ADVERTISEMENT

ആഗ്രഹങ്ങളും സ്വപ്‌നങ്ങളും തീവ്രവും സത്യസന്ധവുമായാല്‍ അതൊരിക്കല്‍ യാഥാര്‍ഥ്യമാകുമെന്നു മാത്രമല്ല, നാം എന്ന മനുഷ്യനില്‍ ഒരു പുനരെഴുത്ത് നടത്തുകയും ചെയ്യും. പക്ഷേ അതിനു ശേഷം നമ്മൾ മാത്രമല്ല, നേടിയെടുത്തതെല്ലാം  പിന്നീട് പഴയപടിയാകില്ലെന്ന തിരിച്ചറിവു കൂടി വരുമ്പോൾ ആ ആഗ്രഹ സഫലീകരണം വലിയ വെല്ലുവിളിയാണ്. അങ്ങനെയൊരു വഴിത്തിരിവിലാണ് സംഗീത സംവിധായകന്‍ രാഹുല്‍ രാജ്. മലയാളത്തിന് ലൈലാകം പാടിത്തന്ന് ഹിറ്റ് മേക്കറായി നില്‍ക്കുമ്പോഴായിരുന്നു കടല്‍ താണ്ടി സംഗീത പഠനത്തിനായി പോയത്. പ്രശസ്തമായ ബേര്‍ക്‌ലീ കോളജ് ഓഫ് മ്യൂസിക്കില്‍ നിന്ന് ഫിലിം കമ്പോസിങില്‍ ബിരുദാനന്തര ബിരുദം നേടി. കരിയറിലെ ബ്രേക്ക് വലിയ ചോദ്യചിഹ്നമായപ്പോഴും മുന്‍പിലേക്ക് നയിക്കാന്‍ കുറേ കാര്യങ്ങളുണ്ടായിരുന്നു. എങ്കിലും പഠിക്കണമെന്ന ചിന്ത മനസ്സിനെ അസ്വസ്ഥമാക്കുമ്പോള്‍ വേറെ വഴിയില്ലല്ലോ. ആ കാര്യങ്ങളെ കുറിച്ചും വീണ്ടും വിദ്യാര്‍ഥിയായതിന്റെ അനുഭവങ്ങളും അദ്ദേഹം പറയുന്നു.  

എന്റെ മാത്രമല്ല, ചേച്ചിയുടെയും...

കുറേ കാലമായുള്ള സ്വപ്‌നമായിരുന്നു. അതിന് അപ്പോഴായിരുന്നു സമയമാതെന്നു വേണം കരുതാന്‍. അതല്ലാതെ കരിയറില്‍ ബ്രേക് വേണം എന്നു കരുതി ചെയ്തതൊന്നുമല്ല. ഇത് എന്റെ മാത്രമല്ല ചേച്ചിയുടെയും സ്വപ്‌നമായിരുന്നു. പക്ഷേ, യാഥാര്‍ഥ്യമായപ്പോള്‍ ചേച്ചി ഈ ഭൂമിയില്‍ തന്നെയില്ല. അതുകൊണ്ട് ഈ പഠനമെന്നത് എന്നിലേക്ക് സംഗീതത്തിന്റെ വേറൊരു തലം തുറന്നിടുക മാത്രമല്ല, ചേച്ചിക്കു കൂടി വേണ്ടിയുള്ളൊരു ആഗ്രഹസഫലീകരണവുമാണ്. ഇവിടത്തെ പഠനവും സംഗീതവും, സന്തോഷവും സംതൃപ്തിയും എന്നതിനപ്പുറം വേറൊരു അനുഭൂതിയാണ് അതുസമ്മാനിക്കുന്നത്. 

നമ്മളെ നിലനിര്‍ത്തുന്നത് ഏത് മേഖലയാണെങ്കിലുമാകട്ടെ അതില്‍ കൂടുതല്‍ പഠനം നടത്തണമെന്നോ, കൂടുതല്‍ അറിയണമെന്നോ തോന്നിയാല്‍ പിന്നെ അതിനുള്ള വഴികള്‍ തേടണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ആ ചിന്ത എപ്പോഴും നമ്മളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. എന്നെ ഇവിടയെത്തിച്ചത് ആ ചിന്തയാണ്. അഞ്ചോ ആറോ വര്‍ഷമായി ബേക്‌ലീ കേളജില്‍ പഠിക്കുന്നതിനുള്ള വഴികള്‍ തേടിത്തുടങ്ങിയിട്ട്.അവിടത്തെ അഡ്മിഷന്‍ നേടാന്‍ കുറേ പടവുകളുണ്ട് . സംഗീതത്തില്‍ അറിവ്, സംഗീതത്തില്‍ ബിരുദം എന്നിവയാണ് അടിസ്ഥാനപരമായി വേണ്ടത്. അങ്ങനെ ആ പടവുകള്‍ ഓരോന്നും കയറി ഇപ്പോഴാണ് സമയമായത്.

