ADVERTISEMENT

ഒരു കാലം... അതിന്റെ പേരാണ് എം.കെ.അര്‍ജുനൻ. പാട്ടിന്റെ കസ്തൂരി മണമുണ്ട് ആ ജീവിതത്തിന്. മാഷുടെ ഈണത്തിൽ നമ്മുടെ സ്വപ്നങ്ങൾ അലിഞ്ഞു. വാർധക്യം ശരീരത്തെ ബാധിച്ചു തുടങ്ങിയെങ്കിലും ആ പാട്ടുമനസ്സിനിപ്പോഴും പഴയ പ്രസരിപ്പുണ്ട്. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലിരുന്ന് പോയകാലത്തെ സുഗന്ധമുള്ള പാട്ടോർമകളുടെ മണിച്ചെപ്പു തുറക്കുകയാണ് മാഷ്.– ഒരിക്കൽ മലയാളം ഏറ്റുപാടിയ ഈണങ്ങളെക്കുറിച്ച്, ചുമട്ടു തൊഴിലാളിയിൽ നിന്നും സംഗീത സംവിധായകനായതിനെക്കുറിച്ച്, എ. ആർ. റഹ്മാൻ എന്ന കൗമാരക്കാരനെക്കുറിച്ച്...(ഒരു വർഷം മുമ്പ് പ്രസിദ്ധീകരിച്ച അഭിമുഖം)

 

ദുരിത പർവം താണ്ടി പാട്ടുലോകത്തേക്ക്...

 

ഞങ്ങൾ 14 മക്കളായിരുന്നു. അതില്‍ പതിനാലാമത്തെ മകനാണു ഞാൻ. എനിക്ക് ഓർമ വയ്ക്കുമ്പോൾ ഞങ്ങളുടെ അച്ഛനില്ല. ജീവിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള കാലമായിരുന്നു. അമ്മയ്ക്ക് ഞങ്ങളെ പോറ്റാൻ ബുദ്ധിമുട്ടായിരുന്നു. അങ്ങനെ കുടുംബ സുഹൃത്തായ ഒരാളോട് അമ്മ പറഞ്ഞു. എനിക്കു മക്കളെ പോറ്റാൻ നിവർത്തിയില്ല, അതുകൊണ്ട് ഇവരെ എവിടെയെങ്കിലും പഠിപ്പിക്കാൻ കൊണ്ടുചെന്നാക്കണം. അദ്ദേഹം പഴനിയിൽ ഒരു ജീവകാരുണ്യാശ്രമത്തിൽ ഞങ്ങളെ എത്തിച്ചു. ഞാനും ചേട്ടനും ഉണ്ടായിരുന്നു. ഏഴുവയസ്സു മുതൽ ജീവിതം ആശ്രമത്തിലാണ്. 

 

സന്ധ്യയ്ക്കു ആശ്രമത്തിൽ  ഭജന പാടും. അതുകേട്ട് ഒരിക്കൽ  മഠാധിപതി സംഗീതം പഠിച്ചിട്ടുണ്ടോ എന്നു ഞങ്ങളോടു ചോദിച്ചു. ഇല്ലെന്നു പറഞ്ഞു. അപ്പോൾ പഠിക്കാൻ താൽപര്യമുണ്ടോ എന്ന് വീണ്ടും ചോദ്യം. ഉണ്ടെന്നായിരുന്നു ഞങ്ങളുടെ മറുപടി. അദ്ദേഹം ഞങ്ങളെ കുമരൈക പിള്ള എന്ന വിദ്വാന്റെ അടുത്തു പഠിക്കാൻ പറഞ്ഞയച്ചു. എട്ടു കൊല്ലം പഠിച്ചു. അപ്പോഴേക്കും ആശ്രമം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടായി. അങ്ങനെ എല്ലാവരും അവിടെ നിന്നു പോകാൻ തുടങ്ങി. ആശ്രമം വിടാൻ തീരുമാനിച്ച ഞങ്ങളോടു സ്വാമി പറഞ്ഞു. എവിടെ പോയാലും സംഗീതം പഠിക്കണം. ‘ഞാൻ സംഗീതം പഠിച്ചാൽ അതുകൊണ്ട് ജീവിക്കുമെന്നും ജ്യേഷ്ഠൻ സംഗീതം പഠിച്ചാലും ഇരുമ്പു കച്ചവടത്തിനു പോകുമെന്നും സ്വാമി പറഞ്ഞു’– അർജുനൻ മാസ്റ്ററുടെ വാക്കുകൾ. 

