും അത്രയും സമയമെടുക്കുന്നതിനു കാരണമായി. സാധാരണ ഒന്നര-രണ്ട് മണിക്കൂറൊക്കെയേ വേണ്ടി വരാറുള്ളൂ. പക്ഷേ ഇവിടെ നാലര മണിക്കൂര്‍ വേണ്ടി വന്നു. പക്ഷേ വന്‍ ഹിറ്റ് ആയി മാറി ആ ഗാനം. 

ഹിസ് ഹൈനസ് അബ്ദുള്ളയിലെ നാദരൂപിണി എന്ന പാട്ടിനാണ് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് കിട്ടുന്നത്. പക്ഷേ ആ ഗാനം ഒറ്റ ടേക്കില്‍ വെറും അഞ്ചു മിനുട്ട് കൊണ്ട് പാടിത്തീര്‍ക്കാനായി. ആ പാട്ടിന്റെ ദൈര്‍ഘ്യവും അത്ര തന്നെയേ ഉള്ളൂ.

മധു ബാലകൃഷ്ണന്‍

ഉടയോനിലെ തിരുവരങ്ങില്‍ എന്ന പാട്ട് ആണ് എന്നെ സംബന്ധിച്ച് അത്തരത്തിലുള്ളൊരു ഗാനം. വളരെ കഠിനമായൊരു ഈണമായിരുന്നു. രണ്ടര മണിക്കൂറേ പാടാന്‍ എടുത്തുള്ളൂവെങ്കിലും കഠിനമായിരുന്നു. അതുപോലെ തന്നെയൊരു ഗാനമാണ് വാല്‍ക്കണ്ണാടിയിലെ അമ്മേ അമ്മേ...എന്ന ഗാനം. ചില പാട്ടുകളുെട ഈണം വളരെ ലളിതമായിരിക്കും. പക്ഷേ അത്തരം പാട്ടുകളായിരിക്കും പാടിത്തീര്‍ക്കാന്‍ ഏറ്റവും പ്രയാസപ്പെടുന്നതും സമയമെടുക്കുന്നതും. അതുപോലെ ചില ഈണങ്ങള്‍ പ്രയാസമെന്നു  വിചാരിക്കുമെങ്കിലും എളുപ്പം പാടാനാകും. അത് സംഗീത സംവിധായകനെ കൂടി ആശ്രയിച്ചിരിക്കും. അദ്ദേഹം എങ്ങനെ പാട്ടിനെയും റെക്കോഡിങിനെയും കൈകാര്യം ചെയ്യുന്നു എന്നതിനനുസരിച്ചാണ് കാര്യങ്ങള്‍ വരുന്നത്. 

റഫീഖ് അഹമ്മദ്

അങ്ങനെ ഒരുപാട് ഗാനങ്ങളുണ്ട്. നമുക്ക് എങ്ങനെയും എഴുതാനാകും. പക്ഷേ എനിക്ക് എങ്ങനെയെങ്കിലും എഴുതി തീര്‍ത്ത്, ഒരു ജോലി പൂര്‍ത്തിയാക്കിയല്ലോ എന്ന ആശ്വാസത്തില്‍ പോകാനാകില്ല. കാരണം ഭാഷ കൊണ്ടു ജീവിക്കുന്നയാളാണ്. അതിനോട് അങ്ങേയറ്റം നീതിപുലര്‍ത്തണമെന്നതാണ് എന്റെ നിലപാട്. അങ്ങനെയൊരു നിലപാടില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് ഗാനങ്ങളിലെ വരികള്‍ കണ്ടെത്താന്‍ കുഴഞ്ഞു പോയിട്ടുണ്ട്. അതിനു കാരണം ആ ഈണങ്ങള്‍ തന്നെയാകും. മലയാള ഭാഷയോട് യാതൊരു തരത്തിലും ചേരാത്ത ഈണങ്ങളായിരിക്കും അത്.