മലയാള ചലച്ചിത്ര രംഗത്തെ കരിയറില്‍ നല്ല രീതിയില്‍ നില്‍ക്കുമ്പോഴായിരുന്നു പഠിക്കാന്‍ വേണ്ടിയുള്ള ബ്രേക്. ഇതു വേണോ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. ഇപ്പോഴൊരു ബ്രേക് എടുത്താല്‍ തിരിച്ചു വരവ് പാടായിരിക്കും എന്ന് ഒരുപാടു പേര്‍ പറഞ്ഞു. പക്ഷേ, നേട്ടങ്ങള്‍ക്ക് അപ്പുറം നമ്മുടെ മനസ്സിനു സന്തോഷം നല്‍കുന്നതല്ലേ ജീവിതത്തില്‍ ചെയ്യേണ്ടത് എന്നു ചിന്തിച്ചു. അതിനോളം സന്തോഷം മറ്റൊന്നിനും മനസ്സിനു നൽകാൻ കഴിയില്ലല്ലോ. അതുകൊണ്ട് എനിക്ക് മനസ്സിലൊരു സംശയവും ഉണ്ടായിരുന്നില്ല. കംപ്യൂട്ടര്‍ എഞ്ചിനീയറായി വളരെ സേഫ് പൊസിഷനില്‍ ഇരിക്കുമ്പോഴായിരുന്നു സംഗീത സംവിധാനം എന്നതിലേക്ക് എടുത്ത് ചാടിയത്. എന്തായി തീരും എന്നതു സംബന്ധിച്ച് അന്നും ഒരുറപ്പും ഉണ്ടായിരന്നില്ല. പക്ഷേ, അതേപ്പറ്റിയൊന്നും ചിന്തിച്ചില്ല. വരുന്നത് വരട്ടെ, മനസ്സ് സ്വസ്ഥമാകുകയാണ് വേണ്ടതെന്ന് സ്വയം പറഞ്ഞുറപ്പിച്ചായിരുന്നു പോന്നത്. ഇതും അതുപോലെ തന്നെ. കൂടുതല്‍ അവസരങ്ങള്‍ തേടിപ്പോകുക എന്നതിലുപരി നമ്മള്‍ നമ്മളെ കണ്ടെത്താന്‍ ശ്രമിക്കുക, തിരിച്ചറിയുക, സ്വസ്ഥമാക്കുക എന്നിവയൊക്കെയാണ് ഇതിനു പിന്നില്‍. ക്ലാസിക്കല്‍ ഓര്‍ക്കസ്ട്ര പഠിക്കണം എന്നത് എത്രയോ കാലം മുന്‍പേയുള്ള ചിന്തയായിരുന്നു. ബേക്‌ലീയില്‍ പഠിക്കണമെന്നതു വലിയ ആശയും. രണ്ടും നടക്കും എന്നൊരിക്കലും ചിന്തിച്ചിരുന്നില്ല. കുറേ പ്രയത്‌നത്തിനൊടുവില്‍ അങ്ങനെയൊരു അവസരം കിട്ടിയപ്പോള്‍ അമ്മയും പിന്നെ എന്റെ സഹയാത്രികയും മോളും കൂടെ എനിക്കൊപ്പം പോന്നു. 

