സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷം; പരാതി നൽകി സയനോര
Mail This Article
സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷം നടത്തിയവർക്കെതിരെ നിയമനടപടിക്കൊരുങ്ങി ഗായിക സയനോര. ഫെയ്സ്ബുക്കിലെ ഔദ്യോഗിക പേജിലാണ് ഗായികയ്ക്കെതിരെ അസഭ്യവർഷവും അപവാദപ്രചരണങ്ങളുമായി ചിലർ രംഗത്തെത്തിയത്. ഇത് രാഷ്ട്രീയപ്രേരിതമായ ആക്രമണമാണെന്നും ഇത്തരം സൈബർ ബുള്ളീയിങ്ങിന് മുന്നിൽ തല കുനിക്കില്ലെന്നും സയനോര മനോരമ ഓൺലൈനോടു വ്യക്തമാക്കി.
സയനോരയ്ക്ക് പറയാനുള്ളത്:
രണ്ടു മൂന്നു ദിവസം മുൻപാണ് ഇത്തരത്തിലൊരു സൈബർ ആക്രമണം ശ്രദ്ധയിൽപ്പെടുന്നത്. സംഗീത സംവിധായകൻ ബിജിപാൽ നേതൃത്വം നൽകിയ കരുണ എന്ന സംഗീത പരിപാടിക്കെതിരെ ഉയർന്നുവന്ന വിവാദങ്ങളുടെ ചുവടു പിടിച്ചാണ് എനിക്കെതിരെയും അസഭ്യവർഷം നടക്കുന്നത്.
എനിക്കെതിരെ തെറ്റിദ്ധാരണ പരത്താൻ കരുതിക്കൂട്ടി നടത്തുന്നതാണ് ഇത്. കരുണയുടെ വാർത്താസമ്മേളനത്തിൽ ഞാനും പങ്കെടുത്തിരുന്നു. പക്ഷേ, ഞാൻ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഭാരവാഹി അല്ല. ബിജിയേട്ടൻ എന്റെ നല്ല സുഹൃത്താണ്. വാർത്താസമ്മേളനത്തിൽ പങ്കെടുത്തെങ്കിലും, 'കരുണ'യിൽ എനിക്ക് പാടാൻ കഴിഞ്ഞില്ല. പരിപാടിയുടെ മൂന്നു ദിവസം മുൻപ് കാലൊടിഞ്ഞ് ഞാൻ കിടപ്പിലായി. പ്രസ് മീറ്റിൽ ഞാൻ പങ്കെടുത്തതു ചൂണ്ടിക്കാട്ടി കൊണ്ടാണ് പലരും കമന്റുകളിടുന്നത്. കാര്യം അറിയാതെയാണ് ഈ സൈബർ ആക്രമണം.
തെറി വിളിക്കുന്ന ആർക്കും ഞാൻ എന്താണെന്നോ, ഞാനിതു വരെ ചെയ്തിട്ടുള്ളത് എന്താണെന്നോ അറിയില്ല. ഞാൻ കരുണയിൽ പങ്കെടുത്തിട്ടുണ്ടോ എന്നു പോലും അറിയാത്തവരാണ് അസഭ്യവർഷവുമായി വരുന്നത്. എന്റെ മോളെപ്പോലും മോശമായി പരാമർശിച്ചുകൊണ്ടുള്ള കമന്റുകളുണ്ട്. ഇവർക്കൊന്നും മറുപടി കൊടുക്കേണ്ട ബാധ്യത എനിക്കില്ല. എന്നെ മനസിലാക്കേണ്ടവർ എന്നെ മനസിലാക്കും. എന്തായാലും പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി, സയനോര പറഞ്ഞു.