തലൈവിയായി പകർന്നാടി കങ്കണ; ട്രെൻഡിങ്ങിൽ നിന്നു മാറാതെ പ്രേക്ഷകലക്ഷങ്ങളെ വാരിക്കൂട്ടി ഗാനം
Mail This Article
അഭിനേത്രിയും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’യിലെ പുതിയ പാട്ട് ഏറ്റെടുത്ത് ആരാധകർ. ആകെ അഞ്ച് പാട്ടുകളുള്ള ചിത്രത്തിലെ അവസാനത്തെ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. റിലീസ് ചെയ്തപ്പോൾ മുതൽ ട്രെൻഡിങ്ങിൽ നിന്നു മാറാതെ പ്രേക്ഷകലക്ഷങ്ങളെ വാരിക്കൂട്ടുകയാണ് ‘നേനു ബാന്ധേ നേനു സേ’ എന്നു തുടങ്ങുന്ന ഗാനം.
പാട്ടിൽ തകർത്താടുന്ന കങ്കണയെയാണ് കാണാനാവുക. അഴകൊരുക്കിയ ചുവടുകളാൽ ആസ്വാദഹൃദയങ്ങളെ പിടിച്ചിരുത്തകയാണ് കങ്കണയും കൂട്ടരും. സൈന്ധവി പ്രകാശാണ് പാട്ടിന്റെ പിന്നണിയിൽ സ്വരമായത്. ഇർഷാദ് കമീലിന്റെ വരികള്‍ക്കു ജി.വി പ്രകാശ് ഈണം പകർന്നിരിക്കുന്നു.
16ാം വയസ്സിൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുകയും പിൽക്കാലത്ത് തമിഴ് സിനിമാ ലോകം തന്നെ അടക്കി വാഴുകയും ചെയ്ത ശേഷം രാഷ്ട്രീയത്തിലേക്കു കടന്ന ജയലളിതയുടെ ജീവിതം പറയുന്ന സിനിമയാണ് ‘തലൈവി’. അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ എം.ജി.ആർ ആയി വേഷമിടുന്നത്. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും മികച്ചതുമായ വേഷമാണ് അഭിനയിച്ചു തീര്‍ത്തതെന്ന് അരവിന്ദ് സ്വാമി അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞു.
ജയലളിതയുടെ തോഴി വി.കെ.ശശികലയുടെ വേഷത്തിൽ മലയാള താരം ഷംന കാസിം (പൂർണ), എംജിആറിന്റെ ഭാര്യ ജാനകിയായി യോദ്ധയിലൂടെ മലയാള മനസ്സിൽ ചേക്കേറിയ നടി മധുബാല, കരുണാനിധിയുടെ വേഷത്തിൽ നടൻ നാസർ തുടങ്ങിയവരും അണിനിരക്കുന്നു. എ.എല്‍ വിജയ് ആണ് ബിഗ്ബജറ്റ് ചിത്രമായ ‘തലൈവി’യുടെ സംവിധാനം. ചിത്രം ഇന്ന് റിലീസ് ചെയ്യും.