rafeeq-ahammed

സംഗീത സംവിധായകര്‍ തരുന്ന ഈണത്തിനനുസരിച്ച് പാട്ട് എഴുതാറാണ് പതിവ്. ആ ഈണങ്ങള്‍ അവര്‍ എങ്ങനെ സൃഷ്ടിക്കുന്നുവെന്ന് നമുക്കറിയില്ലല്ലോ. ചില ഈണങ്ങള്‍ പാശ്ചാത്യ ലോകത്തു നിന്ന് കടമെടുത്തതോ പ്രചോദനാത്മകമായി ചെയ്തതോ ആയിരിക്കാം. അത്തരം ഈണങ്ങള്‍ക്കുതകുന്ന നല്ല വരികള്‍,എന്നെ സംതൃപ്തിപ്പെടുത്തുന്ന വരികള്‍ കണ്ടെത്തുക പ്രയാസമാണ്. അങ്ങനെ വരികള്‍ കുത്തിത്തിരുകുന്നത് തന്നെയാണ് നിലവില്‍ മലയാള ചലച്ചിത്ര ഗാനങ്ങളുടെ അപചയത്തിനു കാരണം എന്നാണ് ഞാന്‍ കരുതുന്നത്. ഇതൊരു വലിയ വിഷയം തന്നെയാണ്.

അങ്ങനെ ചില ഗാനങ്ങള്‍ നല്ലതായിട്ടുമുണ്ട്. ഉസ്താദ് ഹോട്ടലിലെ മേല്‍ മേല്‍...എന്ന പാട്ടിന്‌റെ ഈണം അങ്ങനെയുള്ളതാണ്. ല്‍...എന്നതില്‍ അവസാനിക്കുന്ന ഈണമാണ് പാടിത്തന്നത്. വരികളും അങ്ങനെ തന്നെ വേണമെന്നു പറഞ്ഞതോടെ ആലോചിച്ച് എഴുതിയത്. സിനിമയിലെ സാഹചര്യത്തോടും ഏറെ ചേര്‍ന്നു നില്‍ക്കുന്ന ഗാനമായി അതുമാറി. ചില ഗാനങ്ങള്‍ പ്രമേയത്തിലെ ആഴം കൊണ്ട് നമ്മെ കുഴപ്പിക്കും. അങ്ങനെയുള്ള പാട്ടുകള്‍ ഹൃദയത്തോടു ചേരും. അതൊരു സുഖമാണ്. അങ്ങനെയുള്ള ഒരുപാട് ഗാനങ്ങളും എഴുതാനായി. എന്നു നിന്റെ മൊയ്തീനിലെ എല്ലാ ഗാനങ്ങളും അങ്ങനെയുള്ളതായിരുന്നു. അത് കുറച്ചു കൂടി ഭംഗിയാക്കി എഴുതാമായിരുന്നുവെന്നാണ് ഇപ്പോഴുമെന്റെ മനസ്സു പറയുന്നത്.

