അവരുടെ പ്രണയം തുടങ്ങിയത് മഹാരാജാസിൽ; ശ്രീലതയുടെ ഓർമകൾ പങ്കു വച്ച് ടിനി ടോം
Mail This Article
"മഹാരാജാസിലെ ഏറ്റവും പ്രശസ്തമായ പ്രണയമായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയും" നടൻ ടിനി ടോം ഗായകൻ ബിജു നാരായണയനെയും ശ്രീലതയെയും ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. ഒരേ കാലഘട്ടത്തിൽ എറണാകുളം മഹാരാജാസിൽ പഠിച്ചിരുന്നവരായിരുന്നു മൂവരും. 'ശ്രീലതയുടെ വേർപാട് ഒരുപാട് ദുഃഖിപ്പിക്കുന്നു. വലിയ വേദനയാണ് ഈ വിയോഗം," ടിനി ടോം പറയുന്നു.
"ഒരേ കാലത്താണ് ഞങ്ങൾ അവിടെ പഠിച്ചത്. ബിജു നാരായണൻ ഗായകനായി തിളങ്ങി നിൽക്കുന്ന ക്യാമ്പസ് കാലം. പ്രീഡിഗ്രി കാലത്താണ് ഇവർ പരിചയപ്പെടുന്നത്. യൂണിവേഴ്സിറ്റി മത്സരങ്ങളിൽ വിജയി ആയിരുന്നു ബിജു അന്ന്. ആ സമയത്ത് ബിജുവിന് ഒരാപാടു ആരാധികമാരുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന് പ്രണയം ശ്രീലതയോടായിരുന്നു. ബിജുവിന്റെ പാട്ടാണ് അവരെ തമ്മിൽ അടുപ്പിച്ചത്," ടിനി ടോം ഓർത്തെടുത്തു.
‘‘മഹാരാജാസിൽ എല്ലാവർക്കും ഇവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. ബിജു ക്യാമ്പസ് തിരഞ്ഞെടുപ്പിലൊക്കെ മത്സരിച്ചിട്ടുണ്ട്. അവരുടെ പ്രണയത്തിൽ ഹംസമായി നടന്നിരുന്നത് ഞാനായിരുന്നു. ബിജുവും ശ്രീലതയും തമ്മിൽ ഇടയ്ക്കിടെ ചെറിയ പിണക്കങ്ങൾ ഉണ്ടാകും. അതൊക്കെ പറഞ്ഞു തീർക്കാനുള്ള ഉത്തരവാദിത്തം എനിക്കാകും. അന്നു മുതലുള്ള സൗഹൃദം ഇപ്പോഴും ഞങ്ങൾ തുടരുന്നു," ടിനി ടോം പറഞ്ഞു.
‘‘വിവാഹത്തിന് വീട്ടിൽ നിന്ന് എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. രണ്ടു വീട്ടുകാർക്കും പൂർണസമ്മതമായിരുന്നു. കോളേജ് ജീവിതത്തിനു ശേഷവും ഞങ്ങൾ തമ്മിലുള്ള സൗഹൃദം അതുപോലെ തന്നെ തുടർന്നു. ഞങ്ങൾ കുറച്ചു പേർ ഇപ്പോഴും അന്നത്തെ പോലെ തന്നെ സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. എല്ലാ ആഘോഷങ്ങളിലും ഞങ്ങൾ കുടുംബത്തോടൊപ്പം കൂടാറുണ്ട്. എന്റെ ബന്ധുക്കളെക്കാൾ എന്റെയൊപ്പം നിന്നിട്ടുള്ളവരാണ് ബിജുവും ശ്രീലതയും. അവരുടെ കുടുംബവുമായി അത്ര ബന്ധമുണ്ട് ഞങ്ങൾക്ക്. ബിജുവിന്റെ മകനും എന്റെ മകനും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഞങ്ങളുടെ സൗഹൃദം മക്കളിലൂടെ തുടരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.’’ ടിനി ടോം പറഞ്ഞു.
അപ്രതീക്ഷിതമായാണ് ശ്രീലതയ്ക്ക് അസുഖമാണെന്ന് തിരിച്ചറിഞ്ഞതെന്ന് ടിനി ടോം പറയുന്നു. "ശ്രീലതയ്ക്ക് വെറുതെയൊരു ചുമ വന്നതാണ്. മറ്റു രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, പരിശോധിച്ചപ്പോഴാണ് ക്യാൻസർ അതിന്റെ അവസാന സ്റ്റേജിലാണെന്ന് തിരിച്ചറിയുന്നത്. ശ്രീലത ആശുപത്രിയിൽ കിടക്കുമ്പോൾ ഞാനും അവിടെയുണ്ടായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിന്റെ ഭാഗമായിട്ടാണ് ഞാൻ അവിടെയെത്തിയത്. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ഞാൻ പോയി കണ്ടിരുന്നു. കുറച്ചു സമയം അടുത്തിരുന്നു. അധിക നേരം ആ വേദന കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല," ടിനി ടോം പറഞ്ഞു.