'ഇളയരാജ'യ്ക്കായി ജയസൂര്യ പാടി; നായകന് മാത്രമല്ല ഗായകനും
Mail This Article
ജയസൂര്യ എന്ന താരത്തെ നായകനായി മാത്രം കണ്ടു ശീലിച്ച മലയാളി അദ്ദേഹത്തെ ഗായകനായി കണ്ടതു വിരളമായാണ്. ഒരിടവേളയ്ക്കു ശേഷം ജയസൂര്യ വീണ്ടും ഗായകാനാകുകയാണ്. മാധവ് രാമദാസൻ സംവിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തിനായാണ് ജയസൂര്യ ഗായകന്റെ വേഷമിടുന്നത്. രതീഷ് വേഗയാണു ജയസൂര്യ പാടുന്ന ഗാനത്തിനു സംഗീതം ഒരുക്കുന്നത്. ഗിന്നസ് പക്രു പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇളയരാജ.
ചിത്രത്തിനായി ഗാനം ആലപിച്ചു എന്ന വിവരം ജയസൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ: 'ഗിന്നസ് പക്രു നായകനാകുന്ന ഇളയരാജ എന്ന ചിത്രത്തിൽ ഞാൻ ഒരു പാട്ടുപാടിയിട്ടുണ്ട്. മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രത്തിന്റെ സംവിധായകൻ മാധവ രാമദാസനാണു ചിത്രത്തിന്റെ സംവിധാനം. ഒരു പെപ്പി നമ്പറാണ് ഈ ഗാനം. രതീഷ് വൈകയാണു സംഗീതം. നിങ്ങള്‍ക്കെല്ലാവർക്കും ഈ ഗാനവും ചിത്രവും ഇഷ്ടപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ.'
‘അങ്ങനെ ഒരു ഗായകനായി ജയസൂര്യ ഇളയരാജയോടൊപ്പം. ഭാവിയിൽ കഥാപാത്രങ്ങളിലൂടെ മാത്രമല്ലാതെ ഗാനങ്ങളിലൂടെയും ജയൻ സിനിമയിൽ നിറഞ്ഞു നിൽക്കും.’ എന്നാണ് ചിത്രത്തിന്റെ സംവിധായകൻ മാധവ് രാമദാസൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. സ്വന്തം ചിത്രമായ പുണ്യാള അഗർബത്തീസില്‍ ജയസൂര്യ പാടിയ ആശിച്ചവനാകാശത്തുന്നൊരു എന്ന തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒട്ടും നിരാശപ്പെടുത്താതെയായിരിക്കും ജയസൂര്യയുടെ പുതിയ ഗാനമെന്നാണ് ആരാധകരുടെ പ്രതീക്ഷ.