ADVERTISEMENT

ചിൻമയി ശ്രീപാദ!  തനിക്കെതിരെയുണ്ടായ അതിക്രമം മീടൂ ക്യാംപെയ്നിലൂടെ തുറന്നുകാട്ടിയ ഗായികയും ഡബ്ബിങ് ആർടിസ്റ്റും. 

ആ തുറന്നുപറച്ചിലിനു ചിൻമയിക്കു പകരം നൽകേണ്ടി വന്നത് എന്തൊക്കെയാണ്? ചിൻമയിയുടെ ജീവിതത്തെയും കരിയറിനെയുമൊക്കെ ഈ പ്രശ്നം ബാധിച്ചു. യൂണിയനുകളിൽ നിന്നു വിലക്കുകളുണ്ടായി. എങ്കിലും താനെടുത്ത നിലപാടിൽ നിന്ന് അവർ പിന്നോട്ടു പോയില്ല. തെലുങ്കിലും തമിഴിലും, മൂന്നു സംസ്ഥാന പുരസ്കാരങ്ങൾ വീതം നേടിയ മറാഠിയിലും ഹിന്ദിയിലും ഉൾപ്പെടെ മിക്ക ഭാഷകളിലും തന്റേതായ ഇടം കണ്ടെത്തിയ ചിൻമയി പറയുന്നു: മീടൂ ക്യാംപെയ്ൻ ചിൻമയിയുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന്. 

 

ഒപ്പം സ്ത്രീകളോടും പറയാനുണ്ട്, തങ്ങൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളിൽ എന്തു നിലപാട് എടുക്കണമെന്ന്...

ചിൻമയി പറയുന്നു: രാഷ്ട്രീയ രംഗത്തുൾപ്പെടെ വലിയ സ്വാധീനമുണ്ടായിരുന്ന കവി വൈരമുത്തുവിന്റെ മറ്റൊരു മുഖമാണു മീടൂ മൂവ്മെന്റിൽ ഞാൻ തുറന്നു കാട്ടിയത്. രാഷ്ട്രീയരംഗത്തിന്റെ ഉൾപ്പെടെ പിന്തുണ അദ്ദേഹത്തിനുണ്ടായി.  കഴിഞ്ഞ ഒരു വർഷത്തിനിടയിൽ തമിഴ്നാട്ടിലെ 95 ശതമാനം മാധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യം പോലും എന്നോടു ചോദിച്ചില്ല. അതുതന്നെ അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നതല്ലേ !  പലരും എന്നെ ‘നുണച്ചി’ എന്നു വിളിച്ചു, ശത്രുവായി കണ്ടു. ഞാൻ മീടൂവിലൂടെ തുറന്നു കാട്ടിയ വൈരമുത്തുവിനെ പിന്തുണയ്ക്കുന്നതിൽ പലരും എന്നോടു പറഞ്ഞു, നിങ്ങൾ മരിക്കണം എന്ന്. അവരെന്നെ കൊല്ലുമോ എന്ന് എനിക്കറിയില്ല. 

 

ചിൻമയിയുടെ കരിയറിനെ ഈ പ്രശ്നം ബാധിച്ചതെങ്ങനെയാണ്? 

 

തമിഴ്നാട്ടിലെ ഡബ്ബിങ് യൂണിയനിൽ നിന്ന് എന്നെ വിലക്കാനുള്ള കാരണം ഈ വിഷയം തന്നെയായിരുന്നു. ആ സമയത്ത് എനിക്കു ജോലി കുറഞ്ഞു. എങ്കിൽപ്പോലും പി.എസ് മിത്രനെയും പ്രേം കുമാറിനെയും പോലുള്ള സംവിധായകർ അവസരങ്ങൾ തന്നു. അവർ ഒരുപാടു പിന്തുണ നൽകി.

 

ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ എവിടെ നിന്നൊക്കെയാണു ചിൻമയിക്കു പിന്തുണ ലഭിച്ചത്?

