ADVERTISEMENT

ശ്രീകുമാരൻ തമ്പി. അനശ്വര ഗാനങ്ങളുടെ അമരക്കാരൻ. ഓരോ തവണയും തൂലികത്തുമ്പിൽ വിരിയുന്ന വാക്കുകൾ ആ രചനാവൈഭവത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. ജീവിതത്തിൽ ഒഴുകിപ്പരന്ന പ്രണയത്തെക്കുറിച്ച്, പ്രിയപ്പെട്ടവളെക്കുറിച്ച് 18–ാം വയസ്സിൽ ആദ്യ പ്രണയഗാനം എഴുതി. പിന്നീട് ആ അനുരാഗം നഷ്ടപ്പെട്ടപ്പോൾ ‘മംഗളം നേരുന്നു ഞാൻ’ എന്ന നിത്യഹരിത വരികളും കോറിയിട്ടു. പ്രണയാതുരമായ വരികൾ കൊണ്ട് ദശാബ്ദങ്ങൾ കീഴടക്കിയ പ്രതിഭ ജീവിതത്തിന്റെ ലഹരിയായി കണ്ടത് സംഗീതത്തെ മാത്രം. ശ്രീകുമാരൻ തമ്പിയുടെ വർഷങ്ങൾ നീണ്ട സംഗീത പ്രയാണത്തിൽ മലയാളത്തിനു ലഭിച്ചത് എണ്ണമറ്റവിധം അനശ്വരഗാനങ്ങൾ. പ്രണയ, വിരഹ ഗാനങ്ങൾക്കു പുറമേ ഉത്സവഗാനങ്ങളും എഴുതി ആസ്വാദക ഹൃദയങ്ങളെ കോൾമയിർ കൊള്ളിക്കാൻ ആ കലാഹൃദയത്തിനു സാധിച്ചു. ആസ്വാദകരുടെ നാവിൻ തുമ്പിൽ ഇടവേളകളില്ലാതെ വിരുന്നെത്തുന്ന സൃഷ്ടികളിൽ ചിലതിലൂടെയൊരു യാത്ര...... 

 

അകലെയുള്ള നീലാകാശത്തിന്റെ കഥ പറഞ്ഞ കമിതാക്കളും പാട്ടില്‍ പാടി വന്ന നദിയും കുളിരും പാരിജാത മലരും മണവും ഒന്നിലൊന്നായ് കലരും പോലെ വരികളും സംഗീതവും തമ്മിൽ അലിഞ്ഞൊഴുകി. പ്രണയത്തിന്റെയും ഉന്മാദത്തിന്റെയും ലഹരി നിറച്ച് ആസ്വാദകരിലേക്കു പകർന്ന വരികൾക്ക് ഇന്നും അതേ ശോഭ. 

 

അവൾ ചിരിച്ചാൽ മുത്തു ചിതറും എന്നെഴുതി മുത്തിലൂടെ നക്ഷത്രം കാണിച്ചു തന്ന തൂലിക, ആ നിമിഷത്തിന്റെ നിർവൃതിയിൽ അവൾ ആവണിത്തെന്നലായ് മാറിയെന്നെഴുതി പ്രണയത്തിന് വീണ്ടും പ്രഭ ചേർത്തു. ‘യുവജനോത്സവ’ത്തിൽ കണ്ണുനീരിൽ അവളുടെ ഓർമ പുഞ്ചിരിച്ചപ്പോൾ സ്വർണമല്ലി നൃത്തമാടി ഓർമകളിലേക്കു കൂട്ടിക്കൊണ്ടു പോയതും ‘അയൽക്കാരി’യിലൂടെ ഇലഞ്ഞിപ്പൂമണം ഒഴുകി വന്നപ്പോൾ ഇന്ദ്രിയങ്ങളിൽ അത് പകർന്നു കൊടുത്തതും രചയിതാവിന്റെ വൈഭവം.  

 

‘ഉണരുമീ ഗാന’ത്തിലൂടെ ആസ്വാദകരുടെ മനസ്സിനെ എന്നും തഴുകിയുണർത്തിയ നിത്യഹരിത ഗാനത്തിനു തൂലിക ചലിപ്പിച്ച മഹാൻ തന്നെയാണ് ഉത്രാടപ്പൂനിലാവിനെ മാടി വിളിച്ചതും. രാഷ്ട്രീയ ആശയങ്ങള്‍ ഇഴചേർത്തൊരുക്കിയ വരികൾ കേൾക്കാത്ത മലയാളികൾ ഉണ്ടോ?. ‘കാടി’ലൂടെ ഏഴിലം പാല പൂത്തപ്പോൾ പൂമരങ്ങൾ കുടപിടിച്ചതും ‘അഭിനന്ദന’ത്തിലൂടെ എന്തിനെന്നെ വിളിച്ചു നീ വീണ്ടും എന്നു സ്വപ്ന സുഗന്ധത്തോടു ചോദിച്ചതും മലയാളികൾക്ക് ഒരു വസന്ത കാലം തന്നെ സമ്മാനിച്ചു. 

