‘ചോദിച്ചുവാങ്ങുന്ന പ്രകൃതമായിരുന്നില്ല അച്ഛന്റേത്, വിശ്വസിച്ചത് സ്വന്തം പ്രതിഭയില്’; ബ്രഹ്മാനന്ദന്റെ ഓർമയിൽ മകൻ
Mail This Article
എങ്ങും സുഗന്ധം പരത്തുന്ന പാട്ടിന്റെ വസന്തകാലം സമ്മാനിച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഗായകൻ കെ.പി.ബ്രഹ്മാനന്ദന്റെ ഓർമദിനമാണിന്ന്. സമകാലീയരെ വച്ച് നോക്കുമ്പോൾ വളരെ കുറച്ച് ഗാനങ്ങളെ അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ളെങ്കിലുംം ആ ശബ്ദത്തിൽ പാടിപ്പതിഞ്ഞ പാട്ടുകളെല്ലാം ഇന്നും മലയാളികളുടെ ഹൃത്തടത്തിലുണ്ട്. സംഗീതരംഗത്തെ അതികായന്മാരായ കെ.ജെ.യേശുദാസും പി.ജയചന്ദ്രനും അരങ്ങുവാണിരുന്ന കാലത്താണ് ചലച്ചിത്ര സംഗീതരംഗത്തേയ്ക്കുള്ള കെ.പി.ബ്രഹ്മാനന്ദന്റെ അരങ്ങേറ്റം. സ്വന്തമായ ശൈലി കണ്ടെത്തി അതിനെ പരിപോഷിപ്പിച്ച്, പാടിയ പാട്ടുകളില്ലാം കയ്യൊപ്പു ചാർത്തിയായിരുന്നു അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്ര. ആ അനശ്വര ഗായകൻ വിടപറഞ്ഞിട്ട് പതിനാറ് വർഷം പിന്നിടുമ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്റെ മകനും മലയാളികളുടെ പ്രിയപ്പെട്ട ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദൻ.
അച്ഛൻ പാട്ടുകളെല്ലാം എനിക്കു പ്രിയം
അച്ഛന്റെ പാട്ടുകളിൽ എന്റെ പ്രിയപ്പെട്ടവ ഏതാണെന്നു ചോദിച്ചാൽ അവയെ തരംതിരിക്കുക വളരെ പ്രയാസമാണ്. കാരണം അച്ഛന്റെ എല്ലാ പാട്ടുകളും എനിക്കിഷ്ടമാണ്. എങ്കിലും അവയിൽ എന്റെ കുട്ടിക്കാലം മുതൽ എന്നെ ഏറെ സ്വാധീനിച്ച ഒന്നാണ് 1971-ല്‍ പുറത്തിറങ്ങിയ ‘സിഐഡി നസീർ’ എന്ന ചിത്രത്തിലെ ‘നീല നിശീഥിനി’ എന്ന ഗാനം. എന്റെ സംഗീതജീവിതത്തിൽ ഞാൻ ഏറ്റവുമധികം വേദികളിൽ പാടിയിട്ടുള്ളതും ഈ പാട്ടാണ്. അതിന്റെ ഈണവും അച്ഛൻ പാടിയ ശൈലിയുമൊക്കെത്തന്നെയാണ് എന്നെ ആ പാട്ടിലേക്ക് വല്ലാതെ അടുപ്പിച്ചത്. അച്ഛന്റെ പാട്ടുകളിൽ ഒരെണ്ണം തിരഞ്ഞെടുക്കാൻ എന്നോട് ആവശ്യപ്പെട്ടാൽ വളരെ വിഷമത്തോടെയായിരിക്കും ഞാൻ അത് ചെയ്യുക. കാരണം. അച്ഛന്റെ പാട്ടുകളെല്ലാം അതിമനോഹരങ്ങളാണ്.