 

ഏറ്റവും പ്രധാനം എന്റെ കുടുംബം തന്നെയാണ്. മാതാപിതാക്കളും ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും എന്നോടൊപ്പം തന്നെ നിന്നു. അതിനു പുറമെ, സമൂഹ മാധ്യമങ്ങൾ മുഖേന പിന്തുണയറിയിച്ച് ഒട്ടേറെപ്പേർ മെസേജുകൾ അയച്ചു. അതു മാത്രമല്ല, ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്ന ചില പെൺകുട്ടികൾ ഫോണിൽ വിളിച്ചു സംസാരിച്ചു.  ചിലർക്കെങ്കിലും ഒരു പ്രചോദനമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. 

 

ചിൻമയി ഒരു ആക്ടിവിസ്റ്റാണോ?

 

ഒരു ആക്ടിവിസ്റ്റാകണം എന്ന താൽപര്യമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. എങ്കിലും ഇത്തരം കാര്യങ്ങൾക്കെതിരെ ശബ്ദമുയർത്താതിരിക്കാനും കഴിയില്ല. 

 

വൈരമുത്തുവിനൊപ്പം ഇനി എപ്പോഴെങ്കിലും ഒരു വേദി പങ്കിടാൻ ക്ഷണം കിട്ടിയാൽ? 

 

അത്തരമൊരു സാഹചര്യമുണ്ടായാൽ വൈരമുത്തു തന്നെ അതിൽ നിന്നു പിൻമാറുമെന്ന കാര്യം എനിക്കിപ്പോൾ ഉറപ്പാണ്. 

സ്ത്രീകളോടും പെൺകുട്ടികളോടും ചിൻമയിക്ക് എന്താണു പറയാനുള്ളത്? 

 

സ്ത്രീകൾ മാത്രമല്ല, ചെറുപ്പക്കാരായ ആൺകുട്ടികളും ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്. ഇത്തരം അതിക്രമത്തെ അതിജീവിക്കുന്നവർക്ക് ഒരിക്കലും നാണക്കേട് ഉണ്ടാകാൻ പാടില്ല. അതിൽ അവർ നാണിക്കേണ്ട കാര്യവുമില്ല. ഒരു മോഷണം നടന്നാൽ ആരെങ്കിലും ആ മോഷണം നടന്ന വീടിനെ കുറ്റപ്പെടുത്തുമോ? ഏതൊരു കുറ്റവും നടന്നാൽ കുറ്റവാളിയാണു ശിക്ഷിക്കപ്പെടുന്നത്. അല്ലാതെ അതിനെ അതിജീവിച്ചവരോ സാക്ഷിയോ അല്ല. നമ്മൾ സ്ത്രീകൾ നമുക്കെതിരെ ഒരു അതിക്രമമുണ്ടായാൽ അതു തുറന്നു പറയുന്നതിന് ആരെയും ഭയക്കേണ്ട കാര്യമില്ല. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പെൺകുട്ടികൾക്ക് അവരുടെ കുടുംബം എല്ലാ പിന്തുണയും നൽകണം. 

 

പുതിയ പ്രോജക്ടുകൾ?

 

96 സിനിമയുടെ തെലുങ്കാണ് പുതിയ പ്രോജക്ട്. തെലുങ്കിൽ ഒട്ടേറെ അവസരം ഇപ്പോഴും ലഭിക്കുന്നുണ്ട്.

(ചിൻമയിയുടെ പാട്ടു ജീവിതത്തെ അടയാളപ്പെടുത്താൻ ഒരൊറ്റ ഗാനം മതി: മണിരത്നം സംവിധാനം ചെയ്ത കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ ദൈവം തന്തപൂവേ..... യെന്തിരനിൽ രജനീകാന്തും ഐശ്വര്യറായിയും ചുവടുവച്ച കിളിമഞ്ചാരോ...എന്ന ഡ്യൂയറ്റിലും ചിൻമയിയുടെ 

സ്വരസ്പർശമുണ്ട്.)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com