ദൈവം നമുക്ക് നേരെ ഒരുവാതിൽ കൊട്ടിയടയ്ക്കുമ്പോൾ മറ്റൊന്നു മലർക്കെ തുറക്കുമെന്ന് കേട്ടിട്ടില്ലേ? അതാണ് സംഗീതസംവിധായകൻ രതീഷ് വേഗയുടെ ജീവിതത്തിലും സംഭവിച്ചത്. 2015 ജനുവരി 31 അദ്ദേഹത്തിന്റെ സംഗീതജീവിതത്തിലെ ഏറ്റവും ദു:ഖമേറിയ കയ്പ്പേറിയ അനുഭവങ്ങൾ നിറഞ്ഞ ദിവസമായിരുന്നു. ലാലിസത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളും അവഹേളനങ്ങളുമെല്ലാം മാനസീകമായി ഇൗ കാലാകാരനെ തളർത്തി. മരണത്തെ വരെ മുഖാമുഖം കണ്ട ദിവസങ്ങൾ വരെയുണ്ടായി.
എന്നാൽ, ലാലിസത്തിന്റെ ഒന്നാം വാർഷികത്തിൽ രതീഷ് വേഗയെത്തേടിയെത്തിയത് അഭിനന്ദനങ്ങളുടെ പെരുമഴയാണ്. മനോരമ ന്യൂസിന്റെ കേരള കാൻ എന്ന സംരംഭവുമായി ചേർന്ന് തീം സോങ്ങോരുക്കിയതിലൂടെ അഭിന്ദനങ്ങളുടെ കൊടുമുടിയിലെത്തിയിരിക്കുകയാണ് രതീഷ് വേഗ. എല്ലാത്തിനും നിമിത്തമായെത്തിയത് മനോരമ ന്യൂസും ജനുവരി 31 എന്ന ദിവസവും. ലാലിസത്തിനു ശേഷമുള്ള ആദ്യ ലൈവ് ഷോയായിരുന്നു കേരളകാനിനുവേണ്ടിയുള്ള തീം സോങ് അവതരണം. എല്ലാം തികച്ചും ദൈവാനുഗ്രഹമാണെന്ന് ഇൗ വിശ്വസിക്കാനാണ് രതീഷിനിഷ്ടം.
കഴിഞ്ഞ ജനുവരി 31 എനിക്ക് മറക്കാൻ പറ്റാത്ത ദിവസമാണ്. ലാലിസം എന്ന ആശയം ലാൽ സർ എന്ന മഹാനടനോടുള്ള എന്റെ അടങ്ങാത്ത ആരാധന ആയിരുന്നു. നടനവിസ്മയം പിന്നിട്ട നാളുകൾ കോർത്തിണക്കി ഒരു യാത്രയായിരുന്നു ലക്ഷ്യം. യാത്ര തുടങ്ങിയിടത്തുതന്നെ അവസാനിച്ചു. ലാൽ സർ എന്ന വലിയ മനുഷ്യൻ എന്നിൽ അർപ്പിച്ച വിശ്വാസം പൂർണ്ണമായും നിറവേറ്റാൻ കഴിയാതെ പോയത് എന്റെ പരാജയം തന്നെയാണ്. ആ നിമിഷങ്ങളിൽ പ്രതീക്ഷയറ്റ് പോയത് എന്റെ ജീവിതത്തിന്റെയാണ്. രതീഷ് ഒാർക്കുന്നു.
എന്നാൽ ഇൗ വർഷം ഇതേസമയത്ത് അന്ന് എന്നെ വിമർശിച്ചവർ തന്നെ അഭിനന്ദനവുമായി എത്തി എന്നെ മുകളിലേക്ക് കൈ പിടിച്ചുയർത്തി. അന്ന് ചീത്തപറഞ്ഞവരേക്കാളേരെ ഇന്ന് അഭിനന്ദിക്കാനെത്തിയവരാണ് അധികവും. സിനിമയിൽ നിന്ന് ജയറാമേട്ടൻ തുടങ്ങി ഒട്ടേറെപ്പേർ വിളിച്ച് അഭിനന്ദനം അറിയിച്ചു. കഴിഞ്ഞവർഷം ലാലിസം നടന്ന അതേസമയത്ത് ഇൗ വർഷം കേരള കാൻ സംപ്രേഷണം ചെയ്യും.
മനോരമ ന്യൂസിൽ നിന്ന് പ്രസാദ് കണ്ണനാണ് കേരളകാനുമായി ബന്ധപ്പെട്ട് എന്നെ ആദ്യം വിളിക്കുന്നത്. കാൻസറിനെ നേരിടാൻ മനോരമ ന്യൂസൊരുക്കുന്ന സംരംഭത്തിൽ ഒരു ചെറിയ പാട്ടൊരുക്കാനായിരുന്നു ക്ഷണം. പിന്നീട് റോമിസാറും ജോണിസാറും ഡെൻസിൽ ചേട്ടനുമൊക്കെയായി സംസാരിച്ച് തീം സോങ് എന്ന ആശയത്തിൽ എത്തുകയായിരുന്നു. എന്റെ ആശയങ്ങൾ അംഗീകരിച്ച് അതിനു പൂർണ പിന്തുണ നൽകുവാൻ മനോരമ ന്യൂസ് കാണിച്ച മനസിന് ഒരുപാട് നന്ദി.
ഇനിയും ഞാൻ കേരളകാനിന്റെ ഭാഗമായുണ്ടാകും. ലാലിസത്തിനു ശേഷമൊരുക്കുന്ന ആദ്യത്തെ ലൈവ് ഷോയ്യിരുന്നു കേരളകാനിൽ നടന്നത്. വരികളും സംഗീതവുമെല്ലാം എന്റേതാണ്. ഡമ്മിയായി തയ്യാറാക്കിയ വരികളായിരുന്നു. പിന്നീട് എല്ലാവർക്കും ഇഷ്ടപ്പെട്ടു അതുമതിയെന്നു തീരുമാനിക്കുകയായിരുന്നു.
മംമത മോഹൻദാസ് കേരളകാനിൽ എന്നോടൊപ്പം സഹകരിക്കും. കേരളകാനുമായി ബന്ധപ്പെട്ട് വിപുലമായി പാട്ടുകൾ ഒരുക്കണമെന്നാണ് ആഗ്രഹം. മ്യൂസിക് തെറാപ്പി എന്ന നിലയിലേക്ക് ഇത് മാറും. കുട്ടികളെ ബോധവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സാന്ത്വന ഗാനം ഒരുക്കണമെന്ന് ആഗ്രഹമുണ്ട്. ഇത് കേട്ടാൽ അസുഖം മാറി എന്ന് സ്വയം തോന്നുന്ന അവസ്ഥയുണ്ടാവണം , അങ്ങനെ ഒരുപാട് ആഗ്രഹങ്ങളുണ്ട്.
കാൻസറിന്റെ ദുരന്തങ്ങൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു നിർമാതാവിന്റെ മകൻ, എനിക്ക് അനുജനപ്പോലെയുള്ള കുട്ടി കാൻസർ എന്ന മഹാവിപത്തിനോട് പോരാടുന്നത് ഞാൻ കണ്ടിട്ടുണ്ട്. സാന്ത്വന ചികിത്സയുമായി ബന്ധപ്പെട്ട് എന്നും മ്യൂസിക് തെറാപ്പിയുമായി മനോരമ ന്യൂസ് കേരള കാനിനോടൊപ്പം ഞാനുമുണ്ടാവും, രതീഷ് പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.