ADVERTISEMENT

‘മന്ദാരമേ’ എന്ന പാട്ടിലൂടെ മലയാളിയുടെ ഇഷ്ടം പിടിച്ചു പറ്റിയ ആളാണ് മനു മൻജിത്ത്. തിരുവാവണി രാവ്, ഹാജി മസ്താൻ, ലാലേട്ടാ എന്ന് തുടങ്ങി എഴുതിയ പാട്ടെല്ലാം ദേ നമ്മൾ മൂളിപ്പാടി നടക്കുകയാണ്. സ്വപ്നം പോലും കാണാത്ത കാര്യങ്ങളാണ് ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ഡോക്ടർ പറയുന്നത്.' ലൂക്ക'യും കഴിഞ്ഞ് മോഹൻലാലിന്റെ 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' വരെ എത്തി നിൽക്കുന്ന പാട്ട് ജീവിതത്തെ കുറിച്ച്  മനു മൻജിത്ത് സംസാരിക്കുന്നു.

രാജേഷ് പിള്ള സാറിന് ഒരുപാടിഷ്ടമുണ്ടായിരുന്ന പാട്ടാണ് വേട്ടയിലെ രാവ് മായവെ. അതിലെ ആദ്യത്തെ രണ്ടുവരി എഴുതിയത് ജോൺസൻ മാഷുടെ മകൾ ഷാൻ ആയിരുന്നു. അവർ രണ്ടാളും ഇപ്പോൾ ഇല്ല.

പഠിച്ചത് ഡോക്ടറാവാൻ...

കലയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാതാണ് സത്യം. അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അമ്മ ടീച്ചറും. സിനിമയിലൊന്നും പരിചയക്കാർ പോലുമില്ല.  അതുകൊണ്ട് തന്നെ ആദ്യമൊക്കെ എഴുതുമ്പോൾ പാട്ടാണോ എന്ന് പോലും അറിയില്ലായിരുന്നു. പക്ഷേ, സിനിമയോടുള്ള വലിയ ഇഷ്ടം മനസിൽ കൊണ്ടു നടന്നു.  പഠിച്ച് ഹോമിയോ ഡോക്ടറായി അങ്ങനെ പോയി. എഴുത്തു പോലും ഗൗരവായെടുക്കുന്നതു കോളജ് കാലത്തിനു ശേഷമാണ്. കലയോടും സിനിമയോടും താത്പര്യമുണ്ടെന്നല്ലാതെ അത് ഈ പറയുന്ന രീതിയിൽ വളരുമെന്നോ ഇവിടെ എത്തുെമന്നോ വിചാരിച്ചിരുന്നില്ല. പഠനം പൂർത്തിയാക്കിയ ശേഷം ക്ലിനിക്കിട്ടു. ക്ലിനിക് തുടങ്ങുന്നതിന് മുമ്പാണ് കോഴിക്കോടിനെ കുറിച്ചു പാട്ടെഴുതുന്നത്.  ഏകദേശം ആ സമയത്താണ് ഫെയ്സ്ബുക്കിൽ സിനിമാ ചർച്ചകളും സിനിമാ ഗ്രൂപ്പുകളും സജീവമായി തുടങ്ങിയത്. ഗ്രൂപ്പുകളിൽ കുറേ ആളുകൾ സിനിമയെ കുറിച്ചു സംസാരിക്കുന്നു, അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.  സിനിമയെ കുറച്ചു കൂടി സീരിയസായി ഫോളോ ചെയ്യാൻ തുടങ്ങി. ഒറ്റപ്പെട്ട പരീക്ഷണങ്ങൾ ആരംഭിച്ചു. അങ്ങനെയങ്ങനെ സിനിമയിലേക്ക് എത്തിച്ചേർന്നു.

ഓം ശാന്തി ഓശാനയിൽ തുടങ്ങി..

ഒട്ടുംപ്രതീക്ഷിക്കാതെയാണ് 'ഓംശാന്തി ഓശാന'യിലേക്ക് എത്തുന്നത്. തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ് എന്റെ സുഹൃത്തായിരുന്നു. കുറേക്കാലത്തിന് ശേഷം മിഥുനെ വിളിക്കുമ്പോഴാണ് ‘ഓം ശാന്തി ഓശാന’യുടെ പുറകേയാണ് അദ്ദേഹമെന്ന് അറിഞ്ഞത്. പാട്ടെഴുതുന്ന കാര്യം പറഞ്ഞപ്പോൾ ആദ്യം പറഞ്ഞ കാര്യം നീ ഇത് പ്രൊഫഷനായി എടുക്കരുത് എന്നാണ്. ‘ഓം ശാന്തി ഓശാന’യിൽ എല്ലാവരും പുതുമുഖങ്ങളാണ്. ജൂഡ് ആന്റണിയുടെ ആദ്യ സിനിമ, മിഥുന്റെ ആദ്യ സിനിമ, അങ്ങനെ 'ഇന്നയാൾ പാട്ടെഴുതണമെന്ന് നിർബന്ധിക്കാൻ പറ്റില്ല. അതു കൊണ്ട് നീ ട്രൈ ചെയ്തോ, ഒരുചാൻസ് ഉണ്ട് നന്നായി വരികയാെങ്കിൽ അത് പരിഗണിക്കാം 'എന്ന് പറഞ്ഞു. അങ്ങനെയാണ് എത്തുന്നത്. 

