ഒരു സംഗീത സംവിധായകൻ ചിന്തിക്കുന്നതും ഒരു സംവിധായകൻ ചിന്തിക്കുന്നതും തികച്ചും വ്യത്യസ്തമായി ആണെന്ന് എ.ആർ. റഹ്മാൻ. രണ്ടു ചിന്തകളും വേറെ തന്നെയായിരിക്കും. എന്നാൽ, സംഗീതവും സംവിധാനവും ഒരുപോലെ ഒന്നിക്കുമ്പോഴാണു മനോഹരമായ വർക്കുകള്‍ ഉണ്ടാകുന്നതെന്നും റഹ്മാൻ പറഞ്ഞു. മണിരത്നത്തിനൊപ്പം പങ്കെടുത്ത അഭിമുഖത്തിലായിരുന്നു റഹ്മാന്റെ പ്രതികരണം.
'സംഗീതമാകുമ്പോൾ അതിന്റെ രാഗത്തിലും താളത്തിലും മനോഹരമാക്കാം. പക്ഷേ, അത് സിനിമയിലേക്കു വരുമ്പോൾ ആത്യന്തികമായി ആ ദൃശ്യങ്ങളോട് ഇണങ്ങി നിൽക്കുന്ന വിധത്തിലായിരിക്കണം. അത് ഒരു സംഗീത സംവിധായകനും സംവിധായകനും ഒരേമനസ്സോടെ പ്രവർത്തിച്ചാലേ സാധിക്കൂ' എന്നും റഹ്മാൻ പറഞ്ഞു.
റഹ്മാനൊപ്പം ഏതു സിനിമ ചെയ്യുമ്പോഴും വളരെ കംഫേർട്ട് ആണെന്നായിരുന്നു മണിരത്നത്തിന്റെ പ്രതികരണം. സംഗീതത്തിന്റെ കാര്യത്തിൽ ഞാൻ വട്ടപ്പൂജ്യമാണ്. റഹ്മാനു സിനിമയിലെ സന്ദർഭങ്ങൾ പറഞ്ഞുകൊടുക്കും. അതിനനുസരിച്ച് റഹ്മാൻ സംഗീതം ചെയ്തു തരുമെന്നും മണിരത്നം പറഞ്ഞു. വൈരമുത്തു എഴുതും. റഹ്മാന്‍ സംഗീതം നൽകും രണ്ടുപേർക്കും ഇടയിൽ നിന്നാണു തന്റെ സംവിധാനമെന്നും മണിരത്നം കൂട്ടിച്ചേർത്തു.