സംഗീത ഇതിഹാസം പിറന്ന വീട്ടിൽ മോഹൻലാൽ; ഇതുവരെ കാണാത്ത ചിത്രങ്ങൾ
Mail This Article
സംഗീതത്തിലെ ഇതിഹാസതാരമാണ് ബോബ് മാർലി. നിന്ദിതരും പീഡിതരുമായ ഒരു ജനതയെ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടാൻ പ്രേരിപ്പിച്ചത് ബോബ് മാർലിയുടെ ചടുലസംഗീതമായിരുന്നു. കരീബിയൻ കടൽ താണ്ടി ആ സംഗീതം വൻകരകളിൽ ആഞ്ഞടിച്ചു. ഈ ഇതിഹാസതാരത്തിന്റെ വീട്ടിലെത്തിയിരിക്കുകയാണ് മലയാളിയുടെ പ്രിയതാരം മോഹൻലാൽ.
ഭാര്യ സുചിത്രയ്ക്കൊപ്പമാണ് മോഹൻലാലിന്റെ ജമൈക്കൻ സന്ദർശനം. ബോബ്മാർലി ജനിച്ചുവളർന്ന ബ്രിട്ടീഷ് ജമൈക്കയിലെ സെയിന്റ് ആൻ പാരിഷ് നയൻ മൈലിലെ വീട്ടിലാണ് ലാൽ എത്തിയത്. ബോബ് മാർലിയുടെ കുട്ടിക്കാലം ചിലവഴിച്ചത് ഇവിടെയായിരുന്നു.
1945 ഫെബ്രുവരി ആറിന് നോർവെൽ സിംക്ലെയർ മാർലിയുടെയും സിസെല്ല ബുക്കറുടെയും മകനായി നയൻമൈൽസ് എന്ന സുന്ദരമായ ഗ്രാമത്തിൽ മാർലി ജനിച്ചു. അച്‌ഛൻ ബ്രിട്ടിഷ് മിലിട്ടറി ഓഫീസറായ വെളുത്ത വർഗ്ഗക്കാരനായിരുന്നു. അമ്മയാകട്ടെ കറുത്ത വർഗ്ഗക്കാരിയും. കുഞ്ഞ് ജനിച്ചതോടെ നോർവെൽ ബന്ധം മതിയാക്കി. അമ്മയും മകനും ചേരിപ്രദേശത്തേക്കു മാറി. ദാരിദ്ര്യവും അപമാനവും നിത്യാനുഭവങ്ങളായി. അമ്മയുടെ ജനിതകമാണ് തന്റെ സിരകളിലെന്ന് ആ കുഞ്ഞെപ്പോഴും കരുതി. അടുത്തുള്ള വെൽഡറുടെ കൂടെ പണി പഠിക്കാൻ ചേർന്നെങ്കിലും വൈകാതെ മടങ്ങി. പാട്ടുകൊണ്ടു ഹൃദയങ്ങളെ ഉരുക്കിപ്പിടിപ്പിക്കാനായിരുന്നു മടക്കം.
പതിനാലു വയസ്സുള്ളപ്പോൾ അർധസഹോദരനൊപ്പം സംഗീതാവതരണങ്ങൾ നടത്തി. ഗിറ്റാറും ഹാർമോണിയവും സാക്‌സഫോണും ഒരുപോലെ വഴങ്ങുമായിരുന്ന മാർലി പതിനാറാം വയസ്സിൽ രണ്ടു ഗാനങ്ങൾ പാടി പുറത്തിറക്കിയെങ്കിലും ദയനീയമായി പരാജയപ്പെട്ടു. ഗായികയായ റീത്ത ആൻഡോഴ്‌സണെ വിവാഹം ചെയ്‌ത ബോബ് മാർലി ജീവിക്കാനുള്ള പണംകണ്ടെത്താനായി അമേരിക്കയിലേക്കു പോയി. കുറച്ചു പണമുണ്ടാക്കിയ ശേഷം ജമൈക്കയിലേക്കു മടങ്ങി. ബണ്ണി വെയ്‌ലർ, പീറ്റർ റോഷ് എന്നിവർക്കൊപ്പം ചേർന്ന് വെയ്‌ലേഴ്‌സ് ട്രൂപ്പുണ്ടാക്കിയതോടെ റെഗ്ഗേ അരങ്ങുകളെ കീഴടക്കാൻ തുടങ്ങി. റെഗ്ഗേയെന്ന ജമൈക്കൻ നാടോടി സംഗീതവഴക്കത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് മാർലി പാടുകയും പാട്ടെഴുതുകയും ചെയ്‌തപ്പോൾ ജനം അതു കാതിലും കരളിലുമേറ്റു വാങ്ങി.
ആദ്യ ആൽബം സോൾ റിബൽ എഴുപതിൽ പുറത്തിറങ്ങിയതോടെ വെയ്‌ലേഴ്‌സ് കൊടുങ്കാറ്റായി. ഇംഗ്ലണ്ടിലും അമേരിക്കയിലും പര്യടനങ്ങൾ. ബിബിസി അടക്കമുള്ളവയിൽ അഭിമുഖങ്ങൾ. യുദ്ധവിരുദ്ധ പ്രസ്‌ഥാനത്തിനും സാമൂഹിക അസമത്വങ്ങൾക്കെതിരായ പോരാട്ടത്തിനും മാർലിയുടെ പാട്ട് കൂട്ടായി. മിനുസമാർന്ന, അരാഷ്‌ട്രീയമായ വരികൾ ശീലിച്ച കേൾവിക്കാരെ പുതിയൊരനുഭവത്തിലേക്കു ഉയിർപ്പിക്കുകയായിരുന്നു ഈ റസ്‌റ്റഫാറിയൻ. കത്തോലിക്കാ മതവിശ്വാസമുൾക്കൊണ്ടാണു വളർന്നതെങ്കിലും റസ്‌റ്റഫാറി പ്രസ്‌ഥാനത്തിന്റെ ഭാഗമാവുകയായിരുന്നു.