ADVERTISEMENT

‘ഞാനന്നേ തിരിച്ചറിയേണ്ടതായിരുന്നു,

എന്റെ മടക്കം, അതൊറ്റയ്ക്കായിരിക്കുമെന്ന്...’

 

ബില്ലി ഐലിഷ് പാടിത്തുടങ്ങുകയാണ്. നിഗൂഢമായ ആ പിയാനോ സംഗീതത്തിന്റെ മൂടുപടമണിഞ്ഞ്...

ഇത്തവണത്തെ ഗ്രാമി അവാർഡുകളിലേറെയും നെഞ്ചോടു ചേർത്ത ആ പതിനെട്ടുകാരിയുടെ ശബ്ദത്തിൽ ജയിംസ് ബോണ്ടിന്റെ ടൈറ്റിൽ ട്രാക്കിറങ്ങിയിരിക്കുന്നു. ഏപ്രിലിൽ റിലീസ് ചെയ്യാനിരിക്കുന്ന ഡാനിയൽ ക്രെയ്ഗിന്റെ അവസാന ജയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’യുടെ തീം സോങ് ഇറങ്ങി മണിക്കൂറുകൾക്കകം കണ്ടത് 30 ലക്ഷത്തിലേറെ പേർ. ആ സംഖ്യ കുതിച്ചുകയറുകയാണ്. 

 

ഇന്നേവരെ കേൾക്കാത്ത വിധം നിഗൂഢമായതെന്തോ ഒളിപ്പിച്ചുവച്ചിരിക്കുന്നു ഈ അമേരിക്കൻ ഗായികയുടെ ശബ്ദത്തിലെന്ന് രാജ്യാന്തര മാധ്യമങ്ങൾ വിലയിരുത്തുന്നു. നായകനും വില്ലനും ബോണ്ട് തന്നെയായ സിനിമയാണോ വരുന്നതെന്ന് ആരാധകർ സംശയിക്കുന്നു! അത്രയേറെ വ്യക്തമാണ് വിഷാദവും വഞ്ചനയും നിറഞ്ഞ ആ വരികൾ. സംഗീതം ഉച്ചസ്ഥായിയിലേക്കു കുതിക്കുംതോറും ബോണ്ടിന്റെ കഥയും പതിയെ ചുരുളഴിയുന്നതു പോലെ...

 

...that I'd falle for a lie

you were never on my side

fool me once, fool me twice

are you death or paradise...?

 

സഹോദരൻ ഫിനിയസ് ഒകോണലിനൊപ്പമാണ് ജയിംസ് ബോണ്ടിനുവേണ്ടി ബില്ലി ഐലിഷ് ഇതാദ്യമായി പാട്ടൊരുക്കിയത്. ഒപ്പം ബ്രിട്ടിഷ് ഗാനരചയിതാവും ഗിറ്റാറിസ്റ്റുമായ സ്റ്റീഫൻ ലിപ്സനുമുണ്ട്. പതിയെ തുടങ്ങി ആസ്വാദകരുടെ മനസ്സിലേക്കു പാഞ്ഞുകയറുന്ന ഗാനത്തിന് ഓർക്കസ്ട്രയൊരുക്കിയത് ഹാൻസ് സിമ്മറും മാറ്റ് ഡങ്ക്‌ലിയും. ജോണി മർ ആണ് ഗിറ്റാർ. 

 

ലോകം കണ്ട ഏറ്റവും മികച്ച രഹസ്യാന്വേഷണ വിദഗ്ധന്റെ കഥപറയുന്ന ജയിംസ് ബോണ്ട് സീരീസിനുവേണ്ടി പാട്ടൊരുക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ഗായികയുമായിരിക്കുകയാണ് ബില്ലി. 2012ൽ ബോണ്ട് ചിത്രം ‘സ്കൈഫാളിനു’ സംഗീതമൊരുക്കിയ ബ്രിട്ടിഷ് ഗായിക അഡെലും 2015ൽ ‘സ്പെക്റ്ററിന്’ ഗാനമൊരുക്കിയ സാം സ്മിത്തും ഓസ്കർ സ്വന്തമാക്കിയിരുന്നു. ആ നിരയിലേക്കാണ് ബില്ലിയും എത്തുന്നതെന്നാണു സംഗീത ലോകത്തെ വർത്തമാനം. ഇത്തവണ 5 ഗ്രാമി പുരസ്കാരങ്ങളും ബില്ലി സ്വന്തമാക്കിയിരുന്നു. 18നു ലണ്ടനിൽ നടക്കാനിരിക്കുന്ന ബ്രിട്ട് അവാർഡ്സ് ചടങ്ങിൽ ആദ്യമായി ബില്ലി ‘നോ ടൈം ടു ഡൈ’ തീം സോങ് ലൈവായി ആലപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com