 

ar-rahman-m-k-arjunan

വാണി ജയറാമിനെ വേണം

 

‘പിക്നിക്’ എന്ന സിനിമ മുതലാണ് വാണി ജയറാം എന്റെ പാട്ടുകൾ പാടാൻ തുടങ്ങിയത്. അതുവരെ സുശീലാമ്മയും ജാനകിയമ്മയുമൊക്കെ പാടിയിട്ടുണ്ട്. വാണി ജയറാം പാടിയപ്പോൾ അവരെയും അവരുടെ ശബ്ദത്തെയും ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങി. അപ്പോൾ ഞാൻ ആവശ്യപ്പെടാതെ തന്നെ പൈസമുടക്കുന്നവർ വാണി ജയറാമിനെ വേണം എന്നു പറഞ്ഞു. അതുകൊണ്ടാണ് പിന്നീട് കൂടുതൽ പാട്ടുകൾ വാണി ജയറാം പാടാൻ തുടങ്ങിയത്. 

നാടകകാലത്തെ ഓര്‍മകൾ

 

1958 മുതലാണു നാടക ഗാനങ്ങൾ ചെയ്യാൻ തുടങ്ങിയത്. ‘പള്ളിക്കുറ്റം’ എന്ന നാടകത്തില്‍ ആദ്യമായി പാട്ടുചെയ്തു. ഇതു കഴിഞ്ഞപ്പോൾ ‘എന്നിട്ടും കുറ്റം പള്ളിക്ക്’ എന്ന പേരിൽ മറ്റൊരു നാടകം വന്നു. അതോടെ അത്യാവശ്യം എല്ലായിടത്തും പേരു വരാനും, ശ്രദ്ധിക്കപ്പെടാനും തുടങ്ങി. തുടർന്ന് കുറേ അമച്വറും പ്രഫഷനലുമായുള്ള നാടകങ്ങൾ വന്നു തുടങ്ങി. കേരളത്തിലെ മിക്ക നാടകസമിതികളിലും പങ്കാളിയായി.  ദേവരാജന്‍ മാസ്റ്റർക്കൊപ്പമാണ് കാളിദാസ കലാകേന്ദ്രയിൽ വരുന്നത്. 1968 മുതൽ ഒരുപാടു വർഷം മാസ്റ്റർക്കൊപ്പം ഉണ്ടായിരുന്നു. 

 

ജീവിതം തൊടുന്ന പാട്ടുകൾ

 

ജീവിതാനുഭവം ഉണ്ടാകുമ്പോൾ, അതനുസരിച്ചുള്ള കവിത വരുമ്പോൾ ആ വികാരം ഉൾക്കൊണ്ടു പാട്ടുകൾ ചെയ്യാൻ നമുക്കു വലിയ ബുദ്ധിമുട്ടുണ്ടാകില്ല. ഉദാഹരണത്തിന് ‘ദുഃഖമേ നിനക്കു പുലർകാല വന്ദനം’’ അതു കേൾക്കുമ്പോൾ മനസ്സിലാക്കാൻ പെട്ടന്നു സാധിക്കും. അങ്ങനെയുള്ള എല്ലാ ഗാനങ്ങളും നന്നായി ചെയ്യാൻ സാധിച്ചത് ആ അനുഭവങ്ങൾ കൊണ്ടാണ്. 

 

കീബോർഡിന്റെ പുറത്ത് ഓടിയിരുന്ന റഹ്മാൻ

 

റഹ്മാനെ പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ അച്ഛൻ ശേഖർ വഴിയാണ്. 1968ല്‍ സിനിമയില്‍ വന്നപ്പോഴാണ് ശേഖറിനെ പരിചയപ്പെട്ടത്. അക്കാലത്ത് കംപോസ് ചെയ്യാൻ ശേഖറിന്റെ വീട്ടിൽ പോയിരുന്നു. അവിടെ വച്ച് ഈ കുട്ടിയെ (എ.ആര്‍. റഹ്മാൻ) കാണും. കംപോസിങ് നടക്കുമ്പോൾ അവിടെ വന്നിരിക്കും. പഠിത്തം കഴിഞ്ഞു വന്നാൽ പിന്നെ കീബോർഡിന്റെ മുകളിൽ കിടന്നാണ് ‘ഓട്ടം’. കൈ വെറുതെ വച്ചങ്ങനെ ഓടിക്കും. പിന്നീട്, അദ്ദേഹം പിയാനോ പഠിക്കാൻ പോയി. കംപോസിങ് കഴിഞ്ഞു ഞങ്ങൾ അവിടെ നിന്നു മാറിയാലും റഹ്മാൻ അവിടെ ഇരുന്ന് ഇതെല്ലാം വായിച്ചു കൊണ്ടേയിരിക്കും. റഹ്മാന്റെ അച്ഛന്റെ മരണ ശേഷം ഒരു ദിവസം അമ്മ വിളിച്ചു പറഞ്ഞു–ഇയാളെ ഒന്ന് എവിടെയെങ്കിലും സ്റ്റുഡിയോയിൽ കൊണ്ടുപോയി പഠിപ്പിക്കണം. 

