ചെറുപ്പത്തിൽ അമ്മയെ പോലെ പാടാനാണ് ആഗ്രഹിച്ചിരുന്നതെന്ന് ഗായിക ശ്വേത മോഹന്‍. അമ്മ പാടുന്നത് കേട്ടും അമ്മയുടെ കൂടെ റെക്കോർഡിങ് സ്റ്റുഡിയോയിലും അക്കാലത്തു തന്നെ പോകുമായിരുന്നു. ഒരു ദിവസം ഞാൻ അമ്മയോടു പറഞ്ഞു. എനിക്ക് അമ്മയെ പോലെ പാടണമെന്ന്. ഞാൻ വളരെ കുഞ്ഞാണ്. കുറച്ചുകാലം കൂടി കഴിയുമ്പോഴും ഇങ്ങനെ സംഗീതം പഠിക്കാനുള്ള ആഗ്രഹം ഉണ്ടെങ്കിൽ പഠിപ്പിക്കാമെന്നായിരുന്നു അന്ന് അച്ഛന്റെയും അമ്മയുടെയും മറുപടി.
ബോംബെയിലെ കുച്ച് കുച്ച് രാക്കമ്മയാണ് ഞാൻ ആദ്യം പാടിയ ഗാനം. അത് വളരെ ചെറുപ്പത്തിലായിരുന്നു. അന്നു റഹ്മാനെ പോലെ ഒരു വലിയ സംഗീത സംവിധായകന് മുന്നിലാണ് പാടുന്നതെന്ന് അറിയില്ലായിരുന്നു. ഒരു ഭയവും അന്ന് തോന്നിയില്ലെന്നും ശ്വേത മോഹൻ പറഞ്ഞു.
വിജയ് യേശുദാസിനൊപ്പം പാടുമ്പോഴാണ് ഞാൻ ഏറ്റവും കംഫേർട്ടബിളാകുന്നത്. കാരണം മലയാളത്തിൽ ഒരുപാടു ഗാനങ്ങള്‍ ഞങ്ങൾ ഒരുമിച്ചു പാടി. സ്വന്തം സഹോദരനാണ് വിജയ് യേശുദാസ്. അതുകൊണ്ടുന്നെ വിജയിന്റെ കൂടെ പാടുമ്പോൾ ആ സ്വാതന്ത്ര്യം അനുഭവിക്കാറുണ്ടെന്നും ശ്വേത പറഞ്ഞു.
സിനിമയിൽ നയൻ താരയുടെയും തൃഷയുടെയും ശബ്ദവുമായി എന്റെ ശബ്ദം നന്നായി ഇണങ്ങുന്നതായി തോന്നാറുണ്ട്. മ്യൂസിക്കൽ ആൽബത്തിൽ അഭിനയിച്ചപ്പോൾ തന്നെ അഭിനയിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസിലായി. പാടുന്നതിനെക്കാൾ എത്രയോ ബുദ്ധിമുട്ടാണ് അഭിനയം. കാരണം, ഒരേ സമയം നിരവധി പേരാണ് നമ്മളെ നോക്കി നിൽക്കുന്നത്. അതുകൊണ്ടു തന്നെ അഭിനയിക്കുമ്പോൾ ഭയം തോന്നുമെന്നും ശ്വേത പറഞ്ഞു.