എ.ആർ. റഹ്മാൻ ചെന്നൈ വിടുന്നതായി റിപ്പോർട്ട്. മുംബൈയിൽ ജുഹുവിനും ബാന്ദ്രയ്ക്കും ഇടയിൽ റഹ്മാൻ സ്ഥലം വാങ്ങാൻ നീക്കം തുടങ്ങിയതായും റിപ്പോർട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് റഹ്മാൻ ചെന്നൈ വിടുന്നതെന്ന് വ്യക്തമാകാതെ ആശങ്കയിലാണു തമിഴ് സിനിമാ ലോകം.
'റഹ്മാന് ഇത്രയധികം ബോറായി തുടങ്ങിയോ ചെന്നൈ?' എന്നാണു ആരാധകരുടെ ചോദ്യം. അതെന്തായാലും റഹ്മാൻ മുംബൈയിലേക്കു ചേക്കേറാൻ തീരുമാനിച്ചിരിക്കുന്നു. മുംബൈ ആസ്ഥാനമാക്കി സംഗീത രംഗത്തെ പ്രവർത്തനം സജീവമാക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ബോളിവുഡ് സംഗീതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ നീക്കമെന്ന് റഹ്മാനോട് അടുത്തവൃത്തങ്ങൾ അറിയിച്ചു. മാത്രമല്ല, മുംബൈയിൽ ഇതിനായി പുതിയ സ്റ്റുഡിയോ നിർമിക്കാനുള്ള നീക്കവുമുണ്ടെന്നാണു വിവരം.
എന്നാൽ സ്റ്റുഡിയോ നിർമിക്കുന്നതിലൂടെയൊന്നും റഹ്മാന് മുംബൈയിലേക്കു ചേക്കേറാൻ സാധിക്കില്ലെന്നാണു ഒരു വിഭാഗം ആരാധകർ പറയുന്നത്. കാരണം റഹ്മാന്റെ ഹൃദയം ചെന്നൈയിലാണെന്നും അവർ പറയുന്നു. തമിഴ് സംഗീത ലോകത്തെ അനാഥമാക്കി റഹ്മാനു പോകാൻ കഴിയില്ലെന്നാണ് അവരുടെ പക്ഷം.
എ.ആർ. റഹ്മാന്റെ രണ്ട് സ്റ്റുഡിയോകളും ചെന്നൈയിലാണ്. അതിൽ പഞ്ചതൻ സ്റ്റുഡിയോ അദ്ദേഹത്തിന്റെ വീടിന് അടുത്തുതന്നെയാണ്. 2005ൽ മറ്റൊരു സ്റ്റുഡിയോ കൂടി റഹ്മാൻ ചെന്നൈയിൽ സ്ഥാപിച്ചു. കെ.എം. മ്യൂസിക് സ്റ്റുഡിയോ എന്ന പേരിൽ മുംബൈയിലും ലണ്ടനിലും ലോസ് ഏഞ്ചൽസിലും റഹ്മാനു സ്റ്റുഡിയോ ഉണ്ട്.