ADVERTISEMENT

ആശങ്കകളുടെയും ആകുലതകളുടെയും കോവിഡ് കാലത്ത് പ്രതീക്ഷകളുടെ പാട്ടുകളുമായി എത്തുകയാണ് സംഗീതജ്ഞർ. ഗായിക അമൃത സുരേഷിന്റെ പുതിയ വിഡിയോ പകരുന്നതും അങ്ങനെയൊരു അനുഭവമാണ്. കെട്ടുപൊട്ടിയ പട്ടം കണക്കെ ഒരു മഹാമാരിയുടെ പിടിയിലകപെട്ടു പാറിനടക്കുന്ന ലോകം എത്രയും വേഗം അതിന്റെ താളം വീണ്ടെടുക്കട്ടെ എന്ന പ്രാർത്ഥനയാണ് ഈ ഗാനം. വിഡിയോയുടെ ആശയവും അതിനൊപ്പം അമൃതയുടെ മനോഹരമായ ആലാപനം കൂടിച്ചേരുമ്പോൾ അത്  ഹൃദയഹാരിയായ അനുഭവമാകും. ഇന്ത്യൻ സംഗീത ലോകം കണ്ട പ്രതിഭാധനർക്കൊപ്പം മ്യൂസിക് വിഡിയോ സീരീസുകൾ പുറത്തിറക്കുക എന്ന സ്വപ്നത്തിന് തുടക്കം കുറിക്കുക കൂടിയാണ് അമൃത.  

 

സ്വപ്‍ന തുടക്കം

 

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നമായിരുന്നു നമ്മൾ ഗുരുക്കന്മാരായി കാണുന്ന, ഏറെ ആദരിക്കുന്ന വ്യക്തികൾക്കൊപ്പം നല്ല കൃതികൾ എന്റേതായ രീതിയിൽ പാടി മ്യൂസിക് വിഡിയോകൾ പുറത്തിറക്കുക എന്നുള്ളത്. തുടക്കം രാജേഷ് വൈദ്യ സാറിന്റെ ഒപ്പമായി. അതാണ് ഈ വിഡിയോ. ഇനിയും ഇതുപോലുള്ള ഒരുപാട് എണ്ണം ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. അങ്ങനെയാണ് മനസ്സിൽ. സംഗീതത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും അവരിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങളിൽ പഠിക്കാനുണ്ട്: രാജേഷ് വൈദ്യ സാറിനൊമുള്ള മണിക്കൂറുകൾ എനിക്ക് മനസ്സിലാക്കി തന്നതും അതു തന്നെയാണ്. 

 

ഞാനും  സംഗീതവും

 

എന്നെ സംബന്ധിച്ച് സംഗീതം എന്റെ ജീവിതമാണ് എന്ന് പറയുന്നതാവും കൂടുതൽ ശരി. ജനിച്ച് മൂന്നാം വയസ്സിലായിരുന്നു ആദ്യ റെക്കോർഡിങ്. അച്ഛൻ സംഗീതജ്ഞനാണ്. വീട്ടിൽ എല്ലാവരുടെ മനസ്സിലും സംഗീതം മാത്രമാണ്. അതുകൊണ്ട്  സംഗീതം എന്നതിനപ്പുറം ഒന്നുമില്ല എനിക്ക്. ദൈവം അനുഗ്രഹിച്ചുതന്ന ഒരു കാര്യമായിട്ടാണ് ഞാൻ എന്റെ സംഗീതത്തെ കാണുന്നത്. അതിനെ ഏറ്റവും നന്നായി പരിപാലിച്ച് മുന്നോട്ടു കൊണ്ടുപോവുക, അതിനൊപ്പം എന്നും ആത്മാർത്ഥമായി നിൽക്കുക എന്നുള്ളത് മാത്രമാണ് ലക്ഷ്യം.

 

ഇതാണ് എന്റെ സംഗീതവും സന്ദേശവും

 

ഈ വിഡിയോ മുൻപേ ചെയ്തു വെച്ചിരുന്നതാണ്. മ്യൂസിക് വിത്ത് ലെജൻഡ്സ് എന്ന് പേരിട്ടു ചെയ്യുന്ന സംഗീത വിഡിയോകളുടെ സീരീസ് ആണിത്. എപ്പോഴാണ് വിഡിയോ പുറത്തിറക്കേണ്ടത്  എന്നതിനെ സംബന്ധിച്ച് ആലോചിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് എല്ലാവർക്കും ദുഃഖം മാത്രം പകർന്നു കൊറോണാ കാലം വന്നുപെട്ടത്. ലോകം മുഴുവൻ കെട്ടു പൊട്ടിയ അവസ്ഥയിലാണ്. ഈ രോഗത്തിൽ നിന്ന് മുക്തി നേടി സാധാരണ നിലയിലേക്കുള്ള ഒരു തിരിച്ചുപോക്കിന് വേണ്ടി എല്ലാവരും അങ്ങേയറ്റം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ആ പരിശ്രമങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്നുകയാണ് ലോകമെങ്ങുമുള്ള കലാകാരന്മാരും. അതിൽ ഞാനും പങ്കാളി ആകണം എന്ന് തോന്നി. യാദൃശ്ചികം എന്ന് പറയട്ടെ ഈ വിഡിയോയുടെ ആശയവും പാട്ടും ഈ സമയത്തു എന്റെ മനസ്സിലുള്ള ചിന്തയോടു ചേർന്നു നിൽക്കുന്നതായിരുന്നു. 

