ADVERTISEMENT

ഈണം കൊണ്ടും ഈരടികൾ കൊണ്ടും സ്വരശുദ്ധമായ ആലാപനം കൊണ്ടും ശ്രദ്ധിക്കപ്പെട്ട, എണ്ണമറ്റ ചലച്ചിത്ര ഗാനങ്ങൾ പെയ്തിറങ്ങിയ വർഷമാണ് 2019. പ്രണയവും വിരഹവും ഹാസ്യവും ഇഴചേർന്ന പാട്ടുകൾ പ്രേക്ഷകർ ഏറ്റെടുത്തു. ചില പാട്ടുകൾ എത്ര കേട്ടാലും മടുക്കില്ലെന്നു മാത്രമല്ല മതിവരികയുമില്ല. ഓരോ പാട്ടും ആസ്വാദകനെ സ്വാധീനിക്കുന്നത് ഓരോ തരത്തിലായിരിക്കാം. ചിലപ്പോൾ ആലാപനശൈലി കൊണ്ടാകാം. ചിലപ്പോൾ ഈണത്തിലെ ചാരുത കൊണ്ടാകാം. മറ്റു ചിലപ്പോൾ മനോഹരമായ വരികളാവാം. ആലാപനം കൊണ്ടും സംഗീതസംവിധാനം കൊണ്ടും സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ച പ്രതിഭകളിൽ ചിലർ പോയ വര്‍ഷത്തിന്റെ അനുഭവങ്ങളുമായി മനോരമ ഓൺലൈനിൽ...   

 

സന്തോഷവും ദുഃഖവും ഇഴചേർന്ന വർഷം – സംഗീത ശ്രീകാന്ത്

 

സന്തോഷവും സങ്കടവും ചേർന്ന സമ്മിശ്ര വർഷമായിരുന്നു എനിക്ക് 2019. സംഗീതത്തിൽ പുതിയ ചുവടുകൾ വയ്ക്കാൻ സാധിച്ചു എന്നത് വളരെ വലിയ നേട്ടമായി കണക്കാക്കുന്നു. സിനിമകളില്‍ പാടിയതിനു പുറമേ കവർ ഗാനങ്ങളും ആൽബങ്ങളും ചെയ്തു. ‘ശുഭരാത്രി’ എന്ന ചിത്രത്തിലെ ‘അനുരാഗക്കിളിവാതിൽ ചാരത്തേ.....’ എന്ന ഗാനത്തിന് എനിക്കു മലയാള പുരസ്കാരം ലഭിച്ചു. അതിൽ ഒരുപാട് സന്തോഷം. പിന്നെ ഞങ്ങളുടെ മകൻ മാധവൻ വയലിൻ പഠിക്കാൻ ചേർന്നത് 2019–ലാണ്. അവനൊപ്പം ഞാനും വയലിൻ ക്ലാസിൽ പോയിത്തുടങ്ങി. വിദ്യാരംഭ ദിവസമായിരുന്നു പഠനം ആരംഭിച്ചത്. വർഷങ്ങൾക്കു മുന്‍പേ ഞാൻ ക്ലാസിക്കൽ ഡാൻസ് അഭ്യസിച്ചിരുന്നുവെങ്കിലും കുറേക്കാലമായി മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ 2019–ൽ ഞാൻ ക്ലാസിക്കൽ ഡാൻസിൽ അരങ്ങേറ്റം കുറിച്ചു. ശാന്തി ബോധി സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് വിദ്യാലയത്തിലായിരുന്നു അരങ്ങേറ്റം. അത്തരം ഒരുപാട് നേട്ടങ്ങൾ ഉണ്ടായെങ്കിലും വ്യക്തിപരമായി ചില നഷ്ടങ്ങളും സംഭവിച്ചു. ശ്രീകാന്തേട്ടന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയി. അതൊരു തീരാ ദുഃഖമാണ്. ഒരിക്കലും നികത്താൻ സാധിക്കാത്ത നഷ്ടമാണ് അച്ഛന്റെ വേർപാട്. ദുഃഖവും സന്തോഷവും ഇട കലർന്ന ഒരു വർഷമായിരുന്നു എനിക്ക് 2019. ഇപ്പോൾ വളരെ വലിയ പ്രതീക്ഷയോടെയാണ് 2020–നെ വരവേൽക്കുന്നത്. ചില പുതിയ തീരുമാനങ്ങളൊക്കെ എടുത്തിട്ടുണ്ട്. ജോലിയുടെ ഭാഗമായി ഒരുപാട് യാത്രകൾ നടത്താറുണ്ടെങ്കിലും കുടുംബവുമൊന്നിച്ചുള്ള യാത്രകൾ വളരെ കുറവാണ്. അതുകൊണ്ട് ഈ വർഷം അത്തരം ചില യാത്രകൾക്കു സമയം കണ്ടെത്താൻ ആഗ്രഹിക്കുന്നു. 