രാജലക്ഷ്മി

ദൈവം സഹായിച്ച് അങ്ങനെ കുഴപ്പിച്ച പാട്ടുകള്‍ അധികമുണ്ടായിട്ടില്ല. എങ്കിലും എനിക്ക് സംസ്ഥാന പുരസ്‌കാരം നേടിത്തന്ന ജനകനിലെ ഒളിച്ചിരുന്നേ...എന്ന പാട്ട് കുറേ സമയമെടുത്ത് പാടിയ പാട്ടാണ്. എം.ജയചന്ദ്രന്‍ ആയിരുന്നു സംഗീതം. ജയചന്ദ്രന്‍ ചേട്ടന്‍ ഏത് ഗായകന്റെയും ഗായികയുടെയും കഴിവിന്റെ പരമാവധി ആയിരിക്കണം ഓരോ പാട്ടു പാടുമ്പോഴും പുറത്തുവരേണ്ടതെന്ന് നിര്‍ബന്ധമുള്ള ആളാണ്. അത്രമാത്രം പാടിക്കും. അന്ന് റെക്കോഡിങിന് മുഴുവന്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയ സൈനോജ് ചേട്ടനാണ് ഒപ്പമുണ്ടായിരുന്നത്. ആ പാട്ട് കേള്‍ക്കുമ്പോള്‍ അതൊരു ഈസി ഗാനം പോലെ തോന്നും. പക്ഷേ അങ്ങനെയല്ല. ഒരുപാട് സംഗതികള്‍ അടുത്തടുത്ത് വരുന്ന ഗാനമാണ്. അതെല്ലാം എനിക്ക് പറഞ്ഞു തന്നത് സൈനോജ് ചേട്ടനാണ്. ഞാന്‍ അതു കേട്ട് പഠിച്ചു പാടും. സൈനോജ് ചേട്ടനാണ് റെക്കോഡിങിന് ഒപ്പമുണ്ടായിരുന്നത്. ഇടയ്ക്ക് ജയചന്ദ്രന്‍ ചേട്ടന്‍ വന്നു നോക്കും. തിരുത്തലുകള്‍ പറഞ്ഞിട്ട് പോകും. അങ്ങനെയായിരുന്നു. കുറേ സമയമെടുത്താണ് പാട്ട് പൂര്‍ത്തിയാക്കിയത്. പാടിക്കഴിഞ്ഞപ്പോള്‍ സൈനോജ് ചേട്ടന്‍ പറഞ്ഞിരുന്നു, രാജീ ഇത് നിന്റെ സംഗീത ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന പാട്ടായിരിക്കും എന്ന്. അതുപോലെ തന്നെ സംഭവിച്ചു. തൊട്ടടുത്ത വര്‍ഷം എനിക്ക് അവാര്‍ഡ് കിട്ടി. പക്ഷേ അതു കാണാന്‍ സൈനോജ് ചേട്ടന്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കുകയാണ്.

rajalakshmi-singer രാജലക്ഷ്മി

മനു മഞ്ജിത് 

പാട്ട് എഴുതാന്‍ ബുദ്ധിമുട്ടിയ അവസരങ്ങള്‍ കുറവാണ്. എങ്കിലും ചില പാട്ടുകള്‍ ചെയ്യുമ്പോള്‍ ഒരുപാട് ആശയക്കുഴപ്പമുണ്ടായ സാഹചര്യമുണ്ട്. അത്തരത്തിലൊരു പാട്ടായിരുന്നു വേട്ടയിലെ രാവു മായുമീ എന്ന ഗാനം. തുടക്കമൊക്കെ പത്തു-പതിനഞ്ച് മിനുട്ട് കൊണ്ട് എഴുതി തീര്‍ക്കാനായി. പക്ഷേ അത് വേട്ടയ്ക്കു വേണ്ടി എഴുതിയതായിരുന്നില്ല. വേറൊരു ചിത്രത്തിനു വേണ്ടിയായിരുന്നു. പിന്നീടത് വേട്ടയ്ക്കു വേണ്ടി മാറ്റിയപ്പോള്‍ തീം മാറിയല്ലോ. ഈണം അതുപോലെ തന്നെ ആയതുകൊണ്ടും അതെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതു കൊണ്ടും ഈണം മാറിയില്ല. അതുകൊണ്ട് പല്ലവിയും അനുപല്ലവിയും ഒക്കെ മാറ്റി എഴുതേണ്ടി വന്നു. അതൊരുപാട് ശ്രദ്ധിക്കപ്പെട്ട പാട്ടാണ്. അങ്ങനെ കുറേ അനുഭവങ്ങളുണ്ട്. 