 

കർണാടകസംഗീതത്തിൽ തില്ലാന എന്നാണ് ഈ സംഗീതശൈലിയെ വിളിക്കുന്നത്. ഹിന്ദുസ്ഥാനിയിൽ വരുമ്പോൾ തരാനാ എന്നും.  തരാനയ്ക്ക് ഭാഷയുടെ അതിർവരമ്പില്ല. അതുപോലെ തന്നെയാണ് ലോകം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ രോഗം  അതിർവരമ്പുകളില്ലാത്ത എല്ലായിടത്തേക്കും കടന്നുചെല്ലുന്നു. ലോകത്തെല്ലായിടത്തും മനുഷ്യർ ഒരേ സംവിധാനം ഉപയോഗിച്ചു കൊണ്ട് ശാസ്ത്രത്തിൽ വിശ്വസിച്ചു കൊണ്ട് മുന്നോട്ടു പോകുന്നു. അവിടെ യാതൊരു തരത്തിലുള്ള വേലിക്കെട്ടുകളും ഇല്ല. എല്ലാം ഒന്നായി മുന്നോട്ട് പോകുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. തരാനയിലും ഭാഷകളില്ല. അതിന്റെ ആത്മാവ് എന്ന് പറയുന്നത് താളമാണ്. ഈ രണ്ടു പ്രത്യേകതകളും വല്ലാതെ ഇഴചേർന്നു നിൽക്കുന്നതായി എനിക്ക് തോന്നി. സംഗീതം എല്ലാവർക്കും ആശ്വാസം ആകട്ടെ എന്നും താളം തെറ്റാതെ എല്ലാവരുടെയും ജീവിതം പഴയതുപോലെ തിരിച്ച് വരട്ടെ എന്നും പ്രാർത്ഥിക്കുന്ന ഒരു രീതിയിലാണ് വിഡിയോ ചെയ്തിരിക്കുന്നതാണ്. 

 

അപ്രതീക്ഷിതമായ ആ സാമീപ്യം

ചെറുപ്പം മുതലേ ആരാധിക്കുന്ന കുറെ പ്രതിഭകളുണ്ട്. അവർക്കൊപ്പം സംഗീത വിഡിയോ ചെയ്യണമെന്നത് അന്നു മുതൽക്കേയുള്ള ആഗ്രഹമായിരുന്നു. ഏങ്കിലും ചെറിയ ആശങ്കയുണ്ടായിരുന്നു. എങ്ങനെയായിരിക്കും അവർ പ്രതികരിക്കുക എന്നോർത്ത്. പക്ഷേ ആദ്യ  വിഡിയോ തന്നെ എന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. രാജേഷ് വൈദ്യസർ അങ്ങനെയാണ് ഞങ്ങളോട് പെരുമാറിയത്. അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോൾ തന്നെ എത്രയോ കാലമായി അറിയുന്ന ഒരു ആൾ എന്ന രീതിയിലായിരുന്നു പെരുമാറ്റം. ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് പറയുന്ന ഒരു ചെറിയ വിഡിയോ ഞാൻ അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നു. അത് കണ്ട ഉടനെ അദ്ദേഹം ഒക്കെ പറയുകയായിരുന്നു. അമൃത ചെന്നൈയിൽ വരൂ നമുക്ക് റെക്കോർഡ് ചെയ്യാം എന്ന്  പറഞ്ഞു. അത്രയും കൂൾ ആയിട്ടാണ് സാർ ഇടപെട്ടത്. ചെന്നൈയിൽ  ഒറ്റ ദിവസം മാത്രമേ ചിലവഴിക്കേണ്ടി വന്നുള്ളൂ. രാവിലെ പോയി വൈകുന്നേരം അഞ്ചുമണിയോടു കൂടി പ്രാക്ടീസും റെക്കോർഡിങ്ങും എല്ലാം കഴിഞ്ഞ് തിരിച്ചു പോന്നു. ഇങ്ങനെ ഒരു തടസ്സവുമില്ലാതെ മനസു കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതെ വളരെ സന്തോഷത്തോടെയാണ് ഈ വിഡിയോയുടെ ജനനം. 

