ചുരുങ്ങിയ കഥാപാത്രങ്ങളെ കൊണ്ടു മലയാളിയുടെ പ്രിയപ്പെട്ട അമ്മമാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണു കോഴിക്കോടു സ്വദേശികളായ സരസയും സാവിത്രിയും വൈപ്പിൻകരക്കാരി പൗളി വല്‍സനും. വിവിധ ചിത്രങ്ങളിലെ ഇവരുടെ പ്രകടനം മലയാളി പ്രേക്ഷകരുടെ മനംകവർന്നു. എന്നാൽ ഇത്തവണ ഒപ്പനയും ഡാൻസുമായി എത്തിയാണ് ഇവർ പ്രേക്ഷകരെ കയ്യിലെടുത്തത്.
മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്നിന്റെ വേദിയിലായിരുന്നു ഇവരുടെ പ്രകടനം. ഒന്നും ഒന്നും മൂന്നിൽ അതിഥികളായി എത്തിയതായിരുന്നു സാവിത്രിയും സരസയും പൗളിയും. തുടർന്ന് അവർ പ്രേംനസീറും സത്യനും മമ്മൂട്ടിയുമെല്ലാമായി മാറി. നായകൻമാരായി അഭിനയിക്കാൻ പറഞ്ഞാൽ ഏത് നായകനാകാനാകും ഇഷ്ടമെന്ന റിമി ടോമിയുടെ ചോദ്യത്തിനു മമ്മൂട്ടിയായി അഭിനയിക്കുമെന്നായിരുന്നു പൗളി വൽസന്റെ മറുപടി. പ്രേംനസീറാകാമെന്നു സാവിത്രിയും സത്യനാകാമെന്ന് സരസയും പറഞ്ഞു.
മമ്മൂട്ടിയുടെ മാനേ മധുര കരിമ്പേ എന്ന ഗാനവുമായി പൗളി വൽസൻ മമ്മുട്ടിയുടെ ചുവടുകൾ അനുകരിച്ചു. മാനെന്നും വിളിക്കില്ല എന്നഗാനത്തിനു സരസ സത്യനും നിൻ പദങ്ങളിൽ നൃത്തമാടിടും എന്ന ഗാനത്തിനു സാവിത്രി പ്രംനസീറുമായി. മൂവരുടെയും അഭിനയം കണ്ട് ആർക്കു സമ്മാനം നൽകുമെന്ന കൺഫ്യൂഷനിലാണ് താനെന്ന് റിമിടോമി പറഞ്ഞു. തുടർന്ന് ഒരുകൊട്ട പൊന്നുണ്ടല്ലോ എന്ന ഗാനത്തിനു ഒപ്പന ചുവടുകളും വച്ചാണ് അവർ വേദിവിട്ടത്.