ഇവിടെ ഇങ്ങനെയാണ്

ഫിലിം സ്‌കോറിങ്ങില്‍ മാസ്‌റ്റേഴ്‌സ് ബിരുദമാണ് ചെയ്യുന്നത്. ഒരു വര്‍ഷത്തെ കോഴ്‌സാണ്. സ്‌പെയിനിലെ ക്യാംപസിലാണ് ഞാന്‍ പഠിക്കുന്നത്. ബോസ്റ്റണില്‍ വേറൊരു ക്യാംപസ് കൂടിയുണ്ട്. ലണ്ടനിലായിരുന്നു ഫൈനല്‍ ഓര്‍ക്കസ്ട്ര നടന്നത്. സ്‌കോറിങ്ങും റെക്കോഡിങ്ങും അവിടെയായിരുന്നു. ക്യാംപസ് ജീവിതം ആസ്വദിക്കാം എന്നൊക്കെ ചിന്തിച്ചാണു വന്നത്. പക്ഷേ കാര്യങ്ങള്‍ ഒട്ടുമേ അങ്ങനെയായിരുന്നില്ല. സമ്മര്‍ദ്ദം എന്നതിനേക്കാള്‍ തീവ്രമായിരുന്നു കോഴ്‌സ്. എന്തു ചെയ്യുമ്പോഴും അങ്ങേയറ്റം ഗൗരവത്തോടെ ചെയ്യണം. എല്ലാ ആഴ്ചയും ഓര്‍ക്കസ്ട്ര സ്‌കോര്‍ എഴുതണം എന്നതാണ് എന്താണ്  ഈ കോഴ്‌സ് എന്നതിനെ പറ്റി വളരെ ലളിതമായി പറയാനുള്ള കാര്യം. സംഗീതത്തെയും അതിന്റെ സാങ്കേതിക വശങ്ങളേയും കുറിച്ച് അറിയാവുന്നവര്‍ക്ക് അതെത്ര മാത്രം കഠിനമായ കാര്യമാണെന്ന് അറിയാം. അതേ ഗൗരവം കോഴ്‌സിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുണ്ട്. പിന്നെ ഏറെയിഷ്ടത്തോടെ വന്നവരായതു കൊണ്ട് നേരത്തെ പറഞ്ഞതു പോലെ ഇതൊന്നും മനസ്സിനു തന്നത് സമ്മര്‍ദ്ദമായിരുന്നില്ല, മറിച്ച് എത്രമാത്രം തീവ്രമാണ് സംഗീതം എന്നതായിരുന്നു. 

ആകാശത്തിന് അതിരില്ലല്ലോ, അതുപോലെ

പതിനെട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണുള്ളത്. ലോസ് ഏഞ്ചല്‍സ് അഥവാ ഹോളിവുഡ് ആണ് അവരില്‍ ബഹുഭൂരിപക്ഷത്തിന്റെയും ലക്ഷ്യം. ആകാശത്തിനു അതിരില്ല, അതുപോലെ ആഗ്രഹങ്ങള്‍ക്കും എന്നല്ലേ. എന്റെ മനസ്സിലും അതുതന്നെയാണ്. പക്ഷേ പഠനം കഴിഞ്ഞാല്‍ ഞാന്‍ മലയാളത്തിലേക്കു മടങ്ങും. അവിടെ കുറേ നല്ല പ്രോജക്ടുകള്‍ക്ക് സമ്മതം പറഞ്ഞിട്ടുണ്ട്. അതെല്ലാം പൂര്‍ത്തിയാക്കണം. ഒന്നും അധികം ഞാന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാറില്ല. കുറേ ആഗ്രഹങ്ങള്‍ മനസ്സിലുണ്ടെന്നു മാത്രം. അതുകൊണ്ട് ഇപ്പോള്‍ തത്കാലം അങ്ങോട്ടേക്ക് മടങ്ങിവരണം എന്നാണ് ചിന്തിക്കുന്നത്.

മലയാളത്തിലെ സംഗീത സംവിധായകരെല്ലാം മറ്റു സംഗീത ശാഖകളെ അറിയാനും പഠിക്കാനും ശ്രമിക്കുന്നവരാണ്. അതുകൊണ്ടാകണം എനിക്ക് ഇവിടെ വന്നപ്പോള്‍ ഇവിടത്തെ രീതികളുമായും അതുപോലെ സഹപാഠികളുമായും സഹകരിക്കുന്നതില്‍ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. നമ്മുടെ സംഗീതവും അതുപോലെ തന്നെ നമ്മള്‍ ചിട്ടപ്പെടുത്തുന്ന സംഗീതവും അത്രമാത്രം ലളിതമായ ഒന്നല്ല. ആ സങ്കീര്‍ണത അറിഞ്ഞവര്‍ക്ക് മറ്റേതു സംഗീതശൈലിയും സ്വാംശീകരിക്കുക കഠിനമല്ല. ഇവിടെ പതിനെട്ട് രാജ്യങ്ങളുടെ സംഗീത സംസ്‌കാരത്തിനൊപ്പം ലോകസംഗീതം ലക്ഷ്യമിടുന്ന സിലബസിലൂടെയാണ് കടന്നുപോയത്. പക്ഷേ, നമ്മള്‍ അകലെയിരുന്ന് ഒരു സംഗീതശൈലിയെ അറിയാന്‍ ശ്രമിക്കുന്നതിനും എത്രയോ മുകളിലാണ് ആ സംഗീതത്തില്‍ ജീവനും ഉടലും നല്‍കി നിലനില്‍ക്കുന്ന ഒരു ആര്‍ടിസ്റ്റിനൊപ്പം ചിലവഴിക്കുക എന്നത്. അവര്‍ എങ്ങനെ ഒരു ചിട്ടപ്പെടുത്തലിലേക്ക് വരുന്നു അവരുടെ ചിന്തയും തലച്ചോറും എങ്ങനെയൊക്കെ പോകുന്നുവെന്ന് നേരിട്ടറിയുന്നതിനോളം വലിയൊരു പഠനമില്ല. അതായിരുന്നു ഏറ്റവും വലിയ അനുഭവം. 

