അമ്മയുടെ സ്നേഹക്കടലിനെ 'പാട്ടിലാക്കി' ഇവർ; ഉള്ളു തൊടും അമ്മപ്പാട്ട്
Mail This Article
അമ്മ എന്ന രണ്ടക്ഷരത്തെ എങ്ങനെ പകർത്തിയെഴുതിയാലും ആ വാക്കുകളിലെ സ്നേഹത്തെ അടയാളപ്പെടുത്താനാവില്ല. അത്രയും തീക്ഷ്ണമായ മാതൃസ്നേഹത്തെ ഒരു പാട്ടിലേക്ക് ആവാഹിച്ചിരിക്കുകയാണ് ഗായകൻ സുദീപ് കുമാറും പാട്ടെഴുത്തുകാരനും സംഗീതജ്ഞനുമായ ശ്രീനേഷ് പ്രഭുവും. ഇരുവരും ചേർന്നൊരുക്കിയ 'അമ്മ–സ്നേഹക്കടൽ' (Ocean of love) എന്ന മ്യൂസിക് വിഡിയോ ഏതൊരു സംഗീതപ്രേമിയുടെയും ഉള്ളു തൊടുന്നതാണ്.
തമിഴിലാണ് ഈ അമ്മപ്പാട്ടൊരുക്കിയിരിക്കുന്നത്. വരികളെഴുതിയതും സംഗീതം നൽകിയതും ശ്രീനേഷ് എൽ.പ്രഭു. 'തേനൈ പൂ കാക്കും പോല... ചിപ്പിനിയിൽ മുത്തു പോല...' എന്നു തുടങ്ങുന്ന ഗാനം മാതൃസ്നേഹത്തിന്റെ ആഴവും പരപ്പും അനുഭവിപ്പിക്കുന്നതാണ്. ഗായകൻ സുദീപ് കുമാറിന്റെ ആലാപനം പാട്ടിനെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
ജോസി ആലപ്പിയുടെ ഓടക്കുഴലാണ് ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. പാട്ടിന്റെ ആത്മാവിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്ന മാന്ത്രികതയുണ്ട് പശ്ചാത്തലത്തിൽ ജോസി ആലപ്പി വായിക്കുന്ന ഓടക്കുഴൽ വാദനത്തിന്! പ്രശസ്ത ഗിറ്റാറിസ്റ്റ് ഡുർവിൻ ഡിസൂസയും ഈ ഗാനത്തിന്റെ പിന്നണിയിലുണ്ട്.
മികച്ച പ്രതികരണമാണ് ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. ഗായകൻ സുദീപ് കുമാറിന്റെ ശബ്ദത്തെ അതിമനോഹരമായി ഉപയോഗിച്ച ഗാനമെന്നാണ് ഒരു ആരാധകന്റെ കമന്റ്. പാട്ടും വരികളും അത്രമേൽ ഹൃദ്യമെന്നും ആസ്വാദകർ പറയുന്നു. അമ്മയെ സ്നേഹിക്കുന്നവർക്ക് അറിയാതെ കണ്ണു നിറഞ്ഞുപോകുന്ന അനുഭവം സമ്മാനിക്കാൻ പാട്ടിനു കഴിഞ്ഞിട്ടുണ്ടെന്നും ആരാധകർ പ്രതികരിച്ചു.