ADVERTISEMENT

ഡോക്ടറുടെ മക്കൾ ഡോക്ടർ, എൻജിനീയറുടെ മക്കൾ എൻജിനീയർ, സിനിമാക്കാരുടെ മക്കൾ സിനിമാക്കാർ എന്നുള്ള പരമ്പരാഗത സമവാക്യത്തിൽ വിശ്വസിക്കാത്ത ചലച്ചിത്രകാരനാണ് ശ്രീനിവാസൻ. മക്കൾ സിനിമയിലെത്തിയത് തന്റെ പ്രേരണ കൊണ്ടല്ലെന്ന് എപ്പോഴും ശ്രീനിവാസൻ പറയാറുമുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ പാട്ടിൽ സമ്മാനങ്ങൾ വാങ്ങുന്ന വിനീതിനെ കണ്ട്, പാട്ടുപാടി നടന്നാൽ പഠിത്തത്തിൽ ശ്രദ്ധ പോകുമോ എന്നു പേടിച്ച് നാടുകടത്തിയ അനുഭവം പങ്കുവയ്ക്കുകയാണ് ശ്രീനിവാസൻ. യുവതാരം ദുർഗ കൃഷ്ണയുമായുള്ള അഭിമുഖ സംഭാഷണത്തിലാണ് വിനീതിനെക്കുറിച്ചുള്ള പാട്ടോർമകൾ ശ്രീനിവാസൻ പങ്കു വച്ചത്. 

 

'പാടി നടക്കാറായില്ല, അവനെ നാടു കടത്താം'

 

രണ്ടു മൂന്നു വയസുള്ളപ്പോൾ വിനീത് പാട്ടുകൾ മൂളാൻ തുടങ്ങി. എനിക്കത് പുതിയ അനുഭവമായിരുന്നു. ഈ പാട്ടുകാർ ജന്മനാ എങ്ങനെയാണെന്ന് എനിക്കറിയില്ല. ഞാനിതുവരെ പാട്ടുകാരുടെ അച്ഛനായിട്ടില്ലല്ലോ! തരക്കേടില്ലല്ലോ പാട്ട് എന്ന് എനിക്കു തോന്നി. അങ്ങനെ ചെറുപ്പം മുതലെ വിനീതിനെ പാട്ടു പഠിപ്പിക്കാൻ വിട്ടു. 

 

എന്റെ ഭാര്യ ഇവനെ പല സ്ഥലത്തും പാട്ടു പാടിക്കാൻ കൊണ്ടുപോയി. പഠിക്കുന്ന സ്കൂളിലൊക്കെ സമ്മാനങ്ങൾ ലഭിക്കാൻ തുടങ്ങി. സ്കൂൾ യുവജനോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സമ്മാനം കിട്ടി. അതിനുശേഷം കൂടുതൽ പേർ ഇവനെ പാട്ടു പാടാൻ വിളിച്ചുകൊണ്ടു പോകാൻ തുടങ്ങി. അപ്പോഴെനിക്ക് പേടിയായി. പഠിക്കാനുള്ള ശ്രദ്ധ പോയിപ്പോകുമോ എന്ന പേടി. പാട്ടുപാടി നടക്കേണ്ട പ്രായമായിട്ടില്ല. അതോടെ വിനീതിനെ നാടുകടത്തുന്നതിനുള്ള ആലോചന തുടങ്ങി. ഏതോ ദുർബല നിമിഷത്തിൽ വിനീത് സമ്മതിച്ചു. അങ്ങനെ പ്ലസ്ടുവിന് വിനീതിനെ ചെന്നൈയിൽ ഒരു സ്കൂളിൽ ചേർത്തു. ഓരോ ദിവസവും അമ്മയെ വിളിച്ച് അവൻ കരച്ചിലോടു കരച്ചിലായിരുന്നു. അവൻ അവിടെ ഒറ്റപ്പെട്ടു പോയി. ഹോസ്റ്റലിലായിരുന്നു താമസം. 

 

അവനു മുന്നിൽ ഞാൻ ഡയലോഗ് മറന്നു

 

വിനീതിനെ ഒന്നു ധൈര്യപ്പെടുത്താനും ആശ്വസിപ്പാക്കാനും സ്കൂൾ വരെയൊന്നു പോകാൻ ഞാൻ തീരുമാനിച്ചു. ചില ഡയലോഗൊക്കെ കാണാതെ പഠിച്ചാണ് പോയത്. അവിടെ ചെന്നിട്ട് ഞാൻ പറഞ്ഞു, ജീവിതം എന്നു പറയുന്നത് ഒരു യുദ്ധമാണ്. യുദ്ധം ചെയ്തെങ്കിൽ മാത്രമെ എന്തെങ്കിലും ആകാൻ കഴിയൂ. നീ യുദ്ധം തുടങ്ങുന്നതിനു മുൻപ് പരാജയപ്പെട്ടവനെപ്പോലെ പെരുമാറരുത് എന്നൊക്കെ വച്ച് കാച്ചി. ഉടനെ വന്നു വിനീതിന്റെ മറുപടി, –'യുദ്ധം കണ്ടു നിൽക്കുന്നവർക്ക് ഇങ്ങനെയൊക്കെ പറയാം!' അതോടെ പഠിച്ചു വച്ച ഡയലോഗൊക്കെ ഞാൻ മറന്നു. ഇത് ഞാൻ സിനിമയിൽ എഴുതിയിട്ടുണ്ട്. മകന്റെ അച്ഛൻ എന്ന സിനിമയിൽ!

