'രാജ്യത്തുള്ളത് വിവേകശൂന്യർ'; കനിക കപൂറിനെ വിമർശിച്ച് ഗായിക സോന മോഹപത്ര
Mail This Article
കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂർ വിദേശത്തു നിന്നു മടങ്ങിയെത്തിയ വിവരം മറച്ചു വച്ചതിനെ രൂക്ഷമായി വിമർശിച്ച് ഗായിക സോന മോഹപത്ര. ഈ മാസം ആദ്യം ലണ്ടനിൽ നിന്നും ഇന്ത്യയിൽ മടങ്ങിയെത്തിയ കനിക, കോവിഡ് 19 ബാധിച്ചിട്ടും പൊതുപരിപാടികളിൽ പങ്കെടുത്തതും നിരവധി ആളുകളുമായി സമ്പർക്കം പുലർത്തിയതും നിരുത്തരവാദപരമായ പെരുമാറ്റം ആണെന്ന് നിശിതമായി വിമർശിച്ചിരിക്കുകയാണ് സോന മോഹപത്ര.
സോന മോഹപത്രയുടെ ട്വീറ്റ് : ‘കനിക കപൂർ ഇന്ത്യയിലെത്തിയ ശേഷം തന്റെ യാത്രാ വിവരങ്ങൾ മറച്ചുവച്ചു (എങ്ങനെയെന്ന് ദൈവത്തിന് അറിയാം). അതിനു ശേഷം അവർ മുംബൈയിലും ലക്നൗവിലും പൊതുപരിപാടികളിൽ പങ്കെടുക്കുകയും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസംഗം എത്രത്തോളം നിസാരമായിരുന്നു എന്ന് ഇത്തരം കാര്യങ്ങളിലൂടെ എല്ലാവരും എന്നെ ബോധ്യപ്പെടുത്തുകയാണ്. ശരിക്കും അത് നിസാരമായിരുന്നോ?’.
നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കാത്തവർ ചുറ്റുമുള്ളവരുടെയും ജീവൻ അപകടത്തിലാക്കുകയാണെന്നും സോന മോഹപത്ര ട്വീറ്റ് ചെയ്തു. നിരുത്തരവാദികളായ വിവേകശൂന്യരാണ് രാജ്യത്തുള്ളത്. അതിനാൽ ഇന്ത്യയില്‍ കോവിഡ് 19 വ്യാപനം കാര്യക്ഷമമായി തടയാൻ സാധിക്കുമോ എന്ന സംശയവും സോന പ്രകടിപ്പിച്ചു. ഉത്തരവാദിത്വമില്ലാത്തവർ സർക്കാരിനോട് എല്ലാം ചോദിച്ചു വാങ്ങുകയും എന്നാൽ ഒന്നും തിരികെ നൽകാൻ തയ്യാറാകുന്നില്ല എന്നും ഗായിക കൂട്ടിച്ചേർത്തു.
ഇന്നലെയാണ് ഗായിക കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലു ദിവസമായി തനിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും പരിശോധനയിൽ അത് കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചുവെന്നും താനും കുടുംബവും പൂർണമായും സമ്പർക്ക വിലക്കിൽ ആണെന്നും കനിക കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.
യാത്രവിവരങ്ങൾ യഥാസമയം ആരോഗ്യപ്രവർത്തകരെ അറിയിക്കാതിരുന്നതും സ്വയം സമ്പർക്ക വിലക്ക് സ്വീകരിക്കാതിരുന്നതും അധികൃതരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കനിക സംഘടിപ്പിച്ച പാർട്ടിയിൽ ബിജെപി നേതാവ് വസുന്ധര രാജെയും മകനും എംപിയുമായ ദുഷ്യന്ത് സിങ്ങും പങ്കെടുത്തിരുന്നു. ദുഷ്യന്ത് സിങ് എംപി സ്വയം ക്വാറന്റീൻ ചെയ്തതിനു പിന്നാലെ കനിക കപൂറിനെതിരെ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ.