ADVERTISEMENT

ഒരു ഹിമമഴ പോൽ മലയാളഹൃദയങ്ങളിലേയ്ക്കു പെയ്തിറങ്ങിയതാണ് നിത്യ മാമ്മൻ എന്ന ഗായിക. ‘എടക്കാട് ബെറ്റാലിയൻ 06’ലെ ഈ പ്രണയഗാനം കേട്ടവരാരും മറക്കാനിടയില്ല. പ്രണയികൾക്കിടയിൽ പുതുമയോടെ നിലനിൽക്കുന്ന ഹിമമഴയ്ക്കു ശേഷം വെള്ളരിപ്രാവിന്റെ കുറുകലുമായി ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ നിത്യ വീണ്ടുമെത്തി. അപ്പോഴും സൗമ്യമായ ആ സ്വരഭംഗി ആസ്വദിച്ച് നിത്യയുടെ പ്രണയഗാനം കേട്ടിരുന്നു സംഗീതപ്രേമികൾ. ചുരുങ്ങിയ സമയം കൊണ്ടാണ് നിത്യ മാമ്മൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയായി മാറിയത്. പ്രണയഗാനം പാടിപ്പാടി ഹൃദയങ്ങൾ കീഴടക്കിയ നിത്യ, സ്വന്തം പ്രണയവർണ കാലത്തെക്കുറിച്ച് മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു. 

 

പ്രണയമധുരം

 

വിവാഹം കഴിഞ്ഞിട്ട് 2 വർഷം പൂർത്തിയാവുകയാണ്. ഭർത്താവ് വിവേക് ഫ്രാൻസിസ്. തൃശൂർ സ്വദേശിയാണ്. കോളജിൽ വച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അദ്ദേഹം എന്റെ സീനിയർ ആയിരുന്നു. ആദ്യമായി കണ്ടതു മുതൽ ഞാൻ അദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അദ്ദേഹം കോളജിൽ വളരെ ആക്ടീവ് ആയിരുന്നു. അങ്ങനെ ഒരിക്കൽ ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടു. വളരെ അടുത്ത സുഹൃത്തുക്കളുമായി. കോളജ് കാലത്ത് ആ സൗഹൃദം അങ്ങനെ തന്നെ തുടർന്നു. പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച ശേഷമാണ് ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തതും പരസ്പരം പ്രണയം പറഞ്ഞതും. 

 

ആ വർണ കാലം

 

ബെംഗളൂരുവിൽ പഠിക്കുന്ന കാലത്ത് ഞാൻ ഹോസ്റ്റലിൽ ആയിരുന്നു. വല്ലപ്പോഴുമൊക്കെ ഒരുമിച്ചു കാണുമെന്നു മാത്രം. ഞാൻ പഠിച്ചുകൊണ്ടിരുന്നപ്പോഴും ജോലിയുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അധികം നേരമൊന്നും ഒരുമിച്ചു ചിലവഴിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് ബെംഗളൂരുവിൽ നിന്നും ഒരുപാട് പ്രണയ ഓർമകളൊന്നും കിട്ടിയിട്ടില്ല. 

 

എന്നും എപ്പോഴും പ്രണയം

 

ഫെബ്രുവരി 14 എന്ന ഒരു പ്രത്യേകദിവസം ഞങ്ങൾ ആഘോഷിക്കാറില്ല. ഞങ്ങൾക്ക് എന്നും പ്രണയദിനങ്ങളായിരുന്നു. എന്നും എപ്പോഴും സ്നേഹത്തിനാണു മുൻഗണന. അതിന് ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല. ആറ് വർഷത്തെ പ്രണയത്തിനു ശേഷമാണു ഞങ്ങൾ വിവാഹിതരായത്. ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്നു. പ്രണയത്തിനു പ്രായമില്ല എന്നാണു ഞാൻ വിശ്വസിക്കുന്നത്. അത് എപ്പോൾ വേണമെങ്കിലും മനസ്സിൽ തോന്നാവുന്ന ഒന്നാണ്.

