Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാമൂലുകളെ തകർത്തെറിഞ്ഞ സംഗീതപ്രതിഭ

IND1260B.JPG

കൗസല്യാ സുപ്രജാ രാമ പൂർവ്വ സന്ധ്യാ പ്രവർത്തതേ...

എത്രയോ ദശകങ്ങൾ കഴിഞ്ഞു മധുരമായ നാദത്തിൽ ഈ ഗാനം പലരെയും ഉറക്കമുണർത്താൻ തുടങ്ങിയിട്ട്! എം എസ് സുബ്ബലക്ഷ്മിയെന്ന ഐശ്വര്യപ്രദായിനിയായ ഒരു നാദ ദേവിയുടെ സ്വരമാധുരി കേട്ട് എഴുന്നേൽക്കാൻ തുടങ്ങിയിട്ട്! 

ഇന്ത്യൻ ജനതയെ സംഗീതത്തിലൂടെ അത്ഭുതപ്പെടുത്തിയ വ്യക്തിത്വം എന്നതിലുപരി സ്ത്രീ സൗന്ദര്യത്തിന്റെ മറുപേരു കൂടിയായിരുന്നു എം.എസ്.സുബ്ബലക്ഷ്മി. ചുരുണ്ട മുടിയിഴകൾ ഒതുക്കി കെട്ടി വച്ച് കല്ലുമൂക്കുകളണിഞ്ഞ് പാട്ടു ചേലചുറ്റി ചമ്രം പടിഞ്ഞിരുന്നു പാടുമ്പോൾ കേൾവി മാത്രമല്ല ആസ്വാദകരുടെ കാഴ്ചയെയും സുബ്ബലക്ഷ്മിയെന്ന വിസ്മയം കവർന്നെടുത്തിരുന്നു. 

ദേവദാസി സമൂഹമെന്നാൽ പതിയാക്കപ്പെടുന്ന ഭഗവാന് വേണ്ടി മാത്രം പാടുകയും നൃത്തം വയ്ക്കുകയും ചെയ്യുന്ന ഒരു സ്ത്രീ സമൂഹമാണ്. ഇന്ത്യയിലെ പല ഇടങ്ങളിലും ദേവദാസി സമൂഹത്തിനു അർത്ഥങ്ങളും പേരും വേറെയാണെങ്കിലും പലപ്പോഴും ചില നാട്ടിലെ സ്ത്രീകൾ ദേവദാസി സമ്പ്രദായം പിന്തുടരുന്നത് ഭഗവാനോടുള്ള അദമ്യമായ ഭക്തി ഒന്നുകൊണ്ടു മാത്രമാണ്. അത്തരത്തിലൊരു ദേവദാസി കുടുംബത്തിൽ നിന്നായിരുന്നു സുബ്ബലക്ഷ്മിയുടെ അമ്മയായ ഷണ്മുഖവടിവും. ഭഗവാനെ പാടിയും ആദിയും ആനന്ദിപ്പിച്ചിരുന്ന സ്ത്രീ. അവരുടെ മകളായി പുരുഷന്മാർ മാത്രം കയ്യടക്കി വച്ചിരുന്ന സംഗീത ലോകത്തേയ്ക്ക് തെല്ലു ഹൃദയമിടിപ്പോടെ സുബ്ബലക്ഷമി എന്ന പതിമൂന്നു വയസ്സുകാരി കയറി വരുമ്പോൾ ചെമ്പൈ ഉൾപ്പെടെയുള്ള മഹാഗായകർ സംഗീതലോകത്തിന്റെ അരങ്ങത്തു വിരാജിച്ചിരുന്ന സമയമായിരുന്നു. പക്ഷെ ആണത്തത്തിന്റെ ഈഗോയെ മാറ്റി വച്ച് ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉൾപ്പെടെയുള്ളവർ സുബ്ബലക്ഷ്മിയെ കയ്യടിച്ച് വരവേറ്റു. ഇന്ത്യൻ കർണാടിക് സംഗീത ലോകത്തിൽ അങ്ങനെ ഒരു പെൺ താരോദയം രൂപമെടുത്തു. അഴകിന്റെയും ശബ്ദത്തിന്റെയും രാജകുമാരിയായി അവർ പിന്നെ അരങ്ങു വാണു.

