കഥമാറി; പഴയ റെക്കോഡുകള്‍ നിഷ്പ്രഭമാക്കി ഈ പ്രണയ കുതിപ്പ്...!
Mail This Article
കഴിഞ്ഞ വർഷം മലയാളി ഏറ്റവും കൂടുതൽ കേട്ട പ്രണയ ഗാനം ഏതെന്നു ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ. 'തീവണ്ടി'യിലെ 'ജീവാംശമായ്'. കുറുച്ചുകാലത്തിനു ശേഷം മലയാളത്തിൽ വന്ന മനോഹരമായ പ്രണയഗാനമാണ് ഇത്. അതിമനോഹരമായ വരികളും സംഗീതവും. ടൊവീനോയുടെയും സംയുക്ത മേനോന്റെയും പ്രണയം ഗാനത്തെ കൂടുതൽ മനോഹരമാക്കുകയും ചെയ്തു. ഇപ്പോഴിതാ യൂട്യൂബിൽ റെക്കോർഡിട്ടു മുന്നേറുകയാണ് ഈ ഗാനം.
നാലുകോടിയിലധികം ആളുകളാണ് ഇതുവരെ ഗാനം കണ്ടത്. ഇതോടെ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാള ഗാനങ്ങളുടെ പട്ടികയിൽ 'ജീവാംശമായ്' എന്ന ഗാനവും ഇടം നേടി. സംഗീത സംവിധായകൻ കൈലാസ് മേനോൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 'നാലു കോടി കാഴ്ചക്കാര്‍. ജീവാംശമായ് എന്ന ഗാനത്തെ നെഞ്ചേറ്റിയ ആസ്വാദകർക്ക് നന്ദി' എന്നാണ് കൈലാസ് മേനോൻ കുറിച്ചത്. മൂന്നാം സ്ഥാനത്താണ് ജീവാംശമായ്.
യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാളം ഗാനം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ ആണ്. പത്തുകോടിയോളം കാഴ്ചക്കാരാണ് ജിമിക്കി കമ്മലിനുള്ളത്. ഷാൻ റഹ്മാനാണു സംഗീതം. ഷാനിന്റെ തന്നെ മാണിക്യ മലരായ പൂവിയാണ് രണ്ടാംസ്ഥാനത്തുള്ളത്. പ്രേമത്തിലെ മലരേ, ബാഹുബലിയിലെ ഒരേ ഒരു രാജ എന്നീ ഗാനങ്ങളാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്. പുതിയ മലയാളം ഗാനങ്ങളിൽ വീണ്ടും വീണ്ടും കേൾക്കാന്‍ ആഗ്രഹിക്കുന്ന ഗാനമാണ് 'ജീവാംശമായ്' എന്നും ഇത് അർഹിക്കുന്ന നേട്ടമാണെന്നുമാണ് ആസ്വാദകപക്ഷം.