 

കുഞ്ഞിന്റെ വരവ് സൗഭാഗ്യമായി – നജിം അർഷാദ്

 

2019 എന്നെ സംബന്ധിച്ചിടത്തോളം വളരെ നല്ല വർഷമായിരുന്നു. എനിക്ക് കുഞ്ഞ് ജനിച്ചു എന്നതു തന്നെയാണ് എടുത്തു പറയേണ്ടത്. കുഞ്ഞ് പിറന്നിട്ട് ഇപ്പോൾ ഒൻപത് മാസം ആകുന്നു. പിന്നെ 2019–ൽ കുറേ നല്ല സിനിമകൾക്കു വേണ്ടി പാടാൻ സാധിച്ചു. സ്വതന്ത്രമായി പാട്ടുകൾ ഒന്നും ചെയ്തില്ല. 2020–ൽ ചിലതു ചെയ്യണമെന്ന് വിചാരിക്കുന്നു. അതിനു വേണ്ടി കുറച്ച് പ്ലാനിങ് ഒക്കെ നടത്തിയിട്ടുണ്ട്. ഇപ്പോൾ ചില പാട്ടുകളുടെ റെക്കോർഡിങ് കഴിഞ്ഞു. അതൊക്കെ 2020–ൽ പ്രേക്ഷകരിലേക്ക് എത്തും. ഒറ്റ വാക്കിൽ പറഞ്ഞാൽ എനിക്ക് 2019 സമ്മിശ്രമായ വർഷമായിരുന്നു. 

 

അംഗീകാരങ്ങൾ പെയ്തിറങ്ങി – കൈലാസ് മേനോൻ

 

2019 വളരെ മികച്ച വർഷമായിരുന്നു. നല്ല കുറച്ച് ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു. എടുത്തു പറയാനുള്ളത് ‘ഫൈനൽസ്’ എന്ന ചിത്രമാണ്. ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട് ഗാനങ്ങളൊരുക്കിയ ചിത്രമാണത്. അതുപോലെ ‘എടക്കാട് ബെറ്റാലിയൻ 06’ എന്ന ചിത്രത്തിലെ പാട്ടും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. അതിൽ ഒരുപാട് സന്തോഷം. 2018–ൽ ചെയ്ത പാട്ടുകള്‍ക്ക് 2019–ലും വലിയ അംഗീകാരങ്ങൾ ലഭിച്ചു. ‘തീവണ്ടി’ എന്ന ചിത്രത്തിലെ പാട്ടിന് ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചു. കഴിഞ്ഞയാഴ്ച ചെന്നൈയിലായിരുന്നു പുരസ്കാര ദാന ചടങ്ങ്. അത്തരം അംഗീകാരങ്ങളൊക്കെ വലിയ സന്തോഷം പകരുന്നു. ഇപ്പോൾ അടുത്ത വർഷത്തേക്കുള്ള പാട്ടുകളുടെ ചർച്ചകള്‍ നടക്കുകയാണ്. എല്ലാം കൊണ്ടും 2019 എനിക്ക് വളരെ സന്തോഷം നൽകിയ വർഷമാണ്.

 

തിരക്കഥാകൃത്തിലേക്കുള്ള വളർച്ച – രതീഷ് വേഗ

 

ഞാൻ സംഗീത സംവിധായകൻ എന്നതിലുപരി തിരക്കഥാകൃത്തും ആയ വർഷമാണ് 2019. ജയസൂര്യ നായകനായ ‘തൃശൂർ പൂരം’ എന്ന ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതുകയും ഗാനങ്ങൾ ഒരുക്കുകയും ചെയ്തു. കുറച്ചു കാലം മുൻപേ അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നുവെങ്കിലും യാഥാർഥ്യമായത് ഈ വർഷമാണ്. സിനിമയും പാട്ടും ഒരുപാട് ശ്രദ്ധിക്കപ്പെട്ടതിൽ ഏറെ സന്തോഷിക്കുന്നു. ചിത്രത്തിലെ ‘സഖിയേ...’ എന്ന ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് എന്റെ പാട്ട് ട്രെന്‍ഡിങ്ങിൽ വന്നത്. രണ്ടാഴ്ച കൊണ്ടു തന്നെ നിരവധി പേർ ആ ഗാനം ആസ്വദിച്ചു. ഒരു കലാകാരനെന്ന നിലയിൽ അത് വളരെ വലിയ അംഗീകാരമായി കണക്കാക്കുന്നു. തൃശൂർ പൂരത്തിനു ശേഷം മറ്റു ചില അവസരങ്ങൾ എനിക്കു ലഭിച്ചു. അനൂപ് മേനോൻ സംവിധാനം ചെയ്ത ‘കിങ് ഫിഷ്’ എന്ന ചിത്രത്തിലെ ‘എൻ രാമഴയിൽ...’ എന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തു. യാത്രാ വേളകളിലാണ് ആ പാട്ട് കൂടുതലും ആസ്വദിക്കപ്പെടുന്നത്. 2020–ൽ കുറേ നല്ല പ്രോജക്ടുകളുടെ ഭാഗമാകാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. 