 

അവൻ പാടണമെന്നു ആഗ്രഹമില്ല, വിദ്യാസാഗറിനോട് പറഞ്ഞത്

 

വിനീതിന് മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടെന്ന് അറിയുന്ന ആളായിരുന്നു പ്രിയദർശൻ. അന്നു കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. വിനീതിനോട് സ്റ്റുഡിയോയിൽ വന്നു പാടാൻ ആവശ്യപ്പെട്ടത് പ്രിയനാണ്. സംഗീതസംവിധായകനെ ആ ശബ്ദം കേൾപ്പിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ആവശ്യപ്പെട്ടത്. കുറച്ചു നാൾ കഴിഞ്ഞിട്ടാണെങ്കിലും വിനീത് ശബ്ദം റെക്കോർഡ് ചെയ്തു. 

 

‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിന്റെ സംഗീതസംവിധായകൻ വിദ്യാസാഗറായിരുന്നു. വിനീതിന്റെ ശബ്ദം കേൾപ്പിച്ചിട്ട് പ്രിയൻ വിദ്യാസാഗറിനോടു പറഞ്ഞു, "ഇത് ശ്രീനിവാസന്റെ മകൻ പാടിയതാണ്. എന്നാൽ എനിക്കോ ശ്രീനിവാസനോ അവൻ സിനിമയിൽ പാടണമെന്ന് ആഗ്രഹമൊന്നുമില്ല. പാട്ടു പാടാൻ ഇവന്റെ ശബ്ദം യോഗ്യമാണെന്നു നിങ്ങൾക്കു തോന്നുകയാണെങ്കിൽ അവനെ വിളിക്കാം." അങ്ങനെയാണ് വിനീതിന് ആദ്യമായി സിനിമയിൽ പാടാൻ അവസരം ലഭിച്ചത്. 

 

റോഷൻ നിർദേശിച്ചു, ഞാൻ എതിർത്തു

 

‘ഉദയനാണ് താരം’ എന്ന സിനിമയിൽ വിനീതിനെക്കൊണ്ട് ഒരു പാട്ടു പാടിക്കണം എന്ന് ആവശ്യപ്പെട്ടത് റോഷൻ ആഡ്രൂസാണ്. ഞാൻ ആദ്യം അതു വേണ്ട എന്നാണ് പറഞ്ഞത്. ഇത് സത്യമാണ്. റോഷനോടു ചോദിച്ചാൽ മതി. കാര്യമെന്താണെന്നു വച്ചാൽ ആ ചിത്രം റോഷന്റെ ആദ്യ സിനിമയാണ്. ഞാൻ കുറെ കാലമായി സിനിമയിലുള്ള ആളാണ്. ഞാൻ റോഷനുവേണ്ടി തിരക്കഥ എഴുതുന്നു. അപ്പോൾ സ്വാഭാവികമായും എന്റെ പ്രേരണ കൊണ്ടാണ് എന്റെ മകൻ അതിൽ പാടിയതെന്ന് മറ്റുള്ളവർ വിചാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് ഞാൻ അത് എതിർത്തത്. 

 

സിനിമയുടെ ആവശ്യങ്ങൾക്ക് പലപ്പോഴായി റോഷൻ വീട്ടിൽ വരുമായിരുന്നു. അപ്പോഴൊക്കെ വിനീതിനെ കാണാറുമുണ്ട്. റോഷൻ എന്നോടു പറഞ്ഞു, ഞാൻ അവന് വാക്കു കൊടുത്തു പോയി എന്ന്. പാട്ടു പാടിപ്പിക്കാം എന്നുറപ്പു പറഞ്ഞതുകൊണ്ട് റോഷന് അഭിമാനപ്രശ്നം. അവസാനം എനിക്ക് തോന്നി, ഞാൻ ഇവന്റെ അച്ഛൻ ആയതുകൊണ്ട് ശത്രു ആകാൻ പറ്റില്ലല്ലോ. എന്റെ പ്രേരണ ഇല്ലെങ്കിലും വേറെ ഒരാൾ ഇങ്ങനെയൊരു അവസരം കൊടുക്കുമ്പോൾ ഞാൻ നിർബന്ധിച്ച് അത് ഇല്ലാതാക്കണോ എന്ന് ആലോചിച്ചു. ഈ ചിന്ത വന്നപ്പോൾ ഞാൻ നിറുത്തി. അവന്റെ ഇഷ്ടം പോലെ ആകട്ടെ എന്നു കരുതി, ശ്രീനിവാസൻ പൊട്ടിച്ചിരിയോടെ പറഞ്ഞു നിറുത്തി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com