ഓരോ പാട്ടും സ്പെഷ്യലാണ്..

'മന്ദാരമേ ചെല്ല ചെന്താമരേ..'യാണ് സിനിമയിൽ ഒരു മേൽവിലാസമുണ്ടാക്കിത്തന്നത്. ആ പാട്ട് കേൾക്കുമ്പോഴെല്ലാം  വല്ലാത്ത ഇമോഷനാണ്. അതങ്ങനെ ആയിരിക്കുകയും ചെയ്യും. പരിചയപ്പെടുമ്പോൾ ഏതാണ് ആദ്യത്തെ സിനിമ എന്നാണ് ആദ്യത്തെ ചോദ്യം. ‘ഓം ശാന്തി ഓശാന’ എന്ന് പറയുമ്പോൾ അതിൽ ഏത് പാട്ട് എന്ന് ചോദിക്കും. ‘മന്ദാരമേ’ എന്ന് പറഞ്ഞു കഴിയുമ്പോൾ നമ്മളെ ട്രീറ്റ് ചെയ്യുന്ന രീതി തന്നെ മാറിക്കഴിയും. അതൊരു മഹാഭാഗ്യമാണ്.  വലിയ റിലീഫാണ് എനിക്ക് ആ പാട്ട് സമ്മാനിച്ചത്. അതുപോലെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പാട്ട് 'വേട്ട'യിലെ ‘രാവ് മായവേ’ ആണ്. രാജേഷ് പിള്ള സാറിന് ഒരുപാടിഷ്ടമുണ്ടായിരുന്ന പാട്ടാണത്. അതിലെ ആദ്യത്തെ രണ്ടുവരി എഴുതിയത് ജോൺസൻ മാഷുടെ മകൾ ഷാൻ ആയിരുന്നു. അവർ രണ്ടാളും ഇപ്പോൾ ഇല്ല. അതിലെ ഓരോ വരിയും എനിക്കിഷ്ടമാണ്. ആടിലെ പാട്ടുകൾ പരീക്ഷണമായിരുന്നു.  ആളുകൾ ഹാജിമസ്താനെ കുറിച്ച് പറയുമ്പോൾ സന്തോഷമാണ്. കുഞ്ഞിരാമായണത്തിലെ സൽസയും, തീവണ്ടിയിലെ 'ഒരു തീപ്പെട്ടിക്കും വേണ്ട'യുമെല്ലാം പ്രിയപ്പെട്ടവ തന്നെ.

മനസ് നിറച്ച് തിരുവാവണി രാവ്...

എവിടെ പോയാലും സന്തോഷത്തോടെ പറയാൻ കഴിയുന്ന പാട്ടാണ് ‘തിരുവാവണി രാവ്’. തിരക്കഥ എഴുതുന്നതിനിടയിലാണ് വിനീതേട്ടൻ വിളിക്കുന്നത്. ദുബൈയിൽ നടക്കുന്ന ഓണാഘോഷത്തെ കുറിച്ച് പാട്ടുവേണം എന്ന് പറഞ്ഞു. ട്യൂണുണ്ടോ എന്ന് ചോദിച്ചപ്പോൾ , എന്തിനാ ട്യൂൺ, നീ എഴുതിയിട്ട് കംപോസ് ചെയ്യാമെന്ന് പറഞ്ഞു. അതൊരു വലിയ ട്രസ്റ്റായിരുന്നു.  ആ സംസാരത്തിനിടയിൽ ഞാൻ വിനീതേട്ടനോട് ചോദിച്ചു നമുക്കിത് 'തിരുവാവണി രാവ്, മനസാകെ നിലാവ്' എന്ന് തുടങ്ങിയാലോ എന്ന്. ഒന്ന് മൂളി നോക്കിയിട്ട് വിനീതേട്ടൻ ഓക്കെ പറയുകയായിരുന്നു.