 

പതിവുകൾ തെറ്റാതെ പാടി – രാജലക്ഷ്മി

 

പതിവു പോലെ തന്നെ 2019–ലും ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി സ്റ്റേജ് പരിപാടികൾ ചെയ്തു. കവർ പതിപ്പുകളും പുറത്തിറക്കിയിരുന്നു. കുറച്ചു സിനിമകൾക്കു വേണ്ടി പാടി. ഞാൻ ഒരു സോളോ പാടിയിരുന്നു. അത് വളരെ പ്രതീക്ഷയുള്ള ഒരു ഗാനമായിരുന്നു. പക്ഷേ പുറത്തിറങ്ങിയില്ല. അതില്‍ വിഷമം തോന്നി. ശരീരഭാരം കുറയ്ക്കുക എന്നതായിരുന്നു 2019–ലെ എന്റെ പുതുവത്സര തീരുമാനം. അതൊരിക്കലും സ്ലിം ബ്യൂട്ടി ആകാനായിരുന്നില്ല. മറിച്ച് ആരോഗ്യവതിയാകാൻ വേണ്ടിയായിരുന്നു. എന്റെ ആ പരിശ്രമം പൂർണമായും വിജയിച്ചു. ഒരുപാട് സന്തോഷം തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം 2019 ഒരു സമ്മിശ്ര വർഷമായിരുന്നു.

 

അവസരത്തിന്റെയും അനുഗ്രഹത്തിന്റെയും പെരുമഴ – മിഥുൻ ജയരാജ്

 

എന്റെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നായിരുന്നു 2019. എടുത്തു പറയേണ്ട ഒരുപാട് സംഭവങ്ങൾ ഉണ്ടായി. സംഗീത ചക്രവർത്തി ദക്ഷിണാമൂർത്തി സ്വാമിയുടെ ജന്മശതാബ്ദി ദിനത്തിൽ സ്വാമിയുടെ ജീവിതം നാടകമായി അരങ്ങിലെത്തിയിരുന്നു. അതിൽ അദ്ദേഹത്തിന്റെ ചെറുപ്പ കാലം അവതരിപ്പിച്ചപ്പോൾ അതിനായി ഗാനം ആലപിച്ചത് ഞാനാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എന്നെ തിരഞ്ഞെടുത്തപ്പോൾ എനിക്കുണ്ടായ സന്തോഷം വർണനാതീതമാണ്. പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം, ഉമ്പായിക്ക (ഉമ്പായി)യുടെ കൂടെയുണ്ടായിരുന്നവരും അദ്ദേഹത്തിന്റെ മകനും ബേണി ഇഗ്നേഷ്യസ് സാറും ഒക്കെയുള്ള ‘കാരവൻ’ എന്ന സംഗീത ബാൻഡിന്റെ ഭാഗമാകാൻ സാധിച്ചു. അദ്ദേഹത്തെ പോലുള്ള ഒരു വലിയ സംഗീതജ്ഞന്റെ ഒപ്പമുണ്ടായിരുന്നവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായും അനുഗ്രഹമായും കാണുന്നു. ആ സന്തോഷം വാക്കുകളിൽ ഒതുക്കാൻ സാധിക്കില്ല. പിന്നെ ബിജിബാൽ സാറിനു വേണ്ടി പാടുക എന്നത് ഒരുപാട് വർഷങ്ങൾക്കു മുന്‍പേയുള്ള ആഗ്രഹമായിരുന്നു. അത് സാധിച്ചതും 2019–ലാണ്. ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’ എന്ന ചിത്രത്തിലെ ‘കയറില്ലാ കെട്ടിൽപ്പെട്ടു കുടുങ്ങി....’ എന്ന ഗാനമാണ് ആലപിച്ചത്. പിന്നെ ഞാനും സിത്താരയും ചേർന്ന് പാട്ടുകൾ ഒരുക്കിയ ‘ഉടലാഴം’ എന്ന സിനിമ തിയറ്ററുകളിലെത്തിയ വർഷമാണ് 2019. അങ്ങനെ എല്ലാം കൊണ്ടും മികച്ച വർഷമായിരുന്നു അത്. 2020–ഉം ഇങ്ങനെ തന്നെ ആയിരിക്കും എന്നു പ്രതീക്ഷിക്കുന്നു. 2020–ലേക്ക് ഞാൻ ഇപ്പോൾ കുറച്ച് പാട്ടുകൾ പാടി റെക്കോർഡ് ചെയ്തിട്ടുണ്ട്. അതൊക്കെ ഉടനെ പ്രേക്ഷകരിലേക്കെത്തും. ഏകദേശം രണ്ടു വർഷം മുൻപ് ‘ദക്ഷിണ’ എന്ന പേരിൽ ഞാൻ ഒരു മ്യൂസിക് ബാൻഡ് തുടങ്ങിയിരുന്നു. അതിലേക്ക് കുറച്ചു കൂടി ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് തീരുമാനിച്ചിരിക്കുകയാണിപ്പോൾ. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com