‘ആദ്യം മടിച്ചു, ധൈര്യം തന്നത് കാണികൾ’; ഉത്സവത്തിന് ‘ഇസ്രായേലിൻ നാഥൻ’ പാടി മലയാളികളുടെ കയ്യടി നേടിയ മാർക്കോസ് പറയുന്നു

Mail This Article
കല്ലടയിലെ ചിറ്റുമല ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുകയാണ്. വേദിയിൽ മലയാളികളുടെ പ്രിയഗായകൻ കെ.ജി.മാർക്കോസ്. കാണികൾ ആരവത്തോടെ ഒരു ഗാനം പാടാൻ ആവശ്യപ്പെടുകയാണ്. മാർക്കോസിന്റെ സൂപ്പർഹിറ്റ് ഗാനമായ ‘ഇസ്രായേലിൻ നാഥനായി’ എന്നു തുടങ്ങുന്ന ഗാനം. ഒടുവിൽ കാണികളുടെ ആവശ്യപ്രകാരം മാർക്കോസ് ആ ഗാനം പാടി. ഹർഷാരവങ്ങളോടെയാണ് കാണികൾ ആ ഗാനത്തെ സ്വീകരിച്ചത്.
ചിറ്റുമല ക്ഷേത്രത്തിൽ മാർക്കോസ് ആലപിച്ച ‘ഇസ്രായേലിൻ നാഥൻ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘നോക്കൂ... ഇതാണ് കേരളം... ഇങ്ങനെയാണ് യഥാർഥ മലയാളികൾ’ എന്ന് അഭിമാനത്തോടെ കുറിച്ചുകൊണ്ട് നിരവധി പേരാണ് ഈ വിഡിയോ ശകലം പങ്കുവയ്ക്കുന്നത്. തന്റെ ഗാനത്തിന് ഇങ്ങനെയൊരു സ്വീകരണം അപ്രതീക്ഷിതമായിരുന്നുവെന്ന് കെ.ജി.മാർക്കോസും പറയുന്നു. വൈറലായി മാറിയ ചിറ്റുമല ക്ഷേത്രത്തിലെ പരിപാടിയെക്കുറിച്ചുള്ള വിശേഷങ്ങളുമായി കെ.ജി.മാർക്കോസ് മനോരമ ഓൺലൈനിൽ.
ആദ്യം മടിച്ചു, പക്ഷേ കാണികൾ ധൈര്യം തന്നു
ഗാനമേള കേൾക്കാൻ ആയിരക്കണക്കിന് ആളുകൾ ഉണ്ടായിരുന്നു. വലിയൊരു ഏരിയ ആണ്. ‘ഇസ്രായേലിൻ നാഥനായി’ എന്ന ഗാനം ഞാൻ അവസാനമാണ് പാടിയത്. ഗാനമേള തുടങ്ങിയപ്പോൾ മുതൽ ഈ പാട്ട് പലരും ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇപ്പോൾ ഉത്സവത്തിന് പ്രോഗ്രാമിനു പോകുമ്പോൾ പരിപാടി അവതരിപ്പിക്കുന്നവർക്ക് ചില നിർദേശങ്ങൾ അടങ്ങിയ സർക്കുലർ കൊടുക്കുന്നുണ്ട്. അതിൽ പ്രത്യേകം പറയുന്നുണ്ട്, പരിപാടി ഇത്ര മണിക്കു മുമ്പ് തീർക്കണം, പ്രകോപനപരമായിട്ടുള്ള പാട്ടുകളോ രാഷ്ട്രീയ പാട്ടുകളോ രാഷ്ട്രീയചുവയുള്ള പാട്ടുകളോ പാടരുത് എന്നൊക്കെ. എനിക്കും ഈ സർക്കുലർ ലഭിച്ചിരുന്നു. ഇങ്ങനെ പാട്ടുകൾ ആവശ്യപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് ഈ പ്രായത്തിൽ ഇനി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങി നടക്കാൻ പറ്റില്ല എന്ന്. അപ്പോൾ അവിടെയുള്ളവർ പറഞ്ഞു, കല്ലട അങ്ങനെയൊരു സ്ഥലമല്ല. അവിടെ മതസൗഹാർദ്ദമുള്ള കൂട്ടായ്മയുള്ള സ്ഥലമാണ്. കല്ലട മുത്തപ്പൻ എന്ന പേരിൽ ക്രിസ്ത്യാനികളുടെ വലിയൊരു പള്ളിയുണ്ട് അവിടെ. ചിറ്റുമല ക്ഷേത്രത്തിലേക്ക് കൊടി ഇറങ്ങുന്നതിൽ പോലും കല്ലട മുത്തപ്പനുമായി ബന്ധപ്പെട്ടൊരു ഐതിഹ്യം ഉണ്ട്. അവിടെ മതസൗഹാർദ്ദത്തിന്റെ രീതികളേ ഉള്ളൂ. മറ്റു പ്രശ്നങ്ങളില്ലെന്ന് അവർ പറഞ്ഞു. പരിപാടിയുടെ അവസാനം ആയപ്പോഴേക്കും കാണികളുടെ ആവശ്യം കൂടിക്കൂടി വന്നു. അങ്ങനെ ഒമ്പതരയോടെയാണ് ഞാൻ ‘ഇസ്രായേലിൻ നാഥനായി’ പാടിയത്.