വിനീതേട്ടന്റെ ആ വിളി.. അതൊരു ടേണിങ് പോയിന്റായിരുന്നു

അപ്രതീക്ഷിതമായാണ് വിനീതേട്ടന്റെ (വിനീത് ശ്രീനിവാസൻ) ടീമിനൊപ്പം എത്തിയത്. 'ഓർമ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന് വേണ്ടി ഷാനിക്ക( ഷാൻ റഹ്മാൻ) ഒരു ദിവസം വിളിച്ചിട്ട്, എടാ ഒരു പാട്ടുണ്ട്, സിനിമയ്ക്ക് എഴുതുകയാണ് എന്ന് വിചാരിക്കണ്ട, ഒരു ട്യൂൺ അയയ്ക്കുന്നുണ്ട് നീ നോക്ക്. എഴുതി നന്നായി വരികയാണെങ്കിൽ നമുക്ക് ഒരുപാട് സിനിമകൾ ചെയ്യാനാവും, വിനീതിന്റെ സിനിമയാണ് എന്ന് പറഞ്ഞു. ആ സമയത്ത് വിനീതേട്ടൻ വടക്കൻ സെൽഫി എഴുതുകയായിരുന്നു. അങ്ങനെ ആ സിനിമയിൽ 'ദൂരെ..ദൂരെ' എന്ന പാട്ട് എഴുതി. പാട്ട് കേട്ടിട്ട് വിനീതേട്ടൻ ഓക്കെ പറഞ്ഞു. പിന്നെ ഷാനിക്ക വിളിച്ചു പറഞ്ഞത് 'വെൽക്കം ടു അവർ ടീം' എന്നായിരുന്നു.

മൂന്ന് വർഷം പരീക്ഷണ കാലം

സ്വന്തമായി തുടങ്ങിയ ക്ലിനിക് അടച്ചിട്ടാണ് സിനിമയിൽ പാട്ടെഴുതാൻ തുടങ്ങിയത്. ഒരു ജോലിയും ഇല്ലാതെ സിനിമയിലേക്ക് എത്തുന്നത് പോലെയല്ല, ഉള്ള ജോലി കളഞ്ഞിട്ട് എത്തുന്നത്.  ഒരുപാട് പേരെ എനിക്ക് കൺവിൻസ് ചെയ്യാനുണ്ടായിരുന്നു. അതും തീരെ പരിചയമില്ലാത്ത ഫീൽഡ് കൂടി ആയതോടെ സ്വാഭാവികമായും വീട്ടുകാർക്കും സ്വാഭാവികമായ ആശങ്കകൾ ഉണ്ടായിരുന്നു. ആ സമയത്ത് ഗുരുസ്ഥാനീയനായ ഡോക്ടർ എസ് ബി ബിജു രക്ഷകനെ പോലെ എത്തി. 'നീ ചങ്ങനാശ്ശേരിയിലേക്ക് പോരൂ, അവിടെയുള്ള എന്റെ ക്ലിനിക്കിൽ നിനക്ക് പ്രാക്ടീസ് ചെയ്യാം. ആരു ചോദിച്ചാലും എന്റെ ജൂനിയറാണ് എന്ന് പറഞ്ഞാൽ മതി' എന്ന്  അദ്ദേഹം പറഞ്ഞു. അതൊരു വലിയ ധൈര്യമായിരുന്നു.‌

മൂന്ന് വർഷം ഒരു പരീക്ഷണ സമയം പോലെ ഞാൻ കുറിച്ചു. ട്രൈ ചെയ്യാം. നടന്നില്ലെങ്കിൽ എനിക്ക് ഈ ജോലി ഉണ്ടല്ലോ എന്ന് കരുതി. അങ്ങനെയുള്ള ഒരു യാത്ര ആയിരുന്നു സിനിമയിലേക്ക്. 2013 ജനുവരി 26 ന് ഞാൻ ക്ലിനിക്കിൽ ജോയിൻ ചെയ്യുന്നു. കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ ‘ഓം ശാന്തി ഓശാന’യുടെ ഓഡിയോ ലോഞ്ച് നടന്നു. ചിത്രം വലിയ വിജയമായി. പാട്ടുകൾ ശ്രദ്ധിക്കപ്പെടുന്നു. സ്വാഭാവികമായി മറ്റൊരാളോടു ചാൻസ് ചോദിക്കാൻ അത് വഴി തുറന്നു. ‘വിക്രമാദിത്യ’നിലേക്ക് വഴിയെ എത്തി. വലിയൊരു ഓപ്പണിങായിരുന്നു അത്. റഫീഖ് അഹമ്മദിനെ പോലുള്ള വലിയ സംഘത്തിനൊപ്പം പാട്ടെഴുതാൻ  സാധിച്ചു.

