Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുദാസിന് ഇരിപ്പിടമില്ല; വിമർശിച്ചും പിന്തുണച്ചും ആളുകൾ

yesudas-award

വിവാദമായ ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണ ചടങ്ങില്‍ പങ്കെടുത്ത് അവാര്‍ഡ് സ്വീകരിച്ച ഗായകന്‍ കെ.ജെ. യേശുദാസിനും സംവിധായകന്‍ ജയരാജിനുമെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ, പുരസ്കാര ജേതാക്കള്‍ക്കൊപ്പം നിൽക്കുന്ന യേശുദാസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്.

പത്മശ്രീയും പത്മവിഭൂഷണും നൽകി രാജ്യം ബഹുമാനിച്ച കലാകാരന് ഇരിപ്പടം നൽകാത്തlg മോശമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. വാർത്താവിതരണമന്ത്രാലയത്തിന്റെയും സംഘാടകരുടെയും പിടിപ്പുകേടാണ് ഈ അനാദരവെന്നും ഇവർ വ്യക്തമാക്കി.

എന്നാൽ മറ്റു ചിലർ യേശുദാസിനെതിരെയും രംഗത്തെത്തി. ബഹിഷ്കരിച്ചവർക്കൊപ്പം നിൽക്കാതെ കേന്ദ്രത്തെ പിന്തുണച്ച അദ്ദേഹത്തിന് ഇത് കിട്ടേണ്ടതായിരുന്നെന്നാണ് വിമർശകർ പറയുന്നത്.

ബഹിഷ്കരിച്ചവർക്കൊപ്പം നിന്ന് പരാതിയിൽ ഒപ്പു വച്ചിട്ട് പിന്നീടു പുരസ്കാരം വാങ്ങിയ യേശുദാസിന്റെയും ജയരാജിന്റെയും നിലപാടുകളാണ് കൂടുതല്‍ വിമര്‍ശനവിധേയമാകുന്നത്. ദേശീയ പുരസ്കാരം ലഭിച്ചതിൽ 11 പേർക്കേ രാഷ്ട്രപതി പുരസ്കാരം നൽകൂ എന്നറിയിച്ചതാണു പ്രതിഷേധത്തിനിടയാക്കിയത്. ഹഫദ് ഫാസിൽ, പാർവതി തുടങ്ങി 10 മലയാളികളടക്കം 68 പേർ വിട്ടുനിന്നു. പങ്കെടുക്കാത്തവരുടെ പേരെഴുതിയ കസേരകൾ സദസ്സിൽനിന്നു മാറ്റുകയും ചെയ്തു. 

യേശുദാസും ജയരാജും ‍ഉൾപ്പെടെ 11 പേരാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദിൽനിന്നു പുരസ്കാരം സ്വീകരിച്ചത്. മറ്റുള്ളവർക്കു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സഹമന്ത്രി രാജ്യവർധൻ സിങ് റാത്തോറും ചേർന്നു പുരസ്കാരം നൽകി.