പാട്ട് കേൾക്കാൻ കാത്തു നിന്നത് അദ്ഭുതപ്പെടുത്തി
കാണികൾ എനിക്ക് മൂന്ന് പാട്ടുകൾ എഴുതി തന്നിരുന്നു. ഒന്ന് ‘ഇസ്രായേലിൻ’, പിന്നെ ‘റംസാനിലെ ചന്ദ്രികയോ’, കൂടാതെ ‘അമ്മേ ആകാശരൂപിണി’. ഈ പാട്ടുകൾ ഉറപ്പായും പാടാം എന്ന് ഞാൻ പറഞ്ഞിരുന്നു. ഇതിൽ ഏറ്റവും ഒടുവിലാണ് ‘ഇസ്രായേലിൻ’ പാടിയത്. അത്രയും നേരം ആ പാട്ട് കേൾക്കാൻ വേണ്ടി അത്രയും ജനവും കാത്തു നിന്നത് എന്നെ അമ്പരപ്പിച്ചു. ഞാനാദ്യം കരുതി, താൽപര്യമില്ലാത്ത ആളുകൾ വിട്ടു പോകുമെന്ന്. പക്ഷേ, ഒരാൾ പോലും പോയില്ല. അതു മാത്രവുമല്ല, അവർക്ക് പഴയ പാട്ടുകൾ മതിയായിരുന്നു. തുടർച്ചയായി ഞാൻ തന്നെ 10–18 പാട്ടുകളോളം പാടി. പിന്നെ ഞാൻ തന്നെ പറഞ്ഞു, തുടർച്ചയായി ഞാൻ മാത്രം പാടിയാൽ എല്ലാവർക്കും ബോറടിക്കു, എനിക്കും ക്ഷീണമാകും എന്നൊക്കെ. ഇത്രയും താൽപര്യത്തോടെ പാട്ടുകൾ കേൾക്കാൻ നിന്ന കാണികൾ ശരിക്കും എന്നെ അദ്ഭുതപ്പെടുത്തി.
ഇങ്ങനെയൊരു അനുഭവം ആദ്യം
വലിയ പ്രചോദനം ലഭിച്ച വേദിയായിരുന്നു ചിറ്റുമല ക്ഷേത്രത്തിലേത്. ഞാൻ ആദ്യമായിട്ടാണ് അവിടെ പരിപാടി അവതരിപ്പിക്കുന്നത്. രണ്ടേ മുക്കാൽ മണിക്കൂറോളം ഞാൻ പാടി. ഇത്രയും നേരം നിറയെ കാണികൾ ഉണ്ടായിരുന്നു. ഇന്നത്തെ ഈ പുകയും ഓട്ടവും ചാട്ടവും ലൈറ്റും ഒന്നും ഇല്ലാതെ ഉള്ള ഒരു പ്രോഗ്രാം ആയതുകൊണ്ട് ആൾക്കാർ വിട്ടു പോകാൻ സാധ്യതയുണ്ടല്ലോ. പക്ഷേ, ഒരാളു പോലും പോയില്ല. എൺപതുകളിലൊക്കെ ഞാൻ വേദിയിൽ പാടിയിരുന്ന ചില പാട്ടുകൾ പോലും കാണികൾ ആവശ്യപ്പെട്ടു. ‘നാലുമണി പൂവേ’ എന്ന് പറഞ്ഞ ഒരു പാട്ടുണ്ട്. അതൊക്കെ കാണികൾ ആവശ്യപ്പെട്ടു. പിന്നെ, ‘അക്കരെ അക്കരെ അക്കരെ’ എന്നു തുടങ്ങുന്ന പാട്ട്. ‘സാറേ, ഇത് സാർ പുറ്റിങ്ങലിൽ വന്നപ്പോൾ പാടിയതാ... ഇവിടെയും പാടുമോ’ എന്നൊക്കെ ആളുകൾ ചോദിച്ചു. ഇങ്ങനെ റിക്വസ്റ്റ് വരുമെന്ന് ഞാനും പ്രതീക്ഷിച്ചില്ലല്ലോ. അതുകൊണ്ട്, വരികളൊന്നും ഞാനും കരുതിയിരുന്നില്ല. അതുകൊണ്ട്, പല പാട്ടുകളുടെയും നാലു വരികൾ മാത്രമായി പാടി. ശരിക്കും വലിയൊരു അനുഭവം ആയിരുന്നു ആ ഗാനമേള.