അതിനേക്കാളുപരി ഇവിടെയാരും വന്നത് മറ്റാരേക്കാളും നല്ലൊരു സംഗീതജ്ഞനാകുക എന്ന മത്സര ബുദ്ധിയോടെ അല്ല. അവനവനുള്ളിലെ അറിവിനേയും സംഗീതത്തേയും ഉയരങ്ങളിലെത്തിക്കുക, അതില്‍ നിന്ന് ആത്മസംതൃപ്തി നേടുക എന്നതു മാത്രമാണ് മനസ്സില്‍. അതുകൊണ്ട് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കാന്‍ അങ്ങേയറ്റം മനസ്സുള്ളവരായിരുന്നു. മുന്‍പത്തേക്കാള്‍ നല്ലൊരു സംഗീതജ്ഞനായി, അതിനേക്കാള്‍ നല്ലൊരു മനുഷ്യനായി, കൂടുതല്‍ വിശാലമനസ്സോടെ മടങ്ങിപ്പോകണം ഓരോ വിദ്യാര്‍ഥിയും എന്നാണ് അവിടത്തെ ഓരോ അധ്യാപകരും ചിന്തിക്കുന്നത്. അതുതന്നെയാണ് അവിടെ അവര്‍ പ്രാവര്‍ത്തികമാക്കുന്നതും. 

ലണ്ടനിലെ ഓര്‍ക്കസ്ട്ര

ലണ്ടനില്‍ വച്ചായിരുന്നു തിസിസ് സമര്‍പ്പിച്ചത്. അവിടത്തെ പ്രശസ്തമായ എഐആര്‍ സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. ഹെര്‍ക്കൂലിയന്‍ ടാസ്‌ക് എന്നൊക്കെ പറയാറില്ലേ. ആ വിശേഷണം തീരെ ചെറുതാണ് തിസിസ് സമര്‍പ്പണത്തെ സംബന്ധിച്ച്. അമ്പത്തിരണ്ട് ആളുകള്‍ ഒന്നുചേര്‍ന്നൊരു ഓര്‍ക്കസ്ട്രയായിരുന്നു സംഘടിപ്പിച്ചത്. ആ 52 പേര്‍ വായിക്കുന്ന വിവിധങ്ങളായുള്ള ഉപകരണങ്ങള്‍ക്കു വേണ്ടിയുള്ള മ്യൂസിക്കല്‍ നോട്‌സും ഞാന്‍ തനിയെ എഴുതണം. അതിലൊരു തെറ്റുപോലും വരാന്‍ പാടില്ല. റെക്കോഡിങ്ങിനിടയില്‍ തടസ്സപ്പെടും, വലിയ ചെലവേറിയ റെക്കോഡിങ്, സമയനഷ്ടം എന്നിവയ്ക്ക് എല്ലാം ഉപരിയായി നമ്മള്‍ പ്രൊഫഷണല്‍ അല്ല എന്നൊരു ടാഗ് ലൈന്‍ വീഴും നോട്‌സില്‍ തെറ്റു വന്നാല്‍. ഈ സംഗീതജ്ഞരൊക്കെയും നമുക്ക് ഏറെ സുപരിചതമായ, ക്ലാസിക്കുകളെന്നു പേരെടുത്ത ഹോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സംഗീതജ്ഞരായിരുന്നു . അതുപോലെ അങ്ങേയറ്റം ലാളിത്യമുള്ള മനുഷ്യരും. സംഗീതത്തോടും പ്രൊഫഷനോടുമുള്ള അവരുടെ സമീപനം കാണുമ്പോഴേ മനസ്സു നിറയും. 

