Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ‘സാമ്യം’ എനിക്കു തോന്നിയിട്ടില്ല, അഭിജിത്തിന്റെ യഥാർഥ ശബ്ദം അതാണ്: അര്‍ജുനന്‍ മാസ്റ്റര്‍ പറയുന്നു

arjunan-master1

യേശുദാസിനെപ്പോലെ പാടിയതിന് യുവഗായകന് അവാര്‍ഡ് നിഷേധിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍. ‘അഭിജിത്ത് വിജയൻ കഴിവുള്ള പാട്ടുകാരനാണ്. അദ്ദേഹത്തിന് ഇൗ ഒരു കാരണത്താൽ പുരസ്കാരം നിഷേധിച്ചെന്ന് ഇപ്പോഴാണറിയുന്നത്. അതിൽ വളരെ വിഷമമുണ്ട്. അഭിജിത്തിന്റെ ശബ്ദത്തിന് യേശുദാസിന്റെ ശബ്ദവുമായി സാമ്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അഭിജിത്ത് ശബ്ദം അനുകരിച്ചതായും തോന്നിയില്ല. അത് ആ പയ്യന്റെ യഥാർഥ ശബ്ദമാണ്. അങ്ങനെയൊക്കെ അനുകരിക്കാൻ കഴിയുമോ ?’– അര്‍ജുനന്‍ മാസ്റ്റര്‍ ചോദിക്കുന്നു

ജൂറിയിലൊക്കെ വിവരമുള്ള ആളുകളല്ലേ ഇരിക്കുന്നത് ? അവർക്കത് മനസിലാക്കാൻ കഴിയില്ലേ? പിന്നെ അമ്പത് വർഷം കഴിഞ്ഞപ്പോഴല്ലേ എനിക്ക് ഒരു പുരസ്കാരം കിട്ടുന്നത്. പുരസ്കാരം വൈകിയതിൽ എനിക്ക് വിഷമമൊന്നുമില്ല. കഴിവുണ്ടെങ്കിൽ അഭിജിത്തിനും നാളെ പുരസ്കാരം ലഭിക്കും– അര്‍ജുനന്‍ മാസ്റ്റര്‍ പറഞ്ഞു.

ഭയാനകം എന്ന ചിത്രത്തിന്റെ സംവിധായകൻ ജയരാജ് പറഞ്ഞിട്ടാണ് ഞാൻ അഭിജിത്തിനെ സിനിമയിൽ പാടാൻ വിളിക്കുന്നത്. കൊല്ലത്ത് നന്നായി പാടുന്ന ഒരു പയ്യനുണ്ടെന്നു പറഞ്ഞു, അങ്ങനെ പാട്ടു പാടി കേട്ടപ്പോൾ സംവിധായകൻ ജയരാജിനും എനിക്കും ഇഷ്ടപ്പെട്ടു, അങ്ങനെ ചിത്രത്തിൽ പാടിക്കുകയായിരുന്നു–അദ്ദേഹം പറഞ്ഞു. 

യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് യുവഗായകന് സംസ്ഥാന പുരസ്കാരം നിഷേധിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.  ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയൻ പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്കാരത്തിനായി അവസാന റൗണ്ടിൽ എത്തിയത്. അവാർഡ് നിർണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങൾക്കു മനസ്സിലായതെന്നാണ് വാര്‍ത്ത. അർജുനൻ മാസ്റ്ററായിരുന്നു ഭയാനകത്തിന്‍റെ സംഗീത സംവിധായകൻ.