വാക്കുകൾ കൂട്ടി വായിക്കും മുൻപെ പാട്ടു പാടാൻ തുടങ്ങിയ മിടുക്കൻ; ആരാധകരെ വിസ്മയിപ്പിച്ച കേദാർനാഥ്: അഭിമുഖം
Mail This Article
ആരും കേട്ടിരുന്നു പോകും കണ്ണൻ എന്ന കേദാർനാഥിന്റെ പാട്ട്. വാക്കുകൾ കൂട്ടിച്ചൊല്ലാൻ തുടങ്ങുന്നതിനു മുൻപെ കണ്ണൻ പാട്ടു മൂളിത്തുടങ്ങിയെന്നു പറഞ്ഞാലും അതിൽ അതിശയോക്തിയില്ല. മുത്തും പൊഴിയും പോലെയാണ് കണ്ണന്റെ തൊണ്ടയിൽ നിന്നും സംഗതികൾ വരുന്നത്. പാട്ടിന്റെ വരികൾ അൽപം തെറ്റിയാലും സംഗതികൾ എല്ലാം കിറുകൃത്യം! വീട്ടിലെ അലമാരിയിൽ ചാരി നിന്നും ടെറസിൽ കയറി നിന്നും കാറിലിരുന്നുമൊക്കെ കണ്ണൻ പാടിയ പാട്ടുകൾ വലിയ അതിശയത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഒരു അഞ്ചുവയസുകാരൻ ഇങ്ങനെയൊക്കെ പാടുമോ എന്ന അദ്ഭുതമായിരുന്നു എല്ലാവർക്കും.
ഷൊർണൂർ സ്വദേശിയായ സനുവിന്റെയും ചിപ്പിയുടെയും മകനാണ് സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന ഈ കൊച്ചുപാട്ടുകാരൻ. തന്നെത്തേടിയെത്തുന്ന അഭിനന്ദനങ്ങളെ തിരിച്ചറിയാനുള്ള പ്രായമായിട്ടില്ലെങ്കിലും അച്ഛന്റെയും അമ്മയുടെയും ഫോണിലെത്തുന്ന വിളികൾ കാണുമ്പോൾ കണ്ണന് സന്തോഷം. കോഴിക്കോട് മലാപ്പറമ്പ് യൂറോ കിഡ്സ് സ്കൂളിലെ യു.കെ.ജി. വിദ്യാർത്ഥിയാണ് കണ്ണൻ. അച്ഛൻ സനുവിന് ജോലി കോഴിക്കോട് ആയതിനാൽ അവർക്കൊപ്പം ബാബുക്കായുടെ പാട്ടിന്റെ നാട്ടിലുണ്ട് ഇപ്പോൾ ഈ മിടുക്കൻ.
കണ്ണൻ പാടിയ 'കണ്ടു ഞാൻ മിഴികളിൽ' എന്ന പാട്ടാണ് ആദ്യം സംഗീതപ്രേമികളുടെ ശ്രദ്ധയാകർഷിച്ചത്. ഇത്രയും കടുകട്ടി പാട്ട് അനായാസമായി കണ്ണൻ പാടുന്നത് കണ്ടപ്പോൾ ആസ്വാദകരും അതിശയിച്ചു പോയി. പ്രായത്തിന്റെ കൊഞ്ചൽ കലർന്ന ആലാപനം ലക്ഷക്കണക്കിനു പേരുടെ ഹൃദയം കവർന്നു. മുതിർന്ന ഗായകർ പോലും പാടാൻ മടിക്കുന്ന 'ശ്രീരാഗമോ' എന്ന ഗാനവും കണ്ണന് സിംപിൾ! കണ്ണന്റെ പാട്ട് മലയാള ചലച്ചിത്ര വിവരശേഖരണ കൂട്ടായ്മയായ മലയാളം മൂവി ആന്റ് ഡാറ്റാബേസിലും വലിയ ചർച്ചയായി. 'ഇതൊക്കെ എങ്ങനെ സാധിക്കുന്നു?' എന്ന അതിശയമായിരുന്നു പലരുടെയും കമന്റുകളിൽ.
മകന്റെ പാട്ടിനെക്കുറിച്ചുള്ള അന്വേഷണങ്ങളും അവനെ തേടിവരുന്ന അഭിനന്ദനങ്ങളും കൊണ്ടു നിറഞ്ഞിരിക്കുകയാണ് സാനുവിന്റെയും ചിപ്പിയുടെയും ഫോണുകൾ. എല്ലാവർക്കും അറിയേണ്ടത് ഒറ്റ കാര്യം മാത്രം... കണ്ണൻ എപ്പോഴാണ് പാടാൻ തുടങ്ങിയതെന്ന്! ചിപ്പി പറയുന്നു– "ഒരു വയസുള്ള സമയത്തൊക്കെ കാർട്ടൂണും കുട്ടിക്കവിതകളും വച്ചു കൊടുക്കുമ്പോൾ അതിന്റെ ട്യൂൺ കണ്ണൻ കറക്ടായി മൂളും. വാക്കുകളൊന്നും ഉണ്ടാവില്ല. പക്ഷേ, ട്യൂൺ എപ്പോഴും കറക്ട് ആകും. അങ്ങനെയാണ് പാട്ടിനോട് താൽപര്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ചെറുതായി വാക്കുകൾ പറഞ്ഞു തുടങ്ങിയപ്പോൾ സിനിമാപ്പാട്ടുകൾ ശ്രദ്ധിക്കാൻ തുടങ്ങി. രാത്രി ഉറങ്ങുമ്പോൾ പാട്ടു പാടി കൊടുക്കാറുണ്ട്. ചിലപ്പോൾ പാട്ടു വച്ചു കൊടുക്കും. ഉറങ്ങാൻ കിടക്കുന്ന നേരത്താണ് കണ്ണന്റെ പാട്ടു കേൾക്കൽ. അങ്ങനെ കേട്ടു കേട്ടാണ് കണ്ണൻ ഓരോ പാട്ടും പഠിച്ചത്. വരികളൊക്കെ തന്നെ പഠിച്ചെടുത്തോളും."
മോന്റെ പാട്ട് പലരും ഷെയർ ചെയ്യുന്നതും പേജിൽ വരുന്നതുമെല്ലാം അവന് കാണിച്ചു കൊടുക്കാറുണ്ടെന്ന് ചിപ്പി. "അതു കാണുമ്പോൾ നല്ല സന്തോഷമാണ്. എന്റെ പാട്ടല്ലേ അമ്മാ...? എന്നൊക്കെ ചോദിക്കും. ഇപ്പോൾ പാടാനുള്ള താൽപര്യവും കൂടിയിട്ടുണ്ട്," ചിപ്പി പറയുന്നു. കണ്ണന്റെ പാട്ടുകളെ സ്നേഹിക്കുന്ന അതു പങ്കുവയ്ക്കുന്ന എല്ലാവരോടും നന്ദി പറയുകയാണ് ഈ യുവദമ്പതികൾ. കണ്ണനൊപ്പം അവന്റെയുള്ളിലെ സംഗീതവും വളരട്ടെയെന്ന പ്രാർത്ഥനയോടെ അവന്റെ കളിചിരികൾക്ക് തടസം വരുത്താതെ കൈ പിടിച്ചു നടത്തുകയാണ് സനുവും ചിപ്പിയും.