കാര്യമെന്തായാലും കങ്കണ ബോളിവുഡിലെ പുലിക്കുട്ടിയാണ്; കയ്യടിച്ച് ആരാധകർ
Mail This Article
ഇതുവരെ വ്യത്യസ്ത രൂപത്തിലുള്ള ചിത്രങ്ങളിൽ മനസ്സിൽ പതിഞ്ഞ ഝാൻസി റാണിക്കിപ്പോൾ ഒറ്റമുഖമാണത്രേ. അത് കങ്കണാ റണാവത്തിന്റെതാണെന്നാണ് ആരാധകർ പറയുന്നത്. മണികർണികയായി കങ്കണ എത്തിയപ്പോൾ മറ്റൊന്നും ചിന്തിക്കാനുണ്ടായില്ല. മനസ്സിലെ ഝാൻസി റാണിക്ക് കങ്കണയുടെ മുഖമായി. ഏറെ വിമർശനം കങ്കണ പ്രധാന വേഷത്തിലെത്തിയ മർണികർണിക ദി ക്വീൻ ഓഫ് ഝാൻസി നേരിട്ടെങ്കിലും, ചിത്രത്തിലെ ഗാനങ്ങൾ ഗംഭീരമായെന്നാണ് ആരാധകപക്ഷം. പ്രത്യേകിച്ച് ഡങ്കില എന്ന ഗാനം.
മികച്ച ഡാൻസ് നമ്പറായാണു ഗാനം എത്തുന്നത്. പ്രജക്ത ഷുക്‌രിയാണു ഗാനം ആലപിച്ചിരിക്കുന്നത്. അങ്കിത ലോഖണ്ടേയുടെയും കങ്കണയുടെയും ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. പ്രസൂൻ ജോഷിയുടെ വരികൾ. ശങ്കർ മഹാദേവൻ, ലോയ് മെന്റോൻസ, എഹ്സാൻ നുറനി എന്നിവർ ചേർന്നാണു സംഗീതം നല്‍കിയിരിക്കുന്നത്. അറുപത്തി അഞ്ച് ലക്ഷത്തോളം ആളുകൾ ഗാനം യൂട്യൂബിൽ കണ്ടുകഴിഞ്ഞു. ഝാൻസി റാണിയായി കങ്കണയോളം ആർക്കും അഭിനയിക്കാൻ കഴിയില്ലെന്നാണു ആരാധകരുടെ അഭിപ്രായം.
തെലുങ്ക് സിനിമകളിലൂടെ പ്രശസ്തനായ ക്രിഷും കങ്കണയും ചേർന്നാണു ചിത്രത്തിന്റെ സംവിധാനം. വിജയേന്ദ്ര പ്രസാദിന്റെതാണു തിരക്കഥ. വമ്പൻ ബജറ്റിൽ എത്തിയ ചിത്രം ഒരു കാലഘട്ടം തന്നെ പുനരാവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ തീവ്ര ഹിന്ദുത്വവും അതിദേശീയതയും ഉൾപ്പെടുന്നതാണ് ചിത്രമെന്ന് ടീസർ പുറത്തു വന്നപ്പോൾ തന്നെ വലിയ വിമർശനമുണ്ടായിരുന്നു.