 

പാട്ടിലെ പിന്തുണ

 

ഞാൻ പാട്ട് പാടുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. പഠനം പൂർത്തിയാക്കി പോയ ശേഷം കോളജിലെ ഒരു ഔദ്യോഗിക പരിപാടിയിക്ക് അദ്ദേഹം വന്നു. അന്ന് വേദിയില്‍ പാടുന്നതു കണ്ടപ്പോഴാണ് ഞാൻ ഗായികയാണെന്നു തിരിച്ചറിഞ്ഞത്. അന്നു മുതൽ ഇന്നു വരെ പാട്ടുപാടുന്നതിന് എല്ലാ പിന്തുണയും അദ്ദേഹത്തിൽ നിന്നും എനിക്കു ലഭിക്കുന്നുണ്ട്. അതുപോലെ കുടുംബാംഗങ്ങളും പരിപൂർണ പിന്തുണയുമായി കൂടെ നിൽക്കുന്നു. 

 

 

പ്രണയം പറയുന്ന ഈണം

 

ഒരുപാട് വർഷത്തെ ആഗ്രഹത്തിനും പരിശ്രമത്തിനുമൊടുവിലാണ് ഗായിക എന്ന നിലയിൽ ഞാൻ ശ്രദ്ധേയയത്. പ്രണയഗാനങ്ങളാണു കൂടുതൽ പാടാൻ അവസരം ലഭിച്ചത്. നീ ഹിമമഴയായ് വരൂ, വാതുക്കല് വെള്ളരിപ്രാവ് തുടങ്ങിയവ കരിയറിൽ വഴിത്തിരിവായി. എന്റെ പാട്ടുകൾ പ്രേക്ഷകർ ഓർത്തുവയ്ക്കുന്നതിൽ ഒരുപാടു സന്തോഷം. അതൊക്കെ വലിയ അനുഗ്രഹമായി കാണുന്നു. 

 

 

പാട്ടിഷ്ടങ്ങൾ

 

പ്രണയഗാനങ്ങൾ ആസ്വദിക്കാൻ എന്നും ഇഷ്ടമാണ്. എ.ആർ.റഹ്മാന്‍ സർ ഈണമൊരുക്കിയ പ്രണയഗാനങ്ങളോടാണ് ഏറ്റവും ആരാധന. അവയെല്ലാം ഒന്നിനൊന്നു മികച്ചവയാണല്ലോ. അദ്ദേഹത്തിന്റെ പാട്ടുകളിൽ പലതും നിത്യഹരിതങ്ങളായി നിലകൊള്ളുന്നു. ഓരോ കാലഘട്ടത്തിനെ അടിസ്ഥാനമാക്കി അവയോടുള്ള ഇഷ്ടങ്ങൾ നിർണയിക്കാനാകില്ല. പഴയ പാട്ടുകളും പുതിയവയും ഇഷ്ടമാണ്. ഓരോ പ്രണയഗാനത്തിനും അതിന്റേതായ സൗന്ദര്യമുണ്ട്. 

 

 

ഭാവി

 

 

മെലഡികൾ പാടാൻ എപ്പോഴും ഇഷ്ടമാണ്. അതുപോലെ മറ്റു തരത്തിലുള്ളവയും പാടണമെന്ന് ആഗ്രഹിക്കുന്നു. അന്യഭാഷയിലെ പാട്ടുകളും പാടാൻ

അവസരം ലഭിക്കുമെന്നാണു പ്രതീക്ഷ. ഈ പ്രണയദിനത്തോടനുബന്ധിച്ച് ‘കാതലേ’ എന്ന സ്വതന്ത്ര്യസംഗീത ആൽബം ഞാൻ പുറത്തിറക്കിയിട്ടുണ്ട്. ഈ പ്രണയദിനത്തിൽ എല്ലാവർക്കും വേണ്ടി അത് ഡെഡിക്കേറ്റ് ചെയ്യുകയാണ്. പാട്ട് ആസ്വദിക്കുമെന്നു പ്രതീക്ഷിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com