 

‘തൂവാനത്തുമ്പികളി’ലൂടെ ഒന്നാംരാഗം പാടി വന്ന് ഒന്നിനെ മാത്രം തേടി വടക്കും നാഥന്റെ മുന്നിൽ എത്തിയപ്പോഴും പറയാതെ പറഞ്ഞത് പ്രണയം തന്നെയായിരുന്നു. ‘അപ്പു’വിൽ ഒരിക്കൽ നീ ചിരിച്ചാൽ ഓർമകളിൽ പൗർണമി തുളുമ്പുമെന്നും ചുംബനങ്ങൾ ഉതിരുമെന്നും പാടിയപ്പോൾ തൊണ്ണൂറുകളിലെ കമിതാക്കൾക്ക് ആ ഗാനം ഹൃദയത്തിലാവും പതിഞ്ഞത്. ഗോപീ ചന്ദനകുറിയണിഞ്ഞ് ഗോമതിയായി മുന്നിൽ വന്നവളെക്കുറിച്ചെഴുതിയപ്പോഴും വരികളിൽ ഒന്നു മാത്രം, പ്രണയം. 

 

‘കതിർ മണ്ഡപ’ത്തെ സ്വപ്ന സ്വരമണ്ഡപമാക്കിയപ്പോഴും കതിർ ചൂടിയത് അനുരാഗമായിരുന്നു. ‘പത്മവ്യൂഹ’ത്തിൽ കുയിലിന്റെ മണിനാദവും കുതിരക്കുളമ്പടിയും കേൾപ്പിച്ച അതേ തൂലിക പിന്നീട് കേളികൊട്ടുയരുന്ന കേരളത്തെക്കുറിച്ചും എഴുതി. ഓരോ വരിയിലും നാടിന്റെ സൗന്ദര്യം കുറിച്ച് പാട്ടിനെ അനശ്വരമാക്കി. ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശിൽപവും ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനും വിരിഞ്ഞ തൂലികയില്‍ ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം എത്തിയപ്പോൾ ദശാബ്ദങ്ങളായി അത് മലയാളികളുടെ ജീവരാഗമായി. 

 

ചുംബനപ്പൂ കൊണ്ടു മൂടി തമ്പുരാട്ടിയെ ഉറക്കിയതും ചുംബന തൈകൾ പൂത്ത വാനത്തെ പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങിയെന്നു പറഞ്ഞതും അതേ ആൾ തന്നെ. പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ പാടാത്ത മാനസ വീണയും പാടും എന്നെഴുതുകയും സ്വപ്നങ്ങൾ പ്രേമ സ്വർഗങ്ങൾ തീർക്കുന്ന ശിൽപിയായി നവയൗവനത്തെ വിശേഷിപ്പിക്കുകയും ചെയ്തപ്പോഴും പ്രണയം പ്രതിഫലിച്ചു.

 

ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരുമെന്നും കരയുമ്പോൾ കൂടെ കരയാൻ നിഴൽ മാത്രമേ വരികയുള്ളു എന്നും സുഖം വിരുന്നുകാരനാണെന്നും ദുഃഖം പിരിയാത്ത സ്വന്തക്കാരനാണെന്നും അർഥവത്തായ വരികൾ ദശകങ്ങൾ മുന്നേ ആ കലാഹൃദയം കടലാസിൽ പകർത്തി.

 

ജന്മദിനാഘോഷത്തിന്റെ മധുരം പകർന്ന് തിരുവാഭരണം ചാർത്തി വിടർന്ന തിരുവാതിര നക്ഷത്രത്തെക്കുറിച്ചെഴുതുകയും പിന്നീട് തിരുവോണപ്പുലരിക്ക് തിരുമുൽകാഴ്ച വാങ്ങാൻ തിരുമുറ്റത്തെ അണിയിച്ചൊരുക്കുകയും ചെയ്തു. തേടിത്തേടി അലയുകയും പാടിപ്പാടി തിരയുകയും ചെയ്ത തൂലികയാണ് തൈപ്പൂയകാവടിയാട്ടത്തെയും തങ്കമയിൽ പീലിയാട്ടത്തെയും കുറിച്ച് ആഘോഷ ഗാനവും ഒരുക്കിയത്. നാട്ടുമാവിന്റെ ചുവട്ടിൽ നന്ത്യാർവട്ടപ്പൂ ചിരിച്ചതും നക്ഷത്ര കിന്നരൻമാർ വിരുന്നു വന്നതും നവരത്ന ചിത്ര വേദി ഒരുങ്ങി നിന്നതും വർഷങ്ങൾക്കിപ്പുറവും മായാതെ നിൽക്കുന്നു. 

 

പാതിരാ നക്ഷത്രം കതകടയ്ക്കുകയും പാത വിളക്കുകൾ കണ്ണടയ്ക്കുകയും ചെയ്തു എന്നെഴുതി പ്രണയത്തിന്റെ വശ്യസൗന്ദര്യം തുറന്നു കാണിച്ച തൂലികയിൽ പിന്നീടു വിരിഞ്ഞത് വള്ളം കളിയുടെ ആവേശവും ആഘോഷവും പ്രതിഫലിക്കുന്ന പായിപ്പാട്ടാറ്റിൽ വള്ളം കളി എന്ന ഉത്സവഗാനമാണെന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ?