 

1981ല്‍ ‘അടിമച്ചങ്ങല’ എന്ന ചിത്രത്തിൽ ആദ്യമായി വായിപ്പിച്ചു. അതേതുടർന്ന് എന്റെ എല്ലാ സിനിമകൾക്കും വായിക്കാൻ തുടങ്ങി. പിന്നീട് പലരും റഹ്മാനെ വിളിക്കുകയും വായിക്കാൻ പോകുകയും ചെയ്തു. ഇയാൾ അക്കാലത്ത് ജിംഗിൾസ് ചെയ്യും. അങ്ങനെയിരിക്കെ ഒരിക്കൽ ഇയാൾ ചെയ്ത ജിംഗിൾസ് മണിരത്നം കേട്ടു. അങ്ങനെയാണ് ‘റോജ’യിലേക്ക് ക്ഷണിക്കുന്നത്. റഹ്മാനെ സംബന്ധിച്ചിടത്തോളം ‘റോജ’യ്ക്കു ലഭിച്ച നേട്ടങ്ങൾ വരാനിരിക്കുന്ന അവാർഡുകളുടെ തുടക്കം മാത്രമായിരുന്നു. അതിപ്പോൾ ഓസ്കർ പുരസ്കാരം വരെ എത്തിയിരിക്കുന്നു. അതിനു കാരണം റഹ്മാന്റെ പ്രയത്നം തന്നെയാണ്. എല്ലാവരും പാട്ടു ചെയ്യുന്നതു പോലെ രണ്ടാഴ്ച കൊണ്ടോ, മൂന്നാഴ്ച കൊണ്ടോ, ഒരുമാസം കൊണ്ടോ ചെയ്തു തീർക്കാറില്ല. വർഷങ്ങളെടുക്കും. ഒരു പാട്ടെടുത്താൽ അയാൾക്കു തൃപ്തി വരുന്നതു വരെ ചെയ്യും. ഇൻസ്ട്രുമെന്റിൽ ചെയ്യുന്ന സൗണ്ട്സ് പ്രത്യേകമാണ്. ആ പ്രത്യേകത തന്നെയാണ് അയാളുടെ വിജയവും.

 

അവാർഡിനായി ഒന്നും ചെയ്തിട്ടില്ല

 

ഒരു പാട്ടു ചെയ്യുമ്പോൾ ഇതു നന്നാകണം, അല്ലെങ്കിൽ ജനങ്ങൾ കേൾക്കുമ്പോൾ ഇഷ്ടപ്പെടണം എന്ന് ആഗ്രഹിക്കാറുണ്ട്. അല്ലാതെ അവാർഡിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. സംസ്ഥാന ചലച്ചിത്ര പുരസ്കാരം വൈകിയതിൽ എനിക്ക് യാതൊരു നിരാശയുമില്ല. വളരെ വൈകിയാണെങ്കിലും കിട്ടി. സന്തോഷം. 

 

തമ്പി സാർ പറഞ്ഞു, ചെയ്തു

 

തമ്പി സാറും ഞാനും തമ്മിൽ എന്തെന്നറിയാത്ത ഒരു സ്നേഹ ബന്ധമുണ്ട്. തമ്പി സാർ പറഞ്ഞിട്ടാണ് ‘റെസ്റ്റ് ഹൗസ്’ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഞാൻ ചെയ്യുന്നത്. എന്നെ കണ്ടിട്ടില്ല. ഞങ്ങൾ തമ്മിൽ പരിചയവുമില്ല. എന്റെ പാട്ടുകൾ കേട്ട് ഇയാൾ കൊള്ളാമെന്നു പറഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. ചിലപ്പോൾ ഒരു അവസരം ലഭിക്കണമെങ്കിൽ കുറേ പേരുടെ കാലും കയ്യും പിടിക്കേണ്ടിവരും. പക്ഷേ, ഇത് അങ്ങനെയൊന്നും ആയിരുന്നില്ല. എന്റെ പാട്ടു കേട്ടതും തമ്പി സാർ കെ.പി. കൊട്ടാരക്കരയോടു പറഞ്ഞു. അർജുനൻ എന്ന പേരിൽ ഒരു പയ്യൻ വന്നിട്ടുണ്ട്. ദേവരാജൻ മാസ്റ്ററുടെ ശിഷ്യനാണ്. അതുകൊണ്ട് അയാളെ വിളിച്ചൊന്നു പരീക്ഷിക്കാം. ആ പടത്തിലെ പാട്ടുകളെല്ലാം ഹിറ്റായി. അങ്ങനെ കുറച്ചധികം പാട്ടുകൾ തമ്പിസാറിനൊപ്പം ചെയ്തിട്ടുണ്ട്. അവസാനം ചെയ്തത് ‘ഭയാനകം’. അതിലെ പാട്ടുകളും ഹിറ്റായി. അതാണു തമ്പിസാറും ഞാനുമായുള്ള ബന്ധം. 

