ADVERTISEMENT

പുതിയ ചിത്രങ്ങൾ പുറത്തിറങ്ങുമ്പോൾ പലപ്പോഴും പുതിയ ഗായകരെക്കൂടി കിട്ടാറുണ്ട് നമുക്ക്. അത്തരത്തിൽ പിന്നണി പാടി ശ്രദ്ധേയയായ ഗായികയാണ് സൗപർണിക രാജഗോപാൽ. ‘നിഴൽ’, ‘ഖൊ ഖൊ’ എന്നീ ചിത്രങ്ങളിലെ പാട്ടുകൾക്കു വേണ്ടിയാണ് ഈ യുവഗായിക സ്വരമായത്. ഇതോടെ പിന്നണി പാടുക എന്ന സൗപർണികയുടെ ദീർഘ കാലത്തെ സ്വപ്നമാണ് സഫലമായത്. അന്യഭാഷകളിൽ നിന്നുൾപ്പെടെ വേറെയും അവസരങ്ങൾ തേടിയെത്തിയതോടെ തിരക്കുകളിലേക്കു നീങ്ങിക്കഴിഞ്ഞു സൗപർണിക രാജഗോപാൽ. പുതിയ പാട്ടു വിശേഷങ്ങളുമായി ഗായിക മനോരമ ഓൺലൈനിനൊപ്പം. 

റഫ് ടേക്കിൽ പാട്ട് ഓകെ

‘ഖൊ ഖൊ’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഞാൻ ആദ്യമായി പിന്നണി പാടിയത്. എന്റെ സുഹൃത്തുവഴിയാണ് ഓഡിഷനിലേക്ക് എത്തിയത്. തുടർന്ന് സംവിധായകൻ രാഹുൽ റിജി നായരും സംഗീതസംവിധായകൻ സിദ്ധാർഥ പ്രദീപും ചേർന്ന് പാട്ടിന് എന്റെ ശബ്ദം മതിയെന്നു തീരുമാനിക്കുകയായിരുന്നു. ഗാനരചയിതാവ് വിനായക് ശശികുമാറും സിദ്ധാർഥ് ചേട്ടനും ചേർന്ന് ‘ഖോഖോ തീവണ്ടി...’ എന്ന പാട്ടിന്റെ സംഗീതം ചെയ്തിരുന്നു. വാട്‌സാപ്പിലൂടെയാണ് ഓഡിഷൻ നടത്തിയത്. ഞാൻ പാട്ട് പാടി റെക്കോർഡ് ചെയ്ത് അയച്ചു കൊടുത്തു. അങ്ങനെയാണ് സിനിമയിൽ പാടാൻ എന്നെ വിളിച്ചത്. പിന്നീട് സ്റ്റുഡിയോയിൽ പോയി റഫ് ടേക്ക് എടുത്ത് സംവിധായകന് അയച്ചു കൊടുത്തു. ഫൈനൽ ടേക്ക് എടുക്കാനായി വീണ്ടും സ്റ്റുഡിയോയിൽ പോയപ്പോഴേക്കും റഫ് ടേക്ക് തന്നെ സിനിമയിൽ ഉപയോഗിക്കാമെന്ന് സംവിധായകൻ വിളിച്ചു പറഞ്ഞു. അപർണ്ണ സത്യനും ഞാനും കൂടിയാണ് ആ ഗാനം ആലപിച്ചിരിക്കുന്നത്. എന്റെ റഫ് ടേക്ക് തന്നെയാണ് ആ പാട്ടിൽ ഉപയോഗിച്ചത്.

