നിഗൂഢമായിരുന്നു മൈക്കിൾ ജാക്സൺ എന്ന സംഗീത ചക്രവർത്തിയുടെ ജീവിതവും മരണവും. അദ്ദേഹത്തിന്റെ വിടവാങ്ങലിനെ കുറിച്ചുള്ള ചർച്ചകൾ പോലെ സജീവമാണ് ഇളയമകൻ ബ്ലാങ്കറ്റ് ജാക്സന്റെ ജീവിതവും. ജാക്സന്റെ ആഢംബര വസതികളിലൊന്നിൽ ജീവിക്കുന്ന ബ്ലാങ്കറ്റിനെ കുറിച്ച് ജാക്സന്റെ പിതാവ് ജോ ജാക്സൺ പുറത്തുവിട്ട വിഡിയോ ശ്രദ്ധ നേടുകയാണ്. പതിനഞ്ചുകാരനായ ബ്ലാങ്കറ്റ് തന്റെ മകനെ പോലെ തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. ബ്ലാങ്കറ്റും ജാക്സണും കാഴ്ചയിലും സ്വഭാവത്തിലും പല സാമ്യതകളും പുലർത്തുന്നുവെന്നാണ് 89–കാരനായ ജോ ജാക്സൺ പറയുന്നത്.
''നിങ്ങൾ മക്കളുടെ സ്വകാര്യതയ്ക്കു വേണ്ടിയായിരുന്നു നിങ്ങളുടെ പിതാവ് എപ്പോഴും നിങ്ങളെ മുഖംമൂടിയണിയിച്ച് മാത്രം പുറത്തേക്കു കൊണ്ടുപോയിരുന്നതെന്ന് ഞാൻ മനസിലാക്കുന്നു. ധാരാളം സിനിമകളൊക്കെ കണ്ട് ജീവിതം ആസ്വദിക്കുക. ആരോഗ്യത്തോടെ വൃത്തിയോടെ ഇരിക്കുക. നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നീ ആരോഗ്യത്തോടെയിരിക്കണം എന്നാണ് എന്റെ ആഗ്രഹം. ബൈക്ക് യാത്രകൾ ഒഴിവാക്കണം. ''ബ്ലാങ്കറ്റിനോട് ജോ ജാക്സൺ പറയുന്നു. ബ്ലാങ്കറ്റിന്റെ സഹോദരൻ പ്രിൻസ് ജാക്സൺ അടുത്തിടെ ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നു.
"എന്നെ പോലെയാകാൻ ശ്രമിക്കുക. ജീവിതത്തിൽ അൽപം പരുക്കനായിരിക്കുന്നത് നല്ലതാണ്. അത് നല്ല രീതിയിൽ ആയിരിക്കണം എന്നു മാത്രം. ഒരുപാട് കാലം ജീവിക്കുക. നല്ല മനുഷ്യനായിരിക്കുക". ജോ ജാക്സൺ പറഞ്ഞു. എന്നെങ്കിലും ലോസ് ആഞ്ചൽസിൽ എത്തുമ്പോൾ കാണാം എന്നു പറഞ്ഞാണ് ജോ ജാക്സൺ സംസാരിച്ച് അവസാനിപ്പിക്കുന്നത്.
ജീവിതത്തിൽ പരുക്കനായിരുന്നു ജോ ജാക്സൺ. പിതാവിൽ നിന്ന് ക്രൂര പീഢനമാണ് ഏൽക്കേണ്ടി വന്നതെന്നും പിതാവിനോടുള്ള രൂപസാദൃശ്യം മാറ്റാനാണ് നിരവധി പ്ലാസ്റ്റിക് സർജറികൾക്ക് വിധേയനായി മൈക്കിൾ ജാക്സൺ രൂപമാറ്റം വരുത്തിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പിതാവും മകനും തമ്മിലുള്ള ബന്ധവും സുദൃഢമായിരുന്നില്ല. അതുകൊണ്ടു തന്നെ മൈക്കിൾ ജാക്സന്റെ മകനോട് ജോ ജാക്സൺ പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
ബ്ലാങ്കറ്റിനെ കുറിച്ച് ജാക്സന്റെ കുടുംബത്തിലുള്ളവർ കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ല. 2009–ല്‍ മൈക്കിൾ ജാക്സൺ മരിച്ചതിനു ശേഷം ബ്ലാങ്കറ്റിന്റെ സംരക്ഷണ ചുമതല മുത്തശ്ശിക്കായിരുന്നു. എന്നാൽ അടുത്തിടെ ആരോഗ്യ പ്രശ്നങ്ങളും മകൾ ജാനറ്റിന്റെ ജീവിതത്തിലെ പ്രശ്നങ്ങളും കാരണം ബ്ലാങ്കറ്റിനെ മുത്തശ്ശിക്ക് പിരിയേണ്ടി വന്നുവെന്നും ജാക്സന്റെ വസതികളിലൊന്നിൽ ഏകാന്ത ജീവിതമാണ് ബ്ലാങ്കറ്റ് നയിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.