അതുപോലെ ഒരു മുത്തശ്ശി കഥ എന്ന സിനിമയില്‍ ഒരു പാട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ സിജോ പറഞ്ഞത് ആ പാട്ട് കേട്ടാല്‍ അത് മലയാളത്തിലുള്ളതാണെന്ന് തോന്നരുത്. ഒരു ബംഗാളി ഗായകന്‍ മലയാളം പാടുന്ന പോലെ വരികള്‍ വരണമെന്ന്. അങ്ങനെയൊന്നു എഴുതുക കഠിനമല്ലേ. മനോ ആയിരുന്നു ആ പാട്ട് പാടിയത്. ഗോദയിലെ ആരോ നെഞ്ചില്‍ എന്ന പാട്ടിന്റെ ഒരു അണ്‍പ്ലഗ്ഡ് വേര്‍ഷനാണ് നമ്മള്‍ കേള്‍ക്കുന്നതും ഹിറ്റ് ആയതും അതു തന്നെയാണ്. പക്ഷെ ആദ്യം അതൊരു പെപ്പി നമ്പര്‍ ആയിട്ടാണ് എഴുതിയത്. കേരള സംസ്‌കാരവും പഞ്ചാബി സംസ്‌കാരവും വരുന്ന വരികളായിരുന്നു അതില്‍. പിന്നീടാണ് ആ പാട്ട് റൊമാന്റിക് ഗാനമാക്കി മാറ്റിയാലോ എന്ന ആലോചന വന്നത്. അങ്ങനെ വീണ്ടും വരികളില്‍ തിരുത്തലുകള്‍ വരുത്തി.

വളരെ പെട്ടെന്ന് മനസ്സില്‍ വന്ന ഗാനങ്ങളുമുണ്ട്. ഹാജി മസ്താന്‍ സലാം വയ്ക്കും...എന്ന ഷാജി പാപ്പന്‍ ഗാനത്തിലെ ആദ്യ വരികള്‍ ഏതോ ഒരു യാത്രയ്ക്കിടയില്‍ പെട്ടെന്ന് മനസ്സില്‍ വന്നതാണ്. പൊടുന്നനെ തോന്നിയത്. തുടക്കം കിട്ടിയാല്‍ പിന്നെ വരികള്‍ ഒരു ഓളത്തിന് അങ്ങ് വരും. അതുപോലൊരു ഗാനമാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ തിരുവാവണി രാവ്...വിനീത് സിനിമയില്‍ ദുബായില്‍ നടക്കുന്ന ഒരു ഓണാഘോഷ സമയത്തേക്കുള്ള പാട്ടാണെന്നു പറഞ്ഞപ്പോള്‍, തിരുവാവണി രാവ് മനസ്സാകെ നിലാവ് എന്നു തുടങ്ങിയാലോ എന്ന് ഞാന്‍ ചോദിച്ചു....അങ്ങനെ ചില പാട്ടുകളുടെ വരികള്‍ പെട്ടെന്നങ്ങ് മനസ്സില്‍ വിരിയും. ചിലത് അങ്ങനെയാകില്ല. എങ്ങനെയാണെങ്കിലും പാട്ട് നന്നാകുമ്പോള്‍ ആ കഷ്ടപ്പാടൊക്കെ മനസ്സില്‍ നിന്നു മാഞ്ഞു പോകും...പിന്നെ അടുത്ത പാട്ടിലേക്കുള്ള യാത്രയായി.

രമേശ് നാരായണന്‍

ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവുമധികം സമയമെടുത്ത് ചെയ്ത പാട്ടാണ് കണ്ണോട് കണ്ണോരം എന്ന ശ്രേയാ ഘോഷാല്‍ ഗാനം. ആ പാട്ടിന്റെ വരികളുടെ ഭംഗിയ്ക്ക് ചേരുന്ന ഈണം കണ്ടെത്താന്‍ രണ്ടു മാസത്തോളം എടുത്തു. തുടക്കം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ബാക്കി പല്ലവിയിലേക്കും അനുപല്ലവിയിലേക്കും വേണ്ട ഈണം പെട്ടെന്നു വരും. ആ തുടക്കം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ പ്രശ്‌നമില്ല. എന്തോ ഈ പാട്ട് ചെയ്ത് കിട്ടാന്‍ കുറേ സമയമെടുത്തു. പാട്ടിന്റെ ഈണം ശരിയായ ശേഷം പിന്നെയതു റെക്കോഡിങിലേക്കും ഓര്‍ക്കസ്‌ട്രേഷനിലേക്കും പോകാന്‍ അധികം സമയം വേണ്ടിവരാറില്ല. 