സമര്‍പ്പണം അവര്‍ക്കായി 

ഞാന്‍ പറഞ്ഞില്ലേ ചേച്ചിയുടെ സ്വപ്‌നമായിരുന്നു. നീ സ്വന്തമായി കമ്പോസ് ചെയ്ത നോട്‌സ് എഴുതി ഓര്‍ക്കസ്ട്ര സംഘടിപ്പിക്കണം, അതാണ് നിന്റെ ഇടം, നിനക്ക് അതിനുള്ള കഴിവുണ്ട് എന്നൊക്കെ പറഞ്ഞ് നിരന്തരം എന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു. സിനിമയിലെ സംഗീതം, ഹിറ്റുകള്‍, പ്രതിഫലം എന്നതല്ല വലുത്, സംഗീത്തിലെ അറിവാണ് എന്ന് പറഞ്ഞ് പഠിപ്പിച്ചത് ചേച്ചിയായിരുന്നു. ചേച്ചി പോകുമ്പോള്‍ പിഎച്ച്ഡി ചെയ്യുകയായിരുന്നു. ഞാനും തുടര്‍ പഠനത്തിനു പോകാന്‍ ചേച്ചി കുറേ വിദേശ സര്‍വകലാശാലകളിലേക്ക് ബയോഡാറ്റ അയച്ചിരുന്നു. അക്കാദമിക് ആയിട്ട് ഞാന്‍ മുന്നോട്ട് പോകണം എന്ന് ഏറെ ആഗ്രഹിച്ചത് ചേച്ചിയായിരുന്നു. അതുകൊണ്ട് ബിരുദാനന്തര ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന വേദിയില്‍ നില്‍ക്കുമ്പോള്‍ മനസ്സിലും കണ്‍മുന്‍പിലും ചേച്ചിയായിരുന്നു.

പിന്നെ അമ്മയും ഭാര്യ മറിയവും മകളും. അവര്‍ മൂന്നാളും എനിക്കൊപ്പം തന്നെയുണ്ടായിരുന്നു. 2002ലാണ് പപ്പ ഞങ്ങളെ വിട്ടുപോകുന്നത്. അതിനുശേഷം എല്ലാം അമ്മയും ചേച്ചിയുമായിരുന്നു. പിന്നെ അവര്‍ക്കൊപ്പം മറിയവും വന്നു. എനിക്ക് പലപ്പോഴും തോന്നിയത് ഈ കോഴ്‌സ് ഞാന്‍ ഒറ്റയ്ക്കല്ല മറിയവും കൂടിയാണ് ചെയ്യുന്നതെന്നാണ്. അവളും എനിക്കൊപ്പം എത്രയോ രാത്രികളില്‍ ഉറക്കമൊഴിഞ്ഞിരിക്കുന്നു. മകളും ഞെട്ടിച്ചു. ലണ്ടന്‍ സ്റ്റുഡിയോയില്‍ റെക്കോഡിങ് നടക്കുമ്പോള്‍ ഒരു ബഹളവുമില്ലാതെ അത് നോക്കിയിരിക്കുകയായിരുന്നു അവള്‍. സാധാരണ കുട്ടികള്‍ക്ക് ഒരു അഞ്ചു മിനിട്ട് ബഹളമില്ലാതെ ഇരിക്കാനാകില്ലല്ലോ. പ്രത്യേകിച്ച് ഇതുപോലുള്ള കാര്യങ്ങളൊക്കെ അവരെ സംബന്ധിച്ച് ബോറായിരിക്കുമല്ലോ. പക്ഷേ, ആ റെക്കോഡിങ് കഴിയുന്നതു വരെ ക്ഷമയോടെ ശ്രദ്ധയോടെ കേട്ടിരുന്നു. എല്ലാവര്‍ക്കും അത്ഭുതമായതു കൊണ്ടാകണം റെക്കോഡിങ് കഴിഞ്ഞ് സംഗീതജ്ഞരൊക്കെ വന്ന് അവളെ പരിചയപ്പെട്ടത്. 

