Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെങ്ങുകയറാന്‍ കേരളത്തിലെത്തിയ അസമി‍; മലയാളത്തില്‍ ആല്‍ബമിറക്കി ഹിറ്റാക്കി

aby-arif

മലയാളികളേക്കാൾ നന്നായി അന്യസംസ്ഥാനക്കാർ മലയാളം പറയുന്ന കാലമാണ്. ജോലി തേടി കേരളത്തിലെത്തിയ അസംകാരൻ ആൽബം ഇറക്കി ഹിറ്റാക്കിയിരിക്കുകയാണ് ഇപ്പോള്‍. മഴവിൽ മനോരമയുടെ തകർപ്പൻ കോമഡിയിൽ അതിഥിയായി എത്തി വിധികർത്താക്കളെ വരെ ഞെട്ടിച്ചിരിക്കുകയാണ് എബി ആരിഫ് എന്ന അസം സ്വദേശി.

കേരളത്തിലേക്കു തെങ്ങുകയറാൻ എത്തിയതാണ് ആരിഫ്. ഇവിടെയുള്ള ആൾക്കാർ ആരും തെങ്ങുകയറില്ല, ഗൾഫിൽ പോയില്ലേ? എന്ന മറുചോദ്യമെറിഞ്ഞാണ് ആരിഫ് ആദ്യത്തെ അമ്പരപ്പ് നൽകിയത്. 2014ലാണ് ആരിഫ് കേരളത്തിൽ എത്തുന്നത്. വീട്ടിലെ ദാരിദ്ര്യം മൂലമാണ് കേരളത്തിൽ എത്തിയത്, ഇവിടെയും തുടക്കകാലത്ത് ഒരുപാടു കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് ആരിഫ് പറയുന്നു.

‘മുല്ലയെക്കാണാൻ സുന്ദരിയല്ലേ, മനസിൻ റാണിയല്ലേ?’ എന്ന ആൽബത്തിനാണ് ആരിഫ് വരികൾ എഴുതി, സംഗീത സംവിധാനം നിർവഹിച്ചത്. പാടിയതും ആരിഫ് തന്നെയാണ്. വേദിയിൽ മടികൂടാതെ ആ പാട്ട് പാടുകയും ചെയ്തു. പാട്ട് കേട്ട ഗിന്നസ് പക്രു, ആസാമിൽ നിന്നും വന്ന ബാലചന്ദ്രമേനോൻ ആണല്ലേ? എന്നു ചോദിച്ചു.

അസമിൽ സ്വന്തമായി യൂട്യൂബ് ചാനലുണ്ടായിരുന്നു. പാട്ടിനോട് എന്നും താൽപര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് മലയാളം പഠിച്ചു കഴിഞ്ഞപ്പോൾ മലയാളത്തിൽ തന്നെ പാട്ട് എഴുതി, സ്വയം സംവിധാനം ചെയ്യാമെന്ന് കരുതിയത്. തന്റെ ഭാഷ ഹിന്ദിയാണ്, എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ആരിഫ് വേദി വിട്ടത്. 

ആരിഫിനൊപ്പം വിക്രം പട്ടേൽ എന്ന അസം സ്വദേശിയും എത്തിയിരുന്നു. അസമിലെ കർഷകകുടുംബമായ വിക്രം ഓടക്കുഴലിൽ മലയാളഗാനങ്ങൾ വായിച്ചാണ് അദ്ഭുതപ്പെടുത്തിയത്. മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി.. തുടങ്ങിയ പാട്ടുകൾ അതിമനോഹരമായി വിക്രം വായിച്ചു. പണിയുടെ ഇടയ്ക്ക് തമാശയ്ക്ക് തുടങ്ങിയതാണ് ഓടക്കുഴൽ വായന. ഒപ്പമുള്ളവർ പ്രോത്സാഹിപ്പിച്ചതോടെ താൽപര്യമായി എന്ന് വിക്രം പറയുന്നു.