എന്നിലെ സംഗീതം എന്റെ അച്ഛൻ
സംഗീതത്തിൽ എന്റെ ആദ്യ ഗുരു അച്ഛനാണ്. സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പകർന്നു കിട്ടിയത് അച്ഛനിൽ നിന്നാണ്. അച്ഛന്റെ കച്ചേരികളും വീട്ടിലെ സാധകങ്ങളുമാണ് എന്റെ ഉള്ളിലെ സംഗീതം. വളർന്നപ്പോഴും അച്ഛൻ വളരെയധികം കാര്യങ്ങള്‍ പറഞ്ഞു തന്നിരുന്നു. എന്റെ സംഗീതത്തിന്റെ അടിസ്ഥാനം അച്ഛന്റെ സംഗീതം തന്നെയാണ്. തമിഴ് സിനിമാ സംവിധായകനും എന്റെ അടുത്ത സുഹൃത്തുമായ മനു ആനന്ദ് കുട്ടിക്കാലത്ത് എന്റെ വീട്ടിൽ പാട്ട് പഠിക്കാൻ വരുമായിരുന്നു. അക്കാലത്ത് ഞാനും കൂടെയിരുന്ന് പാട്ട് പഠിച്ചിട്ടുണ്ട്. അതൊക്കെയാണ് കുട്ടിക്കാലത്തെ പാട്ട് ജീവിതം.
എന്നും എന്റെ ജീവിത മാതൃക
അച്ഛൻ എന്ന നിലയിൽ മാത്രമല്ല, ഗുരുവെന്ന നിലയിലും അച്ഛനെക്കുറിച്ചോർക്കുമ്പോൾ ഞാൻ പൂർണ തൃപ്തനാണ്. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണമെന്നും എങ്ങനെ ജീവിക്കാൻ പാടില്ല എന്നും എനിക്കു മനസ്സിലാക്കിത്തന്നിട്ടാണ് അച്ഛൻ കടന്നു പോയത്. അച്ഛൻ ഒരിക്കൽപോലും ആരെയും കുറിച്ച് മോശമായി ചിന്തിക്കുകയോ സംസാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. മറിച്ച് എല്ലാവരെയും സഹായിച്ചും സ്നേഹിച്ചും മുന്നോട്ട് പോകണമെന്ന വലിയ മാതൃക നൽകിയാണ് ജീവിച്ചത്. ഒരു ഗായകൻ എന്ന നിലയിലും ആരെയും അനുകരിക്കാതെ അച്ഛൻ സ്വന്തമായ ശൈലി രൂപപ്പെടുത്തിയെടുത്തു. സംഗീതജീവിതത്തിൽ മാത്രമല്ല വ്യക്തിജീവിതത്തിലും സ്വന്തമായ വഴി കണ്ടെത്തണമെന്ന സന്ദേശം അച്ഛൻ എനിക്കു പകർന്നു നൽകി. കുടുംബത്തെ എങ്ങനെ നോക്കണമെന്നും മക്കളെ എങ്ങനെ വളർത്തണമെന്നും സ്നേഹിക്കണമെന്നുമെല്ലാം അച്ഛൻ മനസ്സിലാക്കിത്തന്നു. അദ്ദേഹം തന്നെയാണ് എന്റെ ജീവിതത്തിലെ മാതൃക.
