ADVERTISEMENT

പോസ്റ്റർ വിവാദം കൊണ്ടും കുഞ്ചാക്കോ ബോബന്റെ ദേവദൂതർ ഡാൻസ് കൊണ്ടും റിലീസിനു മുൻപേ ശ്രദ്ധേയമായ ‘ന്നാ താൻ കേസു കൊട്’ എന്ന ചിത്രത്തിലെ മറ്റു രണ്ടു ഗാനങ്ങൾക്ക് വരികളെഴുതി സിനിമാഗാനരംഗത്തേക്ക് ചുവടുറപ്പിക്കുകയാണ് വൈശാഖ് സുഗുണൻ എന്ന പയ്യന്നൂർക്കാരൻ. മുൻപ് അനുശ്രീ ചിത്രമായ ഓട്ടർഷ, നിവിൻ പോളിയുടെ കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്കു വേണ്ടി ഗാനങ്ങളെഴുതിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ‘ന്നാ താൻ കേസു കൊട്’ ചിത്രം പോലെ തന്നെ ‘ആടലോടകം, ഈരേഴു പതിനാലു ലോകങ്ങളെ’ എന്നീ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്ത സന്തോഷത്തിലാണ് വൈശാഖ്.

 

എഴുത്തുവഴി

vaisakh-kunchakoboban
നടൻ കുഞ്ചാക്കോ ബോബനൊപ്പം വൈശാഖ് സുഗുണൻ

 

പയ്യന്നൂരിലെ കണ്ടോത്ത് കോത്തായമുക്ക് ആണ് വൈശാഖിന്റെ സ്വദേശം. വിവിധ സ്കൂളുകളിലും പയ്യന്നൂർ കോളജിലും പിന്നീട് ബ്രണ്ണൻ കോളജിലുമായുള്ള പഠനകാലമാണ് എഴുത്തുവഴികളിൽ ചേർത്തുനടത്തിയത്. സ്കൂളിൽ പഠനകാലത്ത് മലയാളം പഠിപ്പിച്ച അധ്യാപകർ കുട്ടികളെ ഒരുപാട് എഴുതാൻ പ്രോത്സാഹിപ്പിച്ചിരുന്നു. ഹൈസ്കൂൾ ക്ലാസിൽ വച്ച് ആത്മകഥ എഴുതിച്ചതും ക്ലാസിൽ വായിച്ചതുമൊക്കെ ഇപ്പോഴും പ്രിയതരമായ ഓർമയാണെന്ന് വൈശാഖ്. പിന്നീട് പയ്യന്നൂർ കോളജിലെത്തിയപ്പോൾ മാഗസിൻ എഡിറ്ററായി. ‘ഒയലിച്ച’ എന്ന ആ മാഗസിൻ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ബെസ്റ്റ് മാഗസിൻ അവാർഡ് നേടി. മനോരമ ക്യാംപസ് ലൈൻ മാഗസിൻ മത്സരത്തിൽ ആദ്യ 10ലും ഇടം പിടിച്ചു. അങ്ങനെ എഴുത്തും രാഷ്ട്രീയവും സൗഹൃദങ്ങളുമൊക്കെയായി കോളജ് കാലം രസകരമായി പോയി. 

 

ആനുകാലികങ്ങളിലൊക്കെ എഴുതിത്തുടങ്ങിയത് ആ കാലത്താണ്. ഒരിക്കൽ ഒരു കവിയരങ്ങിന് സ്വന്തം കോളജിനെ പ്രതിനിധീകരിച്ച് ബ്രണ്ണൻ കോളജിൽ പോയതോടെ കോളജ് മനസ്സിൽ ഇടംപിടിച്ചു. കുരീപ്പുഴ ശ്രീകുമാർ ഒക്കെ എത്തിയ ആ കവിയരങ്ങിൽ രണ്ടു കവിതകൾ അവതരിപ്പിച്ചു. പയ്യന്നൂർ കോളജിലെ പഠനശേഷം പിജിയ്ക്ക് ബ്രണ്ണനിൽ തന്നെയെത്തി. ഒരുപാട് കവിതാ പുരസ്കാരങ്ങൾ നേടിയതോടെ കോളജിൽ എഴുത്തുകാരനായി അറിയപ്പെട്ടു തുടങ്ങി. കോളജിൽ വച്ച് ഡോ. എ.പി.ജെ അബ്ദുൽ കലാമിൽ നിന്ന് സാഹിത്യ പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങിയതും മറക്കാനാകാത്ത അനുഭവമായി. കലാമിനെ തൊട്ട ഓർമകളിൽ വർഷങ്ങൾക്കു ശേഷം കുട്ടികൾക്കായി ഒരു നോവലെഴുതിയാണ് മനോഹരമായ ആ ദിവസത്തെ വൈശാഖ് പകർത്തിവച്ചത്.

