അന്ന് പിന്നിൽ; ഇന്ന് തോളോടു തോൾ ചേർന്ന്; വൈറൽ ചിത്രവും റഹ്മാനും
Mail This Article
തെന്നിന്ത്യൻ സിനിമാലോകവും സംഗീതാസ്വാദകരും കാത്തിരുന്ന നിമിഷം. നിർവചനങ്ങൾക്ക് അപ്പുറം ആ ചിത്രം ആരാധകരോട് സംവദിക്കുകയാണ്. തമിഴ് സിനിമാലോകത്ത് 75 വർഷം പൂർത്തിയാക്കുന്ന ഇളയരാജയ്ക്കുള്ള ആദരമായി തമിഴ് നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിലാണ് രണ്ടു സംഗീത ഇതിഹാസങ്ങൾ ഒരുമിച്ചെത്തിയത്. എ.ആർ.റഹ്മാനും ഇളയരാജയും ഒരുമിച്ച് വേദിയിൽ സംഗീതം നിറച്ചു. 33 വർഷങ്ങൾക്കു മുൻപും ശേഷവുമുള്ള ചിത്രങ്ങള് റഹ്മാൻ ട്വിറ്ററിൽ പങ്കുവച്ചു. എന്നാൽ ചിത്രം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ചെന്നൈയിലെ വൈഎംസിഎ സ്റ്റേഡിയയത്തിൽ ഇളയരാജ 75 എന്ന് പേരിട്ട പരിപാടിയിൽ പങ്കെടുക്കാൻ തമിഴ് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. കമൽഹാസനും രജനികാന്തും പരിപാടിക്ക് എത്തുന്ന വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇളയരാജയ്ക്ക് മുന്നിൽ കീ ബോർഡ് വായിക്കുന്ന ചിത്രമാണ് എ.ആർ.റഹ്മാൻ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
‘33 വർഷങ്ങൾക്കു ശേഷം മാസ്റ്റർക്കൊപ്പം. എത്ര മഹത്തായ അനുഭവം’ റഹ്മാൻ കുറിച്ചു. ഇതിനൊപ്പം പഴയ ഒരു ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഇളയരാജയ്ക്ക് പിന്നിൽ നിൽക്കുന്ന ചെറിയ ആൺകുട്ടിയാണ് റഹ്മാൻ. രണ്ടാമത്തെ ചിത്രത്തിൽ തോളോട് തോൾ ചേർന്ന് അദ്ദേഹം പിയാനോ വായിക്കുന്നു. ഇൗ ചിത്രത്തിന് ഒന്നിലേറെ നിർവചനങ്ങൾ കുറിക്കുകയാണ് ആരാധകരും. ഇളയരാജയുടെ ട്രൂപ്പിൽ പിയാനിസ്റ്റായിട്ടായിരുന്നു എ.ആർ. റഹ്മാന്റെ തുടക്കം. ഇരുവരും അഞ്ഞൂറോളം ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.
റഹ്മാനെ കൂടാതെ കമൽഹാസൻ, രജനീ കാന്ത്, സുഹാസിനി മണിരത്നം തുടങ്ങി തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ഇളയരാജയ്ക്കൊപ്പമുള്ള ഓർമകൾ പങ്കുവെക്കുകയും പാട്ടുകൾ പാടുകയും ചെയ്തു.