 

ഇന്ത്യയിൽ ഇന്നുള്ള ഒട്ടുമിക്ക പ്രഗൽഭരായ സംഗീത സംവിധായകരോടൊപ്പവും പ്രവർത്തിച്ച, അനവധി വേദികൾ വീണയുടെ നാദം കൊണ്ടു കീഴടക്കിയ ഒരു വ്യക്തിയാണ് അദ്ദേഹം. പക്ഷേ നമ്മൾ എത്ര ഉയരത്തിൽ എത്തിയാലും എല്ലാവരോടും, ഏത് മനുഷ്യരോടും അങ്ങേയറ്റം ലാളിത്യത്തോടെ പെരുമാറണമെന്നും  സംഗീതത്തെ സംബന്ധിച്ച് ഒരാളുടെ പഠനം ഒരിക്കലും അവസാനിക്കുന്നില്ല എന്നും തുടക്കക്കാരിൽ നിന്നുപോലും ഒരുപാട് നമുക്ക് പഠിക്കാൻ ഉണ്ടെന്നും പറഞ്ഞു തരുന്ന ഒരു അനുഭവമായിരുന്നു അദ്ദേഹം സമ്മാനിച്ചത്.  

       

സിനിമ തന്നെയാണ്... 

 

ഏത് പാട്ടുകാരെയും പോലെ തന്നെ എനിക്കും ഏറ്റവും വലിയ ആഗ്രഹം സിനിമയിൽ പാടുക എന്നത്  തന്നെയാണ്. സംഗീതാത്മകമായ അതേസമയം നല്ല ഹിറ്റാകുന്ന ഗാനങ്ങൾ പാടുക എന്നതു തന്നെയാണ് ആഗ്രഹം. കാരണം ജനങ്ങളിലേക്ക് കൂടുതൽ എത്താൻ കഴിയുന്നതും നമുക്ക് അംഗീകാരങ്ങൾ കിട്ടുന്നതും നമ്മളെ  ആളുകൾ തിരിച്ചറിയുന്നതും എല്ലാം സിനിമയിൽ പാടുമ്പോൾ ആണ്. സാമ്പത്തികമായി ആയാലും കലയുടെ മൂല്യത്തിൽ ആയാലും അത് വലിയൊരു പ്ലാറ്റ്ഫോം തന്നെയാണ്. എനിക്ക് അധികം അവസരങ്ങളൊന്നും സിനിമയിൽ കിട്ടിയിട്ടില്ല. എങ്കിലും കിട്ടിയ അവസരങ്ങൾ ഒക്കെ ഏറ്റവും നല്ലതായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

സിനിമയാണ് ഏറ്റവും വലിയ ആഗ്രഹം എങ്കിലും ഇത്തരം ഇൻഡിപെൻഡൻസ് ആയ വിഡിയോകൾ എന്നും ഞാൻ ചെയ്യും. സംഗീതസംവിധായകൻ നമ്മളെ  ഒരു പാട്ടുപാടാൻ വിളിക്കുന്നതും അത് ആഗ്രഹിക്കുന്ന രീതിയിൽ  പാടി കൊടുക്കുന്നതും അത് ആളുകൾ സ്വീകരിക്കുന്നതും ഏറ്റവും വലിയ അംഗീകാരം തന്നെയാണ്. അത് നമ്മുടെ കഴിവിന്റെ  തെളിവുകൂടിയാണ്. അവിടെ ഒരു കൂട്ടം മനുഷ്യരുടെ പ്രയത്നമാണ് സാധ്യമാകുന്നത്. ഒപ്പം ഓരോ സംഗീതജ്ഞരും വ്യക്തിപരമായി അവരുടേതായ സംഭാവനകൾ നൽകണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനു നമ്മൾ ചെയ്യേണ്ട് സ്വതന്ത്രമായ ഇത്തരം സൃഷ്ടികളാണ്. ഒരു 20 വർഷം കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ അമൃത സുരേഷ് എന്ന ഗായിക സംഗീതത്തിനുവേണ്ടി എന്ത് ചെയ്തു എന്ന് ചോദിക്കുമ്പോൾ പറയാൻ എനിക്ക് നല്ലൊരു ഉത്തരം ഉണ്ടായിരിക്കണം എന്നു മാത്രമാണ് ചിന്തിക്കുന്നത്.

 

കൈകോർത്ത് മിടുക്കർ..

 

രാജേഷ് സാറിനെ കൂടാതെ ഈ വിഡിയോയിൽ ഞങ്ങൾക്കൊപ്പം പങ്കുചേർന്ന രണ്ടുപേരും പ്രഗൽഭരായ ആൾക്കാരാണ്. പ്രവീൺ ആർ നായർ ആണ് പ്രോഗ്രാമിംഗ് ചെയ്തത്. ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ അറിയപ്പെടുന്ന ഒരു റീ റെക്കോർഡിങ് വിദഗ്ധനാണ്  അദ്ദേഹം. അതിനേക്കാളുപരി എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് പ്രവീൺ. മറ്റൊന്ന് സിദ്ധാർത്ഥ്‌. ഏറ്റവും വേഗത്തിൽ ഡ്രം വായിച്ചതിന് നിലവിൽ ഗിന്നസ് റെക്കോർഡ് ബുക്കിൽ കയറിയ ആളാണ് സിദ്ധാർത്ഥ്‌. പ്രായം കൊണ്ട് ചെറുപ്പമാണെങ്കിലും സംഗീതത്തിൽ ഇതിനോടകം തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ് ഇവർ രണ്ടാളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com