 

ഓണത്തിന്റെ വരവറിയിച്ച് പൂവിളി പൂവിളി പൊന്നോണമായ് എന്ന് 1977–ൽ കുറിച്ച വരികൾ ഇന്നും ഓണാഘോഷത്തിന്റെ മാറ്റുകൂട്ടാനെത്തുന്നു എന്ന് നിസംശയം പറയാം. പ്രണയിനിയെ നെഞ്ചോടു ചേർത്ത് ‘മനോഹരി നിൻ മനോരഥത്തിൽ’ എന്നെഴുതിയ അതേ പേനത്തുമ്പിൽ വിടർന്നതാണ് മലയാള ഭാഷയുടെ മാദകഭംഗി വിവരിക്കുന്ന വരികളും. കിളി കൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി പുളിയിലക്കരമുണ്ടിൽ തെളിയുന്നു എന്നെഴുതിയ ശേഷമാണ് ബന്ധുക്കൾ ശത്രുക്കളിലൂടെ മലയാളിപ്പെണ്ണിന്റെ മനസ്സിനെക്കുറിച്ച് വാചാലനായത്.  

 

മേഘം പൂത്തു തുടങ്ങിയതും മോഹം പെയ്തു തുടങ്ങിയതും തൊണ്ണൂറുകളിൽ മാത്രമായിരുന്നില്ല. ഇന്നും യുവഹൃദയങ്ങളെ ഹരം കൊള്ളിക്കുന്ന വരികളാണ് അത്. ആലപ്പുഴ പട്ടണത്തിൽ അതിമധുരം വിതറിയവളും ചടുലമായ ചുവടുകളിലൂടെ ഗോവർധന ഗിരി കയ്യിലുയർത്തിയ ഗോപകുമാരന്‍ വരുമോ എന്നു ചോദിച്ചവളും ഒരേ തൂലികയിലെ സൃഷ്ടികൾ. 

 

മൗനം പോലും മധുരമായ് തോന്നിയ പ്രണയിനിയെ അവതരിപ്പിച്ചതും അലിഞ്ഞു ചേർന്നതിൻ ശേഷം ജീവനെ പിരിഞ്ഞു പോയ പ്രിയതമയ്ക്കു മംഗളം നേർന്നതും സന്ധ്യ തൻ അമ്പലത്തിൽ കുങ്കുമപ്പൂത്തറയിൽ ചന്ദനക്കാപ്പു ചാർത്തി അമ്പിളി ദേവിയായ് എന്നു പ്രണയിനിയെക്കുറിച്ചു പറഞ്ഞതും ഒരേ രചയിതാവ്. സന്ധ്യക്കെന്തിനു സിന്ദൂരമെന്നും ചന്ദ്രികയ്ക്കെന്തിനാണു വൈഡൂര്യം എന്നുള്ള ചോദ്യങ്ങൾ ഉന്നയിച്ച ചോദ്യകർത്താവു തന്നെയാണ് നഷ്ടസ്വർഗങ്ങൾ ദുഃഖസിംഹാസനം നൽകിയതിനു പരാതി പറഞ്ഞതും. 

 

സ്വന്തമെന്ന പദത്തിനും ബന്ധമെന്ന പദത്തിനും എന്താണ് അർഥമെന്നു ചോദിച്ച് സ്വന്തബന്ധങ്ങളെ ജലരേഖയായി ഉപമിച്ച ആൾ ബന്ധുക്കളിൽ നിന്നുണ്ടായ അപ്രീതിയെ പാട്ടിന്റെ രൂപത്തിലെത്തിക്കുകയും ബന്ധുവാര് ശത്രുവാര് എന്ന് ബന്ധനത്തിൻ നോവറിയുന്ന കിളിമകളോടു ചോദിക്കുകയും ചെയ്തു. 

 

ഹൃദയസരസിലെ പ്രണയപുഷ്പത്തോട് ഇനിയും നിൻ കഥ പറയൂ എന്നാവർത്തിക്കുകയും പ്രണയാമൃതം ഭാഷയാക്കി ഹൃദയം കൊണ്ട് കവിതയെഴുതുന്നതിനെക്കുറിച്ച് വാചാലനാവുകയും ചെയ്തു. പേനത്തുമ്പിന് പ്രണയവും നൊമ്പരവും മാത്രമല്ല ഒരു തലമുറയെ ആകെ കയ്യിലെടുക്കാനുള്ള മാദകശക്തിയുമുണ്ട് എന്നതിന്റെ തെളിവാണ് ജോൺ ജോണി ജാഫർ എന്ന ഗാനം. നീണ്ട ഇടവേളയ്ക്കു ശേഷം  2015–ൽ അമ്മയ്ക്കൊരു താരാട്ടിലൂടെ ശരിയേത് തെറ്റേതെന്നു ആവർത്തിച്ചപ്പോഴും മലയാളികള്‍ അതു കേട്ടത് ഹൃദയം കൊണ്ടാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com