അകക്കണ്ണിന്റെ കാഴ്ചയിലാണ് വൈക്കം വിജയലക്ഷ്മി 'ഉൾക്കണ്ണിൽ മാത്രമാണമ്മേ' എന്ന ഭക്തി ഗാനം ആലപിച്ചത്. അന്ന് ആറ്റുകാലമ്മയുടെ ഈ ഭക്തിഗാനം ആലപിച്ചു റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നും വിജയലക്ഷ്മി ഇറങ്ങി വന്നതു ഗാന രചയിതാവ് ദിനേശ് കൈപ്പിള്ളിയും സംഗീത സംവിധായകൻ ഒ.കെ. രവിശങ്കറും ഓർത്തു. ആലാപനത്തിനുശേഷം കണ്ണീർ തുടച്ചാണ് വിജയലക്ഷ്മി ഇറങ്ങി വന്നതെന്ന് ഒ.കെ. രവിശങ്കർ പറഞ്ഞു
മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മൂന്ന്' എന്ന പരിപാടിയിലായിരുന്നു വൈക്കം വിജയലക്ഷ്മി രണ്ടുവർഷത്തിനകം കാഴ്ച ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചത്. അമേരിക്കയിൽ ഇതിനായി ചികിത്സ ആരംഭിക്കും. ഇപ്പോൾ വെളിച്ചമൊക്കെ കാണാൻ സാധിക്കുന്നുണ്ടെന്നും വിജയലക്ഷ്മി പറഞ്ഞു.
കൂടാതെ, കാഴ്ച ലഭിക്കുന്നതിനായി പ്രതിശ്രുത വരൻ അനൂപിന്റെ പൂർണ പിന്തുണയും സ്നേഹവും ഉണ്ടെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു. ഒക്ടോബർ 22നു വൈക്കം മഹാദേവ ക്ഷേത്രത്തിലാണു വിവാഹം.