സുബ്ബലക്ഷ്മി അരങ്ങു വാണത് ആൻമേൽക്കോയ്മ അടയാളപ്പെട്ടിരുന്ന ഒരു കാലത്താണ്. എന്നാൽ സ്ത്രീയായി തുടരുമ്പോഴും സ്റ്റീരിയോടൈപ്പ് സ്ത്രീത്വത്തെ ചോദ്യം ചെയ്യാൻ എം എസ് ശ്രമിച്ചിരുന്നു എന്നതിന്റെ അടയാളമാണ് കയ്യിൽ എരിയുന്ന സിഗററ്റുമായി സ്റ്റുഡിയോയിൽ പോയി പോസ് ചെയ്തെടുത്ത ചിത്രം. "ബാലസരസ്വതി: കലയും ജീവിതവും" എന്ന പുസ്തകത്തിലെ ചിത്രമാണിതെന്ന് കരുതപ്പെടുന്നു. പ്രശസ്ത നർത്തകിയായ ബാല സരസ്വതിയ്ക്കൊപ്പമാണ് സമപ്രായക്കാരിയായ എം എസ് കയ്യിൽ സിഗരറ്റും പിടിച്ച് പൈജാമയും ധരിച്ച് നിന്നു ചിത്രമെടുത്തത്. സ്വാഭാവികമായും അത്തരമൊരു കാലത്തിൽ പ്രശസ്തിയിലേക്ക് കുതിയ്ക്കാൻ തയ്യാറായി നിൽക്കുന്ന രണ്ടുപെൺകുട്ടികളുടെ ഇത്തരം, മാമൂലുകളെ തകർക്കുന്ന ചിത്രം സ്വാഭാവികമായും ഉണ്ടാക്കിയ പ്രതികരണങ്ങളെ ധീരമായി നേരിടാനും ഇരുവർക്കും കഴിഞ്ഞു. ബാലസ്വരസ്വതി പിന്നീട് പ്രശസ്ത നർത്തകിയായപ്പോൾ എം എസ് സംഗീത കച്ചേരികളിൽ ശ്രദ്ധ കൊടുത്തു.

സിഗരറ്റു വലിച്ച് ചിത്രത്തിന് പോസ് ചെയ്തത് പോലെയൊരു ധൈര്യമായിരുന്നു എം എസിന്റെ അഭിനയവും.  ‘സേവാസദന്‍’, ‘ശകുന്തള’, ‘സാവിത്രി’, ‘മീര’ എന്നീ മൂന്നു ചിത്രങ്ങൾ ഗായികയായി സുബ്ബലക്ഷ്മി അഭിനയിച്ചു. അതും സ്ത്രീകൾ ചിത്രങ്ങളിലഭിനയിക്കാൻ ഏറെ പിന്നോക്കം വലിഞ്ഞു നിന്നിരുന്ന സമയത്തായിരുന്നു അതും. മൂന്നു ചിത്രങ്ങളും സംഗീത സാന്ദ്രങ്ങളായതിനാൽ തന്നെയാകണം എം എസ് അതിൽ അഭിനയിക്കാൻ തയ്യാറായതെന്നും വേണം കരുതാൻ, പക്ഷെ സിനിമയുടെ ലോകം അത്രയധികമൊന്നും എം എസിനു ഇഷ്ടമുണ്ടായില്ല, മടുപ്പിക്കുന്ന ആലോകത്ത് നിന്നും പിന്നീടൊരിക്കലും അതിനെ തിരിഞ്ഞു നോക്കാതെ സംഗീതത്തിന്റെ വിസ്മയ ലോകത്ത് തന്നെ സുബ്ബലക്ഷ്മി വീണ്ടും തിരികെയെത്തുകയും ഇരിപ്പുറയ്ക്കുകയും ചെയ്തു. 

സുബ്ബലക്ഷ്മിയുടെ മറ്റൊരു വിപ്ലവം അവരുടെ ടി സദാശിവവുമായുള്ള വിവാഹമായിരുന്നു. എം എസിനേക്കാൾ ഇക്കാര്യത്തിൽ വിപ്ലവം നടത്തിയത് സ്വാതന്ത്ര്യ സമര സേനാനാജിയും സംഗീതജ്ഞനുമായ സദാശിവം തന്നെ. ദേവദാസി കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടിയെ വിവാഹം ചെയ്‌താൽ തീരുന്ന അഭിമാനത്തിന്റെ മാമൂലുകളെ പുച്ഛിച്ച് തള്ളി സദാശിവം എല്ലാത്തിൽ നിന്നും സ്വയം വിരമിച്ച് എം എസിന്റെ ഗുരുവും വഴികാട്ടിയും ഭർത്താവുമായി മാറി. പിന്നീട് സദാശിവത്തിന്റെ മരണം വരെ ഏറ്റെടുത്ത അരങ്ങുകളിൽ ചലിക്കുന്ന പെൺ നാദമായിരുന്നു സുബ്ബലക്ഷ്മിയുടേത്. സദാശിവവുമായി ചേർന്നല്ലാതെ എം എസിന്റെ പേരും ആരും എങ്ങും കേട്ടില്ല. ഇരു മെയ്യും ഒരു ഹൃദയവുമായി ജീവിച്ചവർ, സംഗീതം ഒന്നിച്ച് ചേർത്തവർ. ഓരോ വാക്കും, ഭാവവും അര്‍ത്ഥവും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് കച്ചേരികൾ ചെയ്യണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നതിനാൽ എല്ലാ കച്ചേരികൾക്കും മുൻപ് എം എസിനെ കൊണ്ട് സദാശിവം റിഹേഴ്‌സൽ ചെയ്യിക്കുമായിരുന്നത്രെ.  2002-ല്‍ സദാശിവം മരിച്ചതിനു ശേഷം പിന്നീടൊരു അരങ്ങിലും സുബ്ബലക്ഷ്മി പാടിയിട്ടില്ല. നിലച്ചു പോയത് ജീവനായിരുന്നോ അവരുടെ നാദമായിരുന്നോ എന്ന് ആരാധകർ പോലും സംശയിച്ചു. പക്ഷെ ആരുടെ അഭ്യർത്ഥനകളും മാനിക്കാതെ അവർ സദാശിവമില്ലാത്ത അരങ്ങുകൾക്ക് വിട പറഞ്ഞു. സംഗീതത്തോടും സദാശിവത്തോടുമുള്ള പ്രണയത്തിൽ അവർക്ക് രണ്ടും രണ്ടായിരുന്നില്ല, ഒന്നായിരുന്നുവെന്നു അവിടെ സ്ഥിരീകരിക്കപ്പെട്ടു.