 

പ്രിയപ്പെട്ട പാട്ടുകൾ

 

ഞാൻ സംഗീതം നൽകിയവയിൽ എനിക്കു പ്രിയപ്പെട്ട ഒരുപാടു പാട്ടുകളുണ്ട്. എല്ലാ പാട്ടുകളും ഇഷ്ടം തന്നെയാണ്. എന്റെ ആദ്യത്തെ പടത്തിലെ ‘മാനത്തിൻ മുറ്റത്ത്, പാടാത്തവീണയും പാടും, അനുരാഗമേ...’ തുടങ്ങിയ ഗാനങ്ങളെല്ലാം പ്രിയപ്പെട്ടതാണ്. ഞാൻ ചെയ്തതു മാത്രമല്ല, ദേവരാജൻ മാസ്റ്ററുടെ പല ഗാനങ്ങളും എനിക്കു പ്രിയപ്പെട്ടതാണ്. കൂടാതെ ദക്ഷിണാമൂർത്തി സ്വാമി, എം.എസ്. വിശ്വനാഥൻ ഇവരെല്ലാം പ്രിയപ്പെട്ടവരാണ്. ദക്ഷിണാ മൂർത്തി സ്വാമിയുടെ ‘കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും, ഉത്തരാസ്വയംവരം...’ ഈ പാട്ടുകളെല്ലാം എനിക്കു പ്രിയപ്പെട്ടവയാണ്. മരണമില്ലാത്ത മറക്കാനാകാത്ത ഒത്തിരി ഗാനങ്ങളുണ്ട്. എം.എസ്. വിശ്വനാഥന്റെ എല്ലാ പാട്ടുകളും എത്ര കേട്ടാലും മതിവരില്ല. അങ്ങനെ കുറെ നല്ല പാട്ടുകൾക്കിടയിൽ കുറച്ചു പാട്ടുകൾ എനിക്കും ചെയ്യാൻ കഴിഞ്ഞു. 

 

പുതിയ തലമുറയിലെ മിടുക്കന്മാ‍ർ

 

ഇപ്പോഴത്തെ പാട്ടുകാരെല്ലാം തന്നെ മിടുക്കന്മാരാണ്. പക്ഷേ, അവരെകൊണ്ടു ചെയ്യിക്കുന്നില്ല. കാരണം, ഒരു സിനിമയുടെ കഥപറയുമ്പോൾ, അവിടെ വരേണ്ട പാട്ടിനെപ്പറ്റി പറയുമ്പോൾ ആദ്യം പറയുന്നത് മറ്റേതെങ്കിലും ഗാനങ്ങളുടെ ഉദാഹരണമായിരിക്കും. ആ സിനിമയിലെ ഈ പാട്ടു പോലെ വേണം എന്നായിരിക്കും അവരോടു പറയുക. ഈ പാട്ടിൽ റഹ്മാന്റെ റിഥം വരണം, മറ്റേത് എം.എസ്. വിശ്വനാഥന്റെ മെലഡി വരണം, ഇളയരാജയുടെ ഈണം വേണം ഇങ്ങനെ നൂറു നിര്‍ദേശങ്ങൾ കാണും. ഇങ്ങനെയൊക്കെ പറഞ്ഞാൽ ഒരു പുതിയ തലമുറയെ എങ്ങനെയുണ്ടാക്കും? അവരെ അവരുടെ ഇഷ്ടത്തിനു വിടണം. ആ ഒരു കുറവേയുള്ളൂ. അല്ലെങ്കിൽ എല്ലാവരും മിടുക്കരാണ്. അതിനായി സമയം നൽകണം. പിന്നെ ഇപ്പോഴത്തെ പ്രശ്നം സിറ്റിങ്ങാണ്. രണ്ടു മൂന്നു സിറ്റിങ്ങിനുള്ളിൽ പാട്ടു തീർക്കണം. അപ്പോൾ കവിത എഴുതുന്നവർ കുഴഞ്ഞു പോകും. അതുകൊണ്ടു പാട്ടുകൾ നന്നാവാൻ കൂടുതൽ സമയം നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com