അപ്രതീക്ഷിമായെത്തിയ രണ്ടാമത്തെ പാട്ട്

നിഴലിന്റെ സംഗീതസംവിധായകൻ സൂരജ് എസ് കുറുപ്പായിരുന്നു. തികച്ചും അപ്രതീക്ഷിതമായിട്ടാണ് നിഴലിലേക്കു പാടാൻ എന്നെ വിളിക്കുന്നത്. ചെറിയൊരു പശ്ചാത്തല ഗാനം പാടാനായിരുന്നു അവസരം ലഭിച്ചത്. സിനിമയുടെ ട്രെയിലറിനു വേണ്ടിയുളള പശ്ചാത്തല ഗാനം ചെയ്തു. ഞാനും നീതുവും മൃദുലും ചേർന്നാണ് ആലപിച്ചത്. വെറും ഒരു മണിക്കറിലാണ് സൂരജ് ചേട്ടൻ ട്രെയ്‌ലർ ഗാനം ഒരുക്കിയത്. ഇതിനു പിന്നാലെ സിനിമയുടെ പശ്ചാത്തല ഗാനത്തിലേക്കും വിളിച്ചു. സൂരജ് ചേട്ടന്റെ ഒപ്പമുളള റെക്കോർഡിങ് വളരെ രസകരമായിരുന്നു. എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന് അദ്ദേഹത്തിൽ നിന്നു പഠിക്കാൻ സാധിച്ചു. വ്യക്തി എന്ന നിലയിലും കലാകാരനെന്ന നിലയിലും ഞാൻ വളരെയധികം ബഹുമാനിക്കുന്നയാളാണ് സൂരജ് എസ് കുറുപ്പ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുക എന്നത് എന്നെ സംബന്ധിച്ചു വലിയ അനുഭവമായിരുന്നു. ട്രെയ്‌ലർ ഗാനം പിന്നീട് ഞങ്ങൾ ഒരു സംഗീത വിഡിയോ ആയി പുറത്തിറക്കിയിരുന്നു. സ്റ്റുഡിയോയിൽ വച്ച് ചെയ്ത ആ വിഡിയോയുടെ ഷൂട്ടിങ്ങും രസകരമായിരുന്നു. ഗോകുൽ എന്ന സംവിധായകനാണ് മ്യൂസിക് വിഡിയോ പുറത്തിക്കിയത്. സ്‌റ്റോറി സോങ് എന്ന പേരിൽ അത് യുട്യൂബിൽ റിലീസ് ചെയ്തു.

 

അവസാന നിമിഷം വരെ നീണ്ട സംശയം

 

സിനിമയിൽ പാടാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒരിക്കലും നടക്കുമെന്ന് വിചാരിച്ചില്ല. പാട്ടുകൾ പാടിയ സമയത്തൊന്നും അത് ആഘോഷമാക്കിയതുമില്ല. അച്ഛന്റെയും അമ്മയുടെയും കൂടെ സിനിമ കണ്ട ശേഷമായിരുന്നു ആഘോഷം. സിനിമയിൽ പാട്ട് വരുമോ എന്ന് ഉറപ്പില്ലാത്തതിനാൽ ഒരുപാട് സന്തോഷിക്കാനും തോന്നിയില്ല എന്നതാണു സത്യം. അവസാന നിമിഷം വരെ സംശയം ഉണ്ടായിരുന്നു. വലിയ സ്‌ക്രീനിൽ എന്റെ പാട്ട് കേൾക്കുമ്പോഴും മുഴുവനായി വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല. ആ നിമിഷം എനിക്ക് അദ്ഭുതമായിരുന്നു. സത്യപറഞ്ഞാൽ ഇപ്പോഴും ഞാൻ ആ ഷോക്കിൽ തന്നെയാണ്. സിനിമയിൽ എന്റെ പാട്ട് വന്നപ്പോൾ ഞാൻ അച്ഛന്റെയും അമ്മയുടെയും മുഖം നോക്കിയിരിക്കുകയായിരുന്നു. അവരുടെ സന്തോഷം കാണാനായിരുന്നു തിടുക്കം. 

ആദ്യം തെലുങ്ക് പഠിച്ചു, പിന്നെ പാടി

 

‘30 വെഡ്‌സ് 21’ എന്ന തെലുങ്ക് വെബ് സീരിസിലെ പശ്ചാത്തസ ഗാനം ആലപിക്കാനും എനിക്ക് അവസരം ലഭിച്ചു. എന്റെ സുഹൃത്ത് വഴിയാണ് വെബ്സീരീസിന്റെ സംഗീതസംവിധായകൻ ജോസ് ജിമ്മിയെ പരിചയപ്പെട്ടത്. പാടാനായി എന്നെ ക്ഷണിച്ചപ്പോൾ ഞാൻ സമ്മതമറിയിക്കുകയായിരുന്നു. തെലുങ്ക് വെബ്സീരീസിനു വേണ്ടിയാണ് പാടേണ്ടതെന്ന് സ്റ്റുഡിയോയിൽ എത്തിയപ്പോഴാണു ഞാൻ അറിഞ്ഞത്. തെലുങ്ക് ഉച്ചാരണം എനിക്ക് അത്ര വഴങ്ങുമായിരുന്നില്ല. സമയമെടുത്ത് തെലുങ്ക് പഠിച്ച് പാടുകയായിരുന്നു. പാട്ട് പുറത്തു വന്നതോടെ പെട്ടന്ന് വൈറലായി. ഇത്രയും ഹിറ്റാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മറ്റൊരിടത്തു കൂടി ഗായികയെന്ന നിലയിൽ ഞാൻ അംഗീകരിക്കപ്പെട്ടതിൽ ഒരുപാട് സന്തോഷം. 

