Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവര്‍ സ്ത്രീകളെ പരസ്പരം വച്ചുമാറുന്നവർ; മീടു കുരുക്കിൽ സച്ചിൻ-ജിഗാർ

sachin-jigar

ഇന്ത്യൻ സംഗീത ലോകത്തു കൊടുങ്കാറ്റാകുകയാണ് മീടൂ വെളിപ്പെടുത്തലുകൾ. വെളിപ്പെടുത്തലുകളുടെ ഭാഗമായി വൻമരങ്ങൾ കടപുഴകുകയാണ്. സംഗീത സംവിധായകരായ സച്ചിൻ-ജിഗാറാണു ഒടുവിൽ മീടുവിൽ കുടുങ്ങിയിരിക്കുന്നത്. 

പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതിയാണ് ഇവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. തന്റെ സംഗീത ജീവിതത്തിൽ ഇവരിൽ നിന്നും മോശം അനുഭവം ഉണ്ടായതായാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഇരുവരും സുഹൃത്തുക്കളായതിനാൽ തന്നെ സ്ത്രീകളെ വച്ചുമാറുന്നവരാണ് ഇവരെന്നാണു യുവതിയുടെ പ്രധാന ആരോപണം. സച്ചിന്‍ അശ്ലീലചുവയോടെ സംസാരിക്കുകയും ജിഗാർ തന്നെ കടന്നു പിടിച്ചു ചുംബിക്കാൻ ശ്രമിച്ചെന്നും യുവതി പറഞ്ഞു. 

യുവതിയുടെ വാക്കുകൾ ഇങ്ങനെ: ' 2014ലായിരുന്നു സംഭവം. ജിഗാർ സരയ്യ എന്നെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചു. എന്നാൽ ഞാൻ പെട്ടന്ന് മാറുകയായിരുന്നു. നിന്നെ കാണുമ്പോഴെല്ലാം എനിക്കു ചുംബിക്കാൻ തോന്നുമെന്നും അയാൾ പറഞ്ഞു. മാത്രമല്ല ഒരു ദിവസം രാത്രി എന്നെ വിളിച്ചു നേരിൽ കാണണമെന്നു ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ ഞാൻ നിരസിക്കുകയായിരുന്നു.'

സ്ത്രീ വിഷയത്തിൽ സച്ചിൻ സാങ്‌വിയും വ്യത്യസ്തമല്ലെന്നും യുവതി പറഞ്ഞു.  ഒരിക്കൽ ഒരു സ്റ്റേജ് പരിപാടിക്കിടെ സച്ചിൻ തന്നോടു പ്രണയാഭ്യർഥന നടത്തുകയും മോശമായി പെരുമാറുകയും ചെയ്തു. സച്ചിനെ കുറിച്ചു യുവതിയുടെ വാക്കുകൾ ഇങ്ങനെ: ' സ്റ്റേജ് പരിപാടിക്കിടെ സച്ചിന്‍ എന്നോടു പ്രണയാഭ്യർഥന നടത്തി. മുന്നിൽ കാണികൾ ഉണ്ടെന്നുള്ള ചിന്ത പോലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. തുടർന്ന് അവിടെ നിന്നും മോശമായി പെരുമാറുകയും ചെയ്തു. ഈ സംഭവത്തിനു ശേഷം ജിഗാർ എന്നെ ഫോണിൽ വിളിച്ചു. എന്നിട്ടു പറഞ്ഞു. സച്ചിനു നിന്നോടു താത്പര്യമുണ്ട്. നീ അവനോടൊപ്പം പോകണം എന്ന് അയാൾ എന്നോട് ആവശ്യപ്പെട്ടു.' 

ബോളിവുഡിൽ മീടു വെളിപ്പെടുത്തലുകൾ സജീവമാവുകയാണ്. നേരത്തെ സംഗീത സംവിധായകനും ഗായകനുമായ അനുമാലിക്കിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഇരകളായ സ്ത്രീകൾ നടത്തിയത്. തുടർന്ന് അനുമാലിക്കിന്റെ സ്റ്റാർ എന്റർടെയ്ൻമെന്റിന്റെ റിയാലിറ്റി ഷോയുടെ ജഡ്ജിങ് പാനലിൽ നിന്നും പുറത്താക്കിയിരുന്നു.