സിത്താര, ഇതുകൊണ്ടൊക്കെയാണ് അത്രമേൽ ഇഷ്ടം; പാട്ടിന്റെ രാജകുമാരി, ചിരിയുടെയും!
Mail This Article
എത്ര മനോഹരമായാണ് ചിലർ നമ്മുടെ ഹൃദയത്തിലേക്ക് നടന്നു കയറുന്നത്. ഭാവാർദ്രമായ സംഗീതം പോലെ തന്നെ അവരങ്ങനെ ഹൃദയത്തിൽ നിറയും. അങ്ങനെ മലയാളി ഹൃദയത്തിൽ ഇടംനേടിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. ഇപ്പോൾ 18–ാംപടി എന്ന ചിത്രത്തിൽ അതിമനോഹരമായ ഗാനവുമായി എത്തുകയാണ് സിത്താര.
‘മഴയോടു ചേർന്നു ഞാൻ നിന്നു
ഒരുവേള മനസ്സിലുണ്ടിപ്പോഴും ആ ചിലമ്പൽ
മിഴിപ്പൊയ്കയിൽ വീഴും സുഖമുള്ള വർഷത്തിൻ
തൊട്ടു തലോടുലും കുളിരോർമയും’
എവിടെയോ പോയൊളിച്ച മഴയുടെ ഓർമകൾ നിറയുകയാണ് വരികളിൽ. ലോറൻസ് ഫെർണാണ്ടസിന്റെ വരികൾക്കു സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശാന്ത് പ്രഭാകറാണ്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. സിത്താരയുടെ ആലാപന മാധുരിയെ വാനോളം പുകഴ്ത്തുന്നവരാണ് ഏറെയും. ‘മലയാളിയുടെ അഭിമാനമായി മാറുകയാണ് സിത്താര’ എന്നാണ് ആസ്വാദകരുടെ പ്രതികരണം.
തിരക്കഥാകൃത്തും നടനുമായ ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. ക്ലൈമാക്സിൽ മമ്മൂട്ടി എത്തുന്നു എന്നതു തന്നെയാണു ചിത്രത്തിന്റെ പ്രത്യേകത. മുടി നീട്ടി വളർത്തിയുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പ് ഏറെ ചർച്ചയായിരുന്നു. ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുക. പൃഥ്വിരാജ്, മനോജ് കെ. ജയൻ, ലാലു അലക്സ്, ഉണ്ണി മുകുന്ദൻ, ആര്യ, പ്രിയ ആനന്ദ്, പ്രിയാമണി, അഹാനകൃഷ്ണ, സാനിയ ഈയപ്പൻ, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ മാസം ചിത്രം തീയറ്ററുകളിലെത്തും.