 

ഞാനും എന്റെ കലാകുടുംബവും

കുട്ടിക്കാലം മുതൽ പാട്ടിനോട് വളരെയധികം ഇഷ്ടമായിരുന്നു. എൽ.കെ.ജിയിൽ പഠിക്കുമ്പോൾ ആദ്യമായി ഒരു ആൽബത്തിൽ പാടിക്കാൻ അമ്മ കൊണ്ടു പോയത് ഇപ്പോഴും മനസ്സിലുണ്ട്. അതാണ് ആദ്യ പാട്ടിനെ കുറിച്ചുളള ഓർമകൾ. അമ്മ മാത്രമല്ല അച്ഛനും അച്ഛമ്മയും തുടങ്ങി വീട്ടുകാരെല്ലാം ചെറുപ്പം മുതൽ എനിക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. എന്റെ ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴൊക്കെ അവർ എന്നെ ചേർത്തു നിർത്തി. കുട്ടിക്കാലം മുതൽ ഞാൻ പാടുന്നത് അച്ഛൻ ആസ്വദിച്ചു കേൾക്കുമായിരുന്നു. ഒരു അവസരം പോലും നഷ്ടപ്പെടുത്താതെ അമ്മ എന്നെ എല്ലാ വേദികളിലും എത്തിച്ചു. എന്റെ വികാരങ്ങളെല്ലാം പ്രകടമാകുന്നത് സംഗീതത്തിലൂടെയാണ്. ജീവിതകാലം മുഴുവൻ സംഗീതം എന്റെ ഭാഗമായിരിക്കും. പാട്ടിൽ മാത്രമല്ല, നൃത്തത്തിലും ചിത്രരചനയിലുമുൾപ്പെടെയുള്ള മേഖലകളിലും ഞാൻ സജീവമാണ്. അവസരങ്ങളുടെ വലിയ ലോകം എനിക്കു മുന്നിൽ തുറന്നിട്ടത് കലാപാരമ്പര്യമുള്ള എന്റെ കുടുംബം തന്നെയാണ്. 

ക്ലാസ് കട്ട് ചെയ്ത് പാടി നടന്ന കാലം

മരട് ഗ്രിഗോറിയൻ പബ്ലിക് സ്‌കൂളിൽ വച്ചാണ് ഞാൻ സംഗീത മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങിയത്. ഒരു വർഷം പോലും മത്സരങ്ങളിൽ നിന്നും വിട്ടു നില്‍ക്കുമായിരുന്നില്ല. ക്ലാസിൽ പോലും കയറാതെ പാട്ടുമായി നടക്കുക പതിവായിരുന്നു. സംഗീതം എപ്പോഴും ജീവിതത്തിന്റെ ഭാഗമാണ്. കോളജിൽ എത്തിയപ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. അമൃത സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് സയൻസിലാണ് പഠിക്കുന്നത്. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം ചെയ്തു കൊണ്ടിരുന്നപ്പോഴും പാട്ട് പാടി നടക്കുകയായിരുന്നു. ആ സമയത്ത് കോളജ് ബാൻഡിലും സജീവമായി. സത്യത്തിൽ കോളജിൽ എത്തിയപ്പോഴാണ് പാട്ട് പാടാൻ കൂടുതൽ അവസരങ്ങൾ കിട്ടിത്തുടങ്ങിയത്. അവിടെ സംഗീതവുമായി ബന്ധമുളള ആളുകളെ പരിചയപ്പെടാനും  അടുത്തിടപഴകാനും അവസരം ലഭിച്ചു. അതോടെ പൊതു വേദികളിൽ പാടാൻ തുടങ്ങി. അങ്ങനെ പതിയെ പതിയെ സംഗീത രംഗത്തുളള ഒരുപാട് പേരെ കണ്ടുമുട്ടി. അവരുമായി നല്ല സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു. ഇത്തരം ബന്ധങ്ങൾ സംഗീത വഴിയിൽ മുതൽകൂട്ടായി. ഇതിനിടയിൽ ഗിത്താറും വായിക്കുമായിരുന്നു. ഇപ്പോൾ സംഗീതയാത്ര പിന്നണി പാടുന്നതില്‍ വരെയെത്തി നിൽക്കുകയാണ്. പിന്തിരി‍ഞ്ഞു നോക്കുമ്പോൾ സന്തോഷം മാത്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com