കലോത്സവ വേദിയിൽ ധനഞ്ജയ ദമ്പതിമാർ; മുദ്രകളിലൂടെ പ്രണയം കൈമാറി കൗമാര പ്രതിഭകൾ
Mail This Article
കലകളുടെ മാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിന്റെ മാസ്മരിക ലഹരിയിലാണ് ഇപ്പോൾ നമ്മുടെ സംസ്ഥാനം. കൗമാര കലാപൂരം കാസർഗോഡ് അരങ്ങേറുമ്പോൾ, ഈ കലാ മാമാങ്കത്തിന്റെ വശ്യത ഉൾക്കൊള്ളിച്ച് പുറത്തിറക്കിയ ‘നൂപുര’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കലോത്സവ കാഴ്ചകൾ കൂട്ടിയിണക്കി നിർമിച്ച ഈ ചിത്രത്തിൽ പ്രശസ്ത നർത്തകരായ പദ്മഭൂഷൺ വി. പി. ധനഞ്ജയൻ-ശാന്താ ധനഞ്ജയൻ ദമ്പതികൾ സുപ്രധാനമായ വേഷങ്ങൾ ചെയ്തിരിക്കുന്നു.
പതിവായി കലോത്സവത്തിനെത്തുന്ന കഥകളി കലാകാരനും നർത്തകിക്കും ഇടയിൽ വിരിഞ്ഞ പ്രണയത്തെ അതിമനോഹരമായി ഹ്രസ്വചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഉള്ളിൽ പ്രണയമുണ്ടെങ്കിലും ഇരുവരും അതു തുറന്നു പറയുന്നില്ല. എന്നാൽ, ആ സാന്നിധ്യം അവർ ആഗ്രഹിക്കുന്നുമുണ്ട്. വീണുകിട്ടുന്ന അത്തരം നിമിഷങ്ങൾ അവർ ആഘോഷമാക്കുന്നു. കലോത്സവം കാണാനെത്തിയ വൃദ്ധ ദമ്പതികൾ ആ കൗമാര പ്രണയത്തെ തിരിച്ചറിയുന്നതിലൂടെ കഥ മറ്റൊരു തലത്തിലേക്ക് എത്തുന്നു.
‘കൈത്താളം കൊട്ടിപ്പാടി...’ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. ദൃശ്യമികവു കൊണ്ടും സ്വാഭാവിക അഭിനയ മൂഹൂർത്തങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ ഹ്രസ്വചിത്രം. സംഭാഷണ ശകലങ്ങൾ കുറഞ്ഞ തോതിൽ മാത്രം ഉൾപ്പെടുത്തിയ ചിത്രം കലോത്സവക്കാഴ്ചകളുടെ ഗംഭീര വിരുന്ന് പ്രേക്ഷകർക്കു സമ്മാനിക്കുന്നു.
അപ്പു ആണ് ‘നൂപുര’യുടെ സംവിധായകൻ. ജിനൻ മാസ്റ്ററും രാഗേഷ് നാട്യമംഗലവും ചേർന്നാണ് ഹ്രസ്വചിത്രത്തിലെ പാട്ടിനു വരികളൊരുക്കിയത്. സംഗീതം സുദീപ് പാലനാട്. ജോവിൻ ജോൺ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിൽ കഥകളി കലാകാരന്റെ വേഷം കൈകാര്യം ചെയ്തത് അർജുൻ സുബ്രഹ്മണ്യവും നർത്തകിയായെത്തിയത് നീഹാരയുമാണ്.