"ഹരി തും ഹരോ ജാൻ കി ഭീർ........." ഗാന്ധിജിയ്ക്കേറെ പ്രിയമുള്ള ആ കീർത്തനം അദ്ദേഹത്തിന്റെ മുന്നിലിരുന്ന് ആലപിക്കാൻ അവസരം ലഭിച്ചിട്ടും ചെയ്യാൻ കഴിയാതെ പോയതാകണം എം എസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംഗീത ദുഖങ്ങളിലൊന്ന്. സുബ്ബലക്ഷ്മി അത്രയേറെ ഗാന്ധിജിയെ ആരാധിച്ചിരുന്നു. പക്ഷെ തൊണ്ടയടപ്പും ജലദോഷവും കൊണ്ട് പാടുന്നതിൽ നിന്നും ശരീരം വിലക്കേർപ്പെടുത്തിയപ്പോൾ വരികൾ പറഞ്ഞാൽ മതിയെന്ന് ഗാന്ധിജി പറഞ്ഞത്രേ. എം എസ് പറഞ്ഞാലും അതിൽ സംഗീതം അലയടിക്കുമെന്ന് ഗാന്ധിജി വരികൾക്ക് അഭിനന്ദനം നൽകുകയും ചെയ്തു. എന്നാൽ ഇതേ ഗാനം പിന്നീട് ആകാശവാണിയ്ക്കു വേണ്ടി എം എസ് പാടി അതിന്റെ കോപ്പി ഗാന്ധിജിയ്ക്ക് എത്തിച്ച് കൊടുത്ത് അദ്ദേഹം അതുകേട്ടു അഭിപ്രായം പറഞ്ഞ ശേഷമാണ് സുബ്ബലക്ഷ്മിയ്ക്ക് ആശ്വാസമായത്. സംഗീതജ്ഞരെയും രാഷ്ട്ര തന്ത്രജ്ഞരെയും സംഗീതം എന്ന മയക്കു മരുന്ന് നൽകി മനം മയക്കാനുള്ള വിദ്യ എം സിനറിയാമായിരുന്നു. അവരുടെ ശബ്ദം അതിനു ഒപ്പം നിൽക്കുകയും ചെയ്തു. അതുകൊണ്ടു തന്നെയാകണം ഒരിക്കൽ യു എൻ ആസ്ഥാനത്ത് ചെന്ന് പാടിയതിന്റെ ആദര സൂചകമെന്നോണം കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സഭ സുബ്ബലക്ഷ്മിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയത്. ഐക്യരാഷ്ട്രസഭയുടെ ചിഹ്നത്തോടൊപ്പം സുബ്ബലക്ഷ്മിയുടെ ചിത്രവും ചേർത്താണ് സ്റ്റാമ്പ് ഇറക്കിയത്. ഇന്ത്യയുടെ വാനമ്പാടിയായും , സ്വരലക്ഷ്മിയായും തപസ്വിനിയായും വൃന്ദാവനത്തിലെ തുളസിയായുമൊക്കെ അടയാളപ്പെട്ട എം എസ് സുബ്ബലക്ഷ്മി സാധാരണക്കാരിലേയ്ക്ക് വരെ ഇറങ്ങിയത് ഒരുപക്ഷെ വെങ്കടേശ്വര സുപ്രഭാതം കാരണമാണ്. "പുലരിയുടെ ചുവപ്പിൽ എം എസിന്റെ സ്വരമാധുരിയിൽ അലിഞ്ഞങ്ങനെ കിടക്കുമ്പോൾ ആവി പറക്കുന്ന കാപ്പി മണവുമായി വാതിൽ തുറന്നാരോ കടന്നു വരുമ്പോൾ പ്രഭാതം എത്ര മനോഹരമായിരുന്നു......... ", എന്നാരോ പറയുന്നത് പോലെ... 

എം എസ് കാലം കടന്നും ജീവിക്കും..