ഏഴരക്കോടി രൂപ വാങ്ങിയ പതിമൂന്നുകാരൻ; മോഹൻലാൽ ചിത്രത്തിനു സംഗീതമൊരുക്കുന്നു?
Mail This Article
ജീവിതത്തിന്റെ പുതിയ വേഷമെന്ന് മോഹൻലാൽ വിശേഷിപ്പിച്ച ചുവടുകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പതിറ്റാണ്ടുകൾ നീണ്ട അഭിനയജീവിതത്തിനൊപ്പം അദ്ദേഹം സംവിധായകന്റെ കുപ്പായം അണിയാൻ പോകുന്നു എന്നത് വലിയ ആവേശത്തോടെയാണ് കേരളം കേട്ടത്. ഇപ്പോഴിതാ മറ്റൊരു വിസ്മയ വാർത്തായാണ് പുറത്തുവരുന്നത്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൽ സംഗീതമൊരുക്കുനത് 13 വയസ്സുകാരൻ ലിഡിയൻ നാദസ്വരമാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തമിഴ് സംഗീത സംവിധായകനായ വര്‍ഷന്‍ സതീഷിന്റെ മകനാണ് ലിഡിയൻ.
കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ് ബെസ്റ്റില്‍ ഏഴരക്കോടി രൂപ സമ്മാനം നേടി ഒന്നാമതെത്തിയാണ് ലിഡിയൻ രാജ്യത്തിന്റെ താരമായത്. കണ്ണുകെട്ടി പിയാനോ വായിച്ചും ഒരേ സമയം രണ്ട് ഉപകരണങ്ങളില്‍ വ്യത്യസ്ത നോട്ടുകള്‍ അവതരിപ്പിച്ചും ലിഡിയൻ സംഗീത ലോകത്ത് അദ്ഭുതം തീർത്തിരുന്നു.
ലിഡിയന്റെ കഴിവിനെ അഭിനന്ദിച്ചുകൊണ്ട് എ.ആർ റഹ്മാനടക്കമുള്ള സംഗീതജ്ഞർ രംഗത്തെത്തിയിരുന്നു. നിധി കാക്കുന്ന ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ‘ബറോസ് ’എന്ന സിനിമയിലൂടെ മോഹൻലാൽ പറയുന്നത്.