ചില ഈണങ്ങൾ മാത്രമല്ല, അവയ്ക്കൊപ്പമുള്ള ദൃശ്യങ്ങളും പ്രേക്ഷക ഹൃദയം കീഴടക്കും. പാട്ടു കേട്ടിരിക്കുമ്പോൾ കഥാപാത്രങ്ങളുടെ ചിരിയും നോട്ടവും പ്രണയവും അവർ നടന്നവഴികളുമെല്ലാം അറിയാതെ മനസിലേക്കെത്തും. പ്രത്യേകിച്ച് ഗൗതം മേനോൻ ചിത്രങ്ങളിലെ ഗാനങ്ങൾ. പുതിയ ചിത്രം, എന്നൈ നോക്കി പായും തോട്ടായിലെ രണ്ടാം ഗാനവും അതുപോലെയാണ്. ആദ്യ ഗാനമായ മറുവാർത്തൈ പേസാതെ പോലെ പ്രേക്ഷകര്‍ക്കിഷ്ടമാകുകയാണ് ഈ പാട്ടും.
ദർബുക ശിവ ഈണമിട്ട പാട്ട് കേൾവി സുന്ദരമായൊരു മെലഡിയാണ്. ആദ്യ പാട്ടിന്റെ ഗായകൻ സിദ് ശ്രീറാമിനോടൊപ്പം സാഷാ തിരുപ്പതിയും ചേർന്നാണീ ഗാനം പാടിയിരിക്കുന്നത്. നെഞ്ചിൽ തൊട്ടു നിന്ന്, അത്രമേൽ ആസ്വദിച്ചാണ് എപ്പോഴും സിദ് വേദികളിൽ പാടാറുള്ളത്. എപ്പോഴത്തേയും പോലെ പ്രേക്ഷകന്റെ നെഞ്ചകങ്ങളിലേക്കു ചേക്കേറി ആ ആലാപനം. ഒരു ചെറുകാറ്റ് വന്നു കണ്ണിൽ തൊടും പോലെ തോന്നും സാഷയുടെ സ്വരം കേട്ടിരിക്കുമ്പോൾ. താമരയുടെ വരികളുടെ അർഥമറിഞ്ഞ് ഇരുവരും പാടുമ്പോൾ ആർക്കും അത് ഇഷ്ടമാകും.
രംഗങ്ങളിൽ അഭിനയിക്കുന്ന ധനുഷിനും മേഘയ്ക്കും അവരുടെ പ്രണയം പറയുന്ന ദൃശ്യങ്ങൾക്കും കാവ്യാത്കമായ ഭംഗിയാണ്. പാട്ടുകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സംവിധായകനിൽ നിന്ന് പ്രേക്ഷകർക്കു ലഭിച്ച മറ്റൊരു പാട്ടു സമ്മാനമാണ് വിസിരി.