ADVERTISEMENT

കൊച്ചി∙ ദുരന്തമേഖലയിലേക്ക് സംഗീത സാന്ത്വനവുമായി മലയാള ചലച്ചിത്ര പിന്നണിഗായക സംഘടനയായ സമം. സെപ്റ്റംബർ 6–ന് കവളപ്പാറയിലും 7–ന് മേപ്പാടിയിലും എത്തുന്ന ചലച്ചിത്ര പിന്നണിഗായകർ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനൊപ്പം ദുരിതബാധിതർക്ക് ആശ്വാസമായി വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നൽകും. സംഗീതയാത്ര ഫ്ലാഗ് ഓഫ് നാളെ  വൈകിട്ട് 6 മണിക്ക് ലുലുമാളിൽ വച്ച് നടക്കും. ചടങ്ങിൽ മുതിർന്ന പിന്നണി ഗായകർ കൊച്ചിൻ ഇബ്രാഹിം, സീറോ ബാബു എന്നിവരെ പൊന്നാടയും ഓണക്കോടിയും നൽകി ആദരിക്കും. സമം വൈസ് ചെയർമാൻ എം.ജി. ശ്രീകുമാർ രക്ഷാധികാരികളായ കെ ജി മാർക്കോസ്, മിൻമിനി എന്നിവരുൾപ്പെടെ നാൽപതോളം പിന്നണി ഗായകർ  പരിപാടിയിൽ പങ്കെടുക്കും. ദുരിത ബാധിതർക്കായുള്ള വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ലുലുമാളും ലുലുവിലെ ജീവനക്കാരുമാണ് നൽകുന്നത്.

 

സെപ്റ്റംബർ 6 ന് കവളപ്പാറ ഭൂദാനം എൽ പി സ്കൂളിലും സെപ്റ്റംബർ 7 ന് കവളപ്പാറ സെന്റ് ജോസഫ്സ് സ്കൂളിലും വിജയ് യോശുദാസ്, സുദീപ് കുമാർ, സിതാര, രാജലക്ഷ്മി, അഫ്സൽ, നജീം അർഷാദ്, ദേവാനന്ദ്, രവിശങ്കർ , അൻവർ, പ്രദീപ് പള്ളുരുത്തി, പുഷ്പവതി, സംഗീത ശ്രീകാന്ത്, സന്നിദാന്ദൻ തുടങ്ങി 35 ഓളം പിന്നണി ഗായകർ പങ്കെടുക്കുന്ന സംഗീതം സമം സാന്ത്വനം എന്ന പരിപാടി അരങ്ങേറും.

 

ഇന്ത്യൻ സിനിമാ സംഗീത ചരിത്രത്തിൽ ആദ്യമായി പിന്നണി ഗായകർ മാത്രം അംഗങ്ങളായി രൂപംകൊണ്ട സംഘടനയാണ് സമം(Singers Association Malayalam Movies) ഗാനഗന്ധർവൻ യേശുദാസ് മുതൽ കുട്ടിപ്പാട്ടുകാരി ശ്രേയ ജയദീപ് വരെ 75 ഓളം പിന്നണിഗായകർ സമത്തിൽ അംഗങ്ങളാണ്. പത്മവിഭൂഷൻ ഡോ. കെ ജെ യേശുദാസ് ചെയർമാനായുള്ള സംഘടന പിന്നണി ഗായകരുടെ മാത്രമല്ല സംഗീത രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരുടെ ക്ഷേമം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. കടന്നുപോയ രണ്ടു പ്രളയദുരന്തങ്ങളിലും സമത്തിലെ അംഗങ്ങളായ പിന്നണിഗായകർ സ്വന്തം നിലയിലും കൂട്ടായും സജീവമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. സർക്കാർ സംവിധാനങ്ങളിലൂടെയും മറ്റു കൂട്ടായ്മകളിലൂടെയും അരക്കോടിയോളം രൂപ പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള സംഭാവനയായി   പിന്നണിഗായകർ നൽകിക്കഴിഞ്ഞു.

 

ഈ വർഷം പ്രളയക്കെടുതികൾ കൂടുതലായി നേരിട്ട മേപ്പാടിയിലെയും കവളപ്പാറയിലെയും ജനങ്ങൾക്ക് സംഗീത സാന്ത്വനവുമായി സമം എത്തുന്നു. ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന സംഗീത പരിപാടികളിൽ വച്ച് ദുരിതബാധിതർക്ക് ഓണക്കോടികളും ഓണസമ്മാനങ്ങളും നൽകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com