'ക്ഷണക്കത്തു പോലും അച്ചടിച്ചില്ല'; മകളുടെ വിവാഹത്തെക്കുറിച്ച് താരാ കല്യാൺ
Mail This Article
മകള്‍ സൗഭാഗ്യയുടെ വിവാഹം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും വളരെ ലളിതമായ ചടങ്ങു മാത്രമായിരുന്നുവെന്നും തുറന്നു പറഞ്ഞ് താര കല്യാൺ. സമൂഹമാധ്യമലോകമാണ് വിവാഹത്തെ ഇത്രയും വലുതാക്കി കാണിച്ചതെന്നും അതിന് എല്ലാവരോടും നന്ദി പറയുന്നുവെന്നും താര പറഞ്ഞു. മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടിയായ ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ അതിഥിയായെത്തിയതായിരുന്നു താര കല്യാൺ. താരയ്ക്കൊപ്പം സൗഭാഗ്യയും ഭർത്താവ് അർജുനും വേദിയിൽ എത്തിയിരുന്നു. മൂവരും അവതാരക റിമി ടോമിയോട് വിശേഷങ്ങൾ പങ്കുവച്ചു.
സൗഭാഗ്യയുടെ വിവാഹത്തെക്കുറിച്ച് താര കല്യാണിന്റെ വാക്കുകൾ:
‘മകളുടെ വിവാഹം എനിക്ക് ശരിക്കും ഒരു സർപ്രൈസ് ആയിരുന്നു. വിവാഹക്കാര്യത്തെക്കുറിച്ച് അവൾ എന്നോട് യാതൊന്നും സംസാരിച്ചിരുന്നില്ല. വിവാഹമേ വേണ്ട എന്നായിരുന്നു സൗഭാഗ്യയുടെ തീരുമാനം. അതോർത്തപ്പോൾ എനിക്ക് വലിയ വിഷമം തോന്നി. കാരണം എന്റെ ഭർത്താവ് അപ്രതീക്ഷിതമായി മരണപ്പെട്ടതുപോലെ എനിക്കും എന്തെങ്കിലും സംഭവിച്ചാൽ മകൾ ഒറ്റയ്ക്കാകുമല്ലോ എന്നായിരുന്നു എന്റെ ചിന്ത.
പെട്ടെന്നൊരു ദിവസം അവൾ വിവാഹത്തിനു സമ്മതമാണെന്നു പറഞ്ഞു. അപ്പോൾ തന്നെ ഞാൻ വിവാഹ തിയതി നിശ്ചയിച്ചു. ഒരു ഫാൻസി നമ്പർ വേണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടാണ് 20–02–2020 എന്ന തിയതി തിരഞ്ഞെടുത്തത്. യഥാർഥത്തിൽ വിവാഹക്ഷണക്കത്ത് പോലും അച്ചടിച്ചില്ല. ചിലരുടെയൊക്കെ നമ്പർ കണ്ടെത്തി ക്ഷണിക്കുക മാത്രമാണ് ചെയ്തത്.
അർജുനെ വളരെ വർഷം മുൻപ് മുതൽ അറിയാം. അവന്റെ പ്രീഡിഗ്രി കാലത്ത് ഞാൻ അവനെ ഡാൻസ് പഠിപ്പിച്ചിട്ടുണ്ട്. അന്ന് എന്റെ വിദ്യാർഥികൾ ആരും എന്നോട് ഒരു കാര്യത്തിനും മറുത്തൊരു വാക്ക് പറഞ്ഞിരുന്നില്ല. എന്നാൽ ഒരു ദിവസം ഞാൻ വഴക്കു പറഞ്ഞപ്പോൾ അർജുൻ എന്നോട് തിരിച്ചു സംസാരിച്ചു. അന്ന് ഞാൻ അവനെ പ്രത്യേകമായി ശ്രദ്ധിക്കുകയും അവനെ വിളിച്ച് സംസാരിക്കുകയും ചെയ്ത് പിണക്കം മാറ്റി. അന്നത്തെ എന്റെ വിദ്യാർഥി ഭാവിയിൽ എന്റെ മകളുടെ ഭർത്താവായി വരുമെന്ന് പ്രതീക്ഷിച്ചതേയില്ല. അർജുനെ മരുമകൻ എന്നല്ല മകൻ എന്നു വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് ’.