മോനേ, അടുത്ത വരി'...ലാലേട്ടൻ ഇഫക്ട്..

കട്ട മോഹൻലാൽ ഫാനാണ് ഞാൻ. ഡോക്ടറാവണം എന്ന് ആദ്യമായി തോന്നിയത് നിർണയവും ഉള്ളടക്കവുമെല്ലാം കണ്ടിട്ടാണ്. സൈക്കാട്രിയോട് ഭ്രമം തോന്നിയത് മണിച്ചിത്രത്താഴ് കണ്ടിട്ടുമാവാം. അറിയില്ല. അങ്ങനെ എന്നെ തന്നെ മോൾഡ് ചെയ്ത് എടുത്ത മനുഷ്യൻ ഒരു ദിവസം 'മോനെ അടുത്ത വരി എങ്ങനെയാണ്' എന്ന് ചോദിക്കുന്നു, അദ്ദേഹത്തിന്റെ ചെവിയിൽ എഴുതിയ വരികൾ പറഞ്ഞു കൊടുക്കുന്നു. അദ്ദേഹം അതിനനുസരിച്ച് ചുണ്ടനക്കുന്നു എന്നുള്ളത് സ്വപ്നത്തിൽ കാണാത്ത കാര്യമാണ്. മമ്മൂട്ടിക്ക് വേണ്ടിയും എഴുതി.

ഈണമാണ് ആദ്യം ക്ലിക്കാവുക, വരികള്‍ പിന്നീട്...

ആൾക്കാർക്ക് മനസിൽ തട്ടേണ്ടത് വരിയുടെ ഭംഗിയല്ല, ട്യൂൺ ആണ്. ഇന്ന് ആളുകൾ പാട്ട് ഓർത്തിരിക്കുന്നതിന്റെ പ്രധാന കാരണം ട്യൂൺ തന്നെയാണ്. അത് ക്ലിക്കായാൽ ബാക്കി ഓക്കെയാകും. 99 ശതമാനം പാട്ടുകളും ഇന്ന് ട്യൂൺ അനുസരിച്ചാണ് എഴുതുന്നത്. എവിടെ തുടങ്ങണം എന്ന കൺഫ്യൂഷൻ വേഗം പരിഹരിക്കാൻ ഈ രീതി സഹായകമാണ്. 

സിനിമ എന്റെ പാഷൻ...

സിനിമ എന്റെ പാഷനാണ്. പ്രൊഫഷൻ അല്ല. രണ്ടും ഒന്നിച്ച് കൊണ്ടു പോകാൻ സാധിക്കുന്നുണ്ട്. സൈക്കാട്രിയിൽ എംഡി ചെയ്യുകയാണ് ഇപ്പോൾ. അമ്മയ്ക്കും അച്ഛനും വലിയ ആശങ്ക ഉണ്ടായിരുന്നു ആദ്യം. ഏതൊക്കെയാണ് പുതിയ സിനിമയെന്ന് ഇപ്പോൾ ഇങ്ങോട്ടാണ് അവർ ചോദിക്കാറുള്ളത്. എഴുതുന്ന മിക്ക പാട്ടുകളും ആദ്യം കേൾക്കുന്നത് ഭാര്യയാണ്. പിന്നെ സുഹൃത്തുക്കൾ. ഗിരീഷേട്ടന്റെ മക്കൾ വലിയ പ്രോത്സാഹനമാണ്.

സ്വപ്നത്തിനപ്പുറമല്ലേ ഇതൊക്കെ

സ്വപ്നം കാണാൻ പോലും ധൈര്യമില്ലാതിരുന്ന കാര്യങ്ങളാണ് സംഭവിച്ചതും സംഭവിച്ച് കൊണ്ടിരിക്കുന്നതുമെല്ലാം. പാട്ടിന്റെ വരികളോട് ക്രേസ് തോന്നുന്നത് ഗിരീഷേട്ടന്റെ എഴുത്തിൽ ഭ്രമിച്ചിച്ചാണ്. അതിന്റെ ഭംഗിയും വളവും തിരിവുമാണ് എന്നെ ആകർഷിച്ചത്. ഗിരീഷേട്ടന്റെ പാട്ടു കേൾക്കാത്ത ദിവസം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. ഫൈനൽസ് എന്ന സിനിമയിൽ ഗിരീഷേട്ടന്റെ പാട്ടിനൊപ്പം എന്റെ വരികളും വരുന്നുണ്ട്. സ്വപ്നത്തില്‍ മാത്രം നടക്കുന്ന കാര്യങ്ങളെന്ന് ഞാൻ പറഞ്ഞില്ലേ. അതാണ് ഇതെല്ലാം.– മനു മഞ്ജിത്ത് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com