 

പാട്ടുവഴി

vaisakh-wife
ഭാര്യ നവ്യയ്ക്കൊപ്പം വൈശാഖ് സുഗുണൻ

 

കോളജ് കാലത്ത് സുഹൃത്തായ മിഥുൻ ആണ് ആദ്യമായി വൈശാഖ് എഴുതിയ വരികൾ ഈണമിട്ട് പാടി മൊബൈലിൽ റെക്കോർഡ് ചെയ്തു കേൾപ്പിക്കുന്നത്. പിന്നീടാണ് ഓട്ടർഷ എന്ന ചിത്രത്തിലേക്ക് അവസരം കിട്ടുന്നത്. നടനും പയ്യന്നൂർ കോളജിൽ വൈശാഖിന്റെ സീനിയറുമായിരുന്ന സുബീഷ് സുധി വഴിയാണ് അവസരമെത്തിയത്. കണ്ണൂരിൽ ഷൂട്ട് ചെയ്യുന്ന ചിത്രത്തിലേക്ക് കണ്ണൂർ സ്ലാങ്ങിൽ പാട്ടുവേണമെന്നായിരുന്നു ആവശ്യം. തീം സോങ്ങുൾപ്പെടെ രണ്ടു പാട്ടുകളെഴുതിയെങ്കിലും അധികം ശ്രദ്ധിക്കപ്പെടാതെ പോയി. അതിനു ശേഷമാണ് വൈശാഖ് പോലും പ്രതീക്ഷിക്കാതെ ഹിറ്റായ കണ്ണൂർ സോങ്ങിന്റെ പിറവി. ‘ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം’ എന്ന പാട്ട്– ആൽബത്തിനു വരികളെഴുതാൻ സയനോര വിളിച്ച് ട്യൂൺ നൽകുമ്പോൾ കണ്ണൂർ ഭാഷ എങ്ങനെ സ്വീകരിക്കപ്പെടുമെന്നായിരുന്നു ആശങ്ക. ആദ്യം സോങ് ടീസർ ഇറങ്ങിയപ്പോൾ വിഡിയോയ്ക്ക് താഴെ ‘ഇതെന്തു ഭാഷയാണ്’ എന്നു തുടങ്ങി പല കമന്റുകളും വന്നു. എന്താണ് സംഭവമെന്നോ എന്താണ് ഉദ്ദേശിച്ചതെന്നോ മനസ്സിലായില്ലെങ്കിലും പാട്ടും വരികളും ഹിറ്റായി. ചെറിയ കുട്ടികൾ പോലും പാടി നടന്നു. പഠിപ്പിച്ചിരുന്ന സ്കൂളിൽ ചെല്ലുമ്പോൾ കുട്ടികളൊക്കെ കുറെക്കാലം ‘ബേങ്കി ബേങ്കി’ മൂളി നടന്നു.

 

വൈശാഖ് എഴുതി കോവിഡ് കാലത്ത് വിനീത് ശ്രീനിവാസൻ പാടിയ ‘റിട്ടേൺ’ എന്ന ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടാണ് ‘കനകം, കാമിനി, കലഹം’. സംവിധായകൻ രതീഷ് പൊതുവാളിനെ പരിചയപ്പെടുത്തിയത് സുഹൃത്തും ഫൊട്ടോഗ്രഫറുമായ പ്രകാശ് മഹാദേവഗ്രാമം ആയിരുന്നു. എന്നാൽ ചിത്രത്തിൽ ഒടിടി റിലീസിൽ പാട്ട് ഉൾപ്പെടുത്തിയില്ല. ടെലിവിഷൻ റിലീസിൽ പാട്ടുണ്ടായിരുന്നു താനും. എന്തായാലും സംവിധായകന് തന്റെ അടുത്ത ചിത്രത്തിൽ പാട്ടെഴുതാൻ ഓർമ വന്നത് വൈശാഖിനെയാണ്. അങ്ങനെ ‘ന്നാ താൻ കേസു കൊട് ’ എന്ന ചിത്രത്തിൽ രണ്ടു പാട്ടുകളെഴുതി. ‘ആടലോടകം’ പാട്ടിന്റെ തുടക്കത്തിലെ തമിഴ് വരികളും എഴുതിയത് വൈശാഖാണ്. ആ ഒരു പാട്ടിലൂടെ നായകന്റെയും നായികയുടെയും പ്രണയം അവതരിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഡോൺ വിൻസെന്റ് ആണ് പാട്ടിന് ഈണം പകർന്നത്. ഷഹബാസ് അമനും സൗമ്യ രാധാകൃഷ്ണനും ചേർന്നു പാടിയ ഗാനം സമൂഹമാധ്യങ്ങളിൽ ഹിറ്റായി കഴിഞ്ഞു. 

 

മറ്റെഴുത്തുകൾ

 

കവിതകളും ഗാനങ്ങളും കഴിഞ്ഞാൽ ബാലസാഹിത്യകൃതികളാണ് വൈശാഖിന്റെ ഇഷ്ടമേഖല. ടിക് ടോക് ഉണ്ണി, ലിറ്റിൽ മാസ്റ്റർ എന്നീ രണ്ടു പുസ്തകങ്ങളെഴുതി. കുട്ടികൾക്കായുള്ള കുഞ്ഞുകഥകളുടെ സമാഹാരം. ഒപ്പം ഒരു ബാലനോവലും പുറത്തിറക്കി. കോളജ് കാലം തൊട്ട് എഴുതിക്കൂട്ടിയ കവിതകളുടെ സമാഹാരം വൈകാതെ പുറത്തിറങ്ങും. 

 

കുടുംബം

 

കണ്ണൂർ സെന്റ് മൈക്കിൾ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് വൈശാഖ്. അച്ഛൻ സുഗുണൻ, അമ്മ ബേബി സുമതി, അനിയൻ അനുരാഗ് എന്നിവരും ഭാര്യ നവ്യ നാരായണനും ചേരുന്നതാണ് വൈശാഖിന്റെ കുടുംബം. അക്കൗണ്ടന്റും ആർട്ടിസ്റ്റുമാണ് നവ്യ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT