ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങിൽ പങ്കെടുക്കാനായി പുറപ്പെടുന്ന വേളയിൽ തനിക്കൊപ്പം നിന്ന് സെൽഫിയെടുത്ത യുവാവിന്റെ കൈ തട്ടി മാറ്റി യേശുദാസ്. കൈ കൊണ്ട് തട്ടി മാറ്റിയതിനു പിന്നാലെ ചെറുപ്പക്കാരന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി അയാളെടുത്ത ചിത്രങ്ങളും യേശുദാസ് ഡിലീറ്റ് ചെയ്തു. സെൽഫി ഈസ് സെൽഫിഷ് എന്നും കൂടി പറഞ്ഞിട്ടാണ് അദ്ദേഹം പോയത്.
വിവാദത്തിലായ പുരസ്കാരസമർപ്പണ ചടങ്ങിൽ യേശുദാസ് ആദ്യം പങ്കെടുക്കില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഉച്ചയോടെ അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാൻ ഹോട്ടലിൽ നിന്നു പുറപ്പെട്ടു. അപ്പോഴാണ് ചെറുപ്പക്കാരൻ സെൽഫി എടുക്കാൻ ശ്രമിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പോയ അദ്ദേഹത്തെ കഷ്ടപ്പെട്ട് ഫ്രെയിമിൽ കൊള്ളിച്ച് ചെറുപ്പക്കാരൻ സെൽഫി പകർത്തി.
ഉടനെ യേശുദാസ് ഫോൺ തട്ടിമാറ്റി. സെൽഫി എടുത്തയാളോട് ഡിലീറ്റ് ചെയാൻ പറഞ്ഞു. പിന്നാലെ യേശുദാസ് തന്നെ ഫോൺ വാങ്ങി ഫോട്ടോകൾ ഡിലീറ്റ് ചെയ്‌തു. എന്നിട്ട് എല്ലാവരോടുമായി സെൽഫി ഈസ് സെൽഫിഷ് എന്നും പറഞ്ഞു. ചെറുപ്പക്കാരന്റെ മുഖത്തെ നിരാശ വ്യക്തമായിരുന്നു. ഇതിനിടെ ചോദ്യം ചോദിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനോട് ചുണ്ടത്ത് വിരൽ വച്ച് മിണ്ടരുത് എന്ന ആംഗ്യവും അദ്ദേഹം കാണിച്ചു.
പുരസ്കാര ചടങ്ങ് ബഹിഷകരിക്കാൻ ആരും തീരുമാനിച്ചിട്ടില്ലെന്നും രാഷ്ട്രപതി പുരസ്കാരം നൽകണമെന്ന നിവേദനത്തിൽ ഒപ്പുവയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.