trivandrum-ramesh-narayanan

അതുപോലെ എന്നു നിന്റെ മൊയ്തീനിലെ ഗാനങ്ങളും ഒരുപാട് സമയമെടുത്ത് ചെയ്തതാണ്. ഈ മഴതന്‍ എന്ന പാട്ട് ചെയ്യാന്‍ ദിവസങ്ങളോളം ഞാനും റഫീഖ് അഹമ്മദും ഒരുമിച്ചിരുന്നിട്ടുണ്ട്. അതുപോലെ എന്റെ മകള്‍ പാടിയ പ്രിയമുള്ളവനേ എന്ന ഗാനവും അതുപോലെ കുറേ സമയമെടുത്ത് വന്ന ഈണമാണ്. എന്നു നിന്റെ മൊയ്തീനിലെ എല്ലാ പാട്ടുകളും ഏകദേശം അങ്ങനെയായിരുന്നു. പാട്ടിന്റെ വരികള്‍ കേട്ടിട്ടാണ് പലപ്പോഴും ഈണമിടാറുള്ളത്. ഒഎന്‍വി സര്‍ എഴുതിയ ഒരു നറു പുഷ്പമായ് എന്ന പാട്ടിന്റെ ഈണം വളരെ പെട്ടെന്നു മനസ്സില്‍ വന്നതാണ്. അങ്ങനെ വളരെ പെട്ടെന്ന് മനസ്സിലേക്കെത്തിയ ഈണവുമുണ്ട്. 

നജീം അര്‍ഷദ്

ഔസേപ്പച്ചന്‍ സാറിന്റെ റെക്കോഡിങുകള്‍ക്കാണ് ഏറ്റവുമധികം സമയമെടുത്ത് ഞാന്‍ പാടിയിട്ടുള്ളത്. ഓരോ സംഗീത സംവിധായകര്‍ക്കും ഓരോ ശൈലിയാണ്. ഔസേപ്പച്ചന്‍ സാറിന്റെ കാര്യത്തിലാണെങ്കില്‍ അത്രയും ഡീറ്റെയ്ല്‍ഡ് ആയിട്ടാണ് റെക്കോഡിങ് പോകുക. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ തുള്ളി മഞ്ഞിനുള്ളില്‍ എന്ന പാട്ട്, നടനിലെ ഏതു സുന്ദര സ്വപ്‌ന യവനിക എന്നീ ഗാനങ്ങളൊക്കെ കുറേ സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്. അദ്ദേഹമൊക്കെ അത്രയും സീനിയര്‍ ആയ പ്രതിഭാധനരല്ലേ. സ്വാഭാവികമായും അവരുടെ പാട്ടുകളുടെ റെക്കോഡിങും അത്രയ്ക്ക് ഈസി ആകില്ല. അതുപോലെ കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്, കണ്ണിനുള്ളില്‍ നീ കണ്‍മണീ...എന്നീ ഗാനങ്ങള്‍ പാടാനും ഒരുപാട് സമയമെടുത്തു. ചില ഈണങ്ങള്‍ കേള്‍ക്കുമ്പോള്‍ കഠിനമെന്നു തോന്നുമെങ്കിലും അതെളുപ്പം പാടാനകും. എളുപ്പമെന്നു തോന്നുന്ന ഈണങ്ങളാണ് കുഴപ്പിക്കുന്നതെന്നാണ് എന്റെ അനുഭവം.

najim