ഗായകത്രയത്തിലെ അച്ഛൻ
1960–70 കാലഘട്ടങ്ങളിലാണ് മലയാളത്തിൽ ഏറ്റവും സുന്ദരങ്ങളായ സിനിമകളും ഗാനങ്ങളും പുറത്തിറങ്ങിയിട്ടുള്ളത്. മലയാള സിനിമയുടെ വസന്തകാലം എന്നുതന്നെ ആ കാലഘട്ടത്തെ വിശേഷിപ്പിക്കാം. അക്കാലത്താണ് ഏറ്റവും പ്രതിഭാധനരായ കലാകാരന്മാർ സിനിമയിലേക്ക് എത്തിയത്. അന്ന് ഗായകർക്കിടയിൽ യേശുദാസ്–ജയചന്ദ്രൻ–ബ്രഹ്മാനന്ദൻ എന്ന ഒരു ത്രയം രൂപപ്പെട്ടു. ആ ഒരു ഗായകത്രയത്തിലേക്ക് അച്ഛനെ എത്തിച്ചത് അച്ഛന്റെ അർപ്പണ മനോഭാവം ആണ്. ജന്മനാൽ കിട്ടിയ കഴിവും അതിനു ശേഷം അതിനെ പരിപോഷിപ്പിക്കാനായി അച്ഛൻ നടത്തിയ പരിശ്രമങ്ങളുമെല്ലാമാണ് അതിന് ആധാരം. അക്കാലത്ത് ഒരുപാട് മികച്ച ഗായകരുണ്ടായിരുന്നു. സ്വന്തമായ ശൈലി പരിപോഷിപ്പിക്കാനും അതിനെ പിന്തുടരാനുമായി അച്ഛൻ പരിശ്രമിച്ചതുകൊണ്ടുമാത്രമാണ് മുൻനിരാഗായകർക്കിടയിൽ അച്ഛന് സ്ഥാനം ലഭിച്ചത്. സ്വന്തം വഴി തിരഞ്ഞെടുക്കാനും സ്വന്തം കഴിവിനെ വളർത്താനും തികച്ചും മാന്യമായി അതിനെ കൊണ്ടുനടക്കാനും അച്ഛൻ എന്നും ശ്രദ്ധിച്ചു. അതുകൊണ്ടു തന്നെ അച്ഛനെയും അച്ഛന്റെ പാട്ടുകളെയും എക്കാലവും മലയാളികൾ ഓർമിക്കുമെന്നു തീർച്ചയാണ്. അത് തന്നെയാണ് ഏറ്റവും വലിയ അംഗീകാരം. ആരോടും ഒന്നും ചോദിച്ചുവാങ്ങുന്ന പ്രകൃതമായിരുന്നില്ല അച്ഛന്റേത്. എന്നാൽ അച്ഛന്റെ പ്രതിഭയിൽ വിശ്വസിക്കുന്ന ആളുകൾ വിളിച്ച് പാടിപ്പിച്ചതാണ് അച്ഛന് കിട്ടിയ അംഗീകാരം.
അച്ഛൻ എന്നും ജീവിക്കും
തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിലെ നിലയ്ക്കാമുക്കിൽ എന്ന സ്ഥലത്ത് വളരെ സാധാരണ കുടുംബത്തിലാണ് അച്ഛൻ ജനിച്ചത്. അച്ഛന്റേത് കലാകുടുംബമായിരുന്നു. വീട്ടിൽ എല്ലാവരും പാടുമായിരുന്നു. സംഗീതത്തിൽ മാത്രമായിരുന്നില്ല നാടകങ്ങളിലും ചിത്രരചനയിലുമൊക്കെ പ്രാവീണ്യം നേടിയവരായിരുന്നു അച്ഛന്റെ കുടുംബാംഗങ്ങൾ. കലാകുടുംബത്തിൽ ജനിച്ചതിനാൽത്തന്നെ അത്തരമൊരു മേഖലയിൽ അച്ഛനും ചുവടുറപ്പിച്ചു. അക്കാലത്ത് സ്കൂളുകളിലും ക്ലബ്ബുകളിലുമൊക്കെ വിവിധ പരിപാടികളിൽ അച്ഛൻ പാടുമായിരുന്നു. പിൽക്കാലത്ത് സിനിമയിലേക്ക് എത്തി. സിനിമയിൽ അച്ഛന് ഒരുപാട് നല്ല ഗാനങ്ങൾ ലഭിച്ചു. അവയെല്ലാം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. അതുകൊണ്ടു തന്നെ കേരളം ഉള്ളിടത്തോളം കാലം കെ.പി.ബ്രഹ്മാനന്ദൻ എന്ന ഗായകന്‍ ഓർമിക്കപ്പെടുമെന്നു തീർച്ചയാണ്. അതു തന്നെയാണ് എനിക്കും എന്റെ കുടുംബത്തിനുമുള്ള വലിയ അനുഗ്രഹവും സന്തോഷവും.
English Summary: Interview with singer Rakesh Brahmanandan