ഇഷ്ടം മലയാളത്തോടും ഈ പാട്ടുകളോടും

ഏറെ ആഗ്രഹിച്ച ഒരിടത്ത് എത്തി, ഏറെ പ്രിയപ്പെട്ടവരും ഒപ്പമുണ്ടായിരുന്നുവെങ്കിലും നാട് വിട്ട് പോരേണ്ടി വന്നത് അലട്ടുന്നുണ്ടായിരുന്നു. മലയാളവും അവിടത്തെ പാട്ടുകളും എത്രമാത്രം മനോഹരമാണെന്നും തിരിച്ചറിഞ്ഞ കാലമായിരുന്നു അത്. പതിയെ പതിയെ കോഴ്‌സിന്റെ തിരക്കുകള്‍ കീഴ്‌പ്പെടുത്തിയ കാരണം പുതിയ പാട്ടുകളൊക്കെ അടുത്തിടെയാണ് കേട്ടത്. ജീംവാംശമായി എന്ന പാട്ട് ഇറങ്ങിയ അന്നു മുതല്‍ എന്റെ പ്ലേ ലിസ്റ്റില്‍ ഉണ്ട്. പിന്നെ ലൂക്കയിലെ ഗാനങ്ങള്‍ ശുഭരാത്രിയിലെ ബിജിബാല്‍ ഗാനം അതുപോലെ പവിഴമഴയേ എന്നീ പാട്ടുകളൊക്കെ ഒരുപാടിഷ്ടമാണ്. റിപ്പീറ്റ് മോഡിലാണ് അതൊക്കെ.

പതിനഞ്ച് വര്‍ഷമായി സംഗീത സംവിധാന രംഗത്ത്. പതിനൊന്ന് വര്‍ഷമായി സിനിമയില്‍. ഈ ഒരു വര്‍ഷത്തിനിടയില്‍ കുറേ പുതിയ സംഗീത സംവിധായകര്‍ വന്നു. ആ പാട്ടുകളൊക്കെ കേള്‍ക്കുമ്പോള്‍ തോന്നുന്നത് അവരൊക്കെ സംഗീതത്തെ അറിയുന്നവര്‍ മാത്രമല്ല, നല്ല ഇന്റലിജന്റ് ആയ സ്‌കോറുകള്‍ ചെയ്യണം എന്ന് ആഗ്രഹമുള്ളവര്‍ കൂടിയാണ്. സാങ്കേതിക വശത്തിലും നല്ല അറിവ്. പുതിയ ആളുകള്‍ കടന്നുവരുമ്പോള്‍ ഒരുപാട് പോസിറ്റിവിറ്റിയാണ് മനസ്സില്‍. അതില്‍ ഈഗോയെ അല്ലെങ്കില്‍ മത്സരം കൂടുന്നുവെന്ന ടെന്‍ഷനോ അല്ല തോന്നുന്നത്, കൂടുതല്‍ ആളുകള്‍ കടന്നുവരുമ്പോള്‍ ഞാന്‍ നെഞ്ചോടു ചേര്‍ത്ത മേഖല കൂടുതല്‍ സമ്പന്നമാകുന്നുവല്ലോ അതിന്റെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞല്ലോ എന്ന സംതൃപ്തിയാണ്. സത്യസന്ധമായി കലയെ സമീപിക്കുന്ന ഏതൊരാള്‍ക്കും അങ്ങനെ മാത്രമേ തോന്നൂ.

പ്രതീക്ഷ ബാക്കിയുണ്ട്

ബേക്‌ലിയിലെ ഫൈനല്‍ തിസിസിനുള്ള സ്‌കോര്‍ ചെയ്യുമ്പോള്‍ എനിക്ക് മനസ്സിലായത് മുന്‍പത്തെ എനിക്ക് ഒരിക്കലും ഇത് ചെയ്യാനുള്ള അറിവില്ലായിരുന്നല്ലോ എന്നാണ്. വളരെ ശരിയായ കാര്യമാണ്. പിന്നെ നേരത്തെ പറഞ്ഞപോലെ ചിന്തകൊണ്ടും പ്രതിഭ കൊണ്ടും ഒരുപാടുയരെ നില്‍ക്കുന്ന കുറേ നല്ല ആര്‍ടിസ്റ്റുകള്‍ക്കൊപ്പമുള്ള ജീവിതവും. രണ്ടും മുന്‍പോട്ടുള്ള യാത്രയെ പ്രതീക്ഷയോടെ കാണാനാണു പ്രേരിപ്പിക്കുന്നത്. മലയാളത്തിലേക്കു മടങ്ങിവരുന്നതിനോടൊപ്പം കുറേകൂടി ഇടങ്ങളിലേക്കു പോകണം എന്നാണ് ആഗ്രഹം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com