ലോക്ഡൗൺ കാലത്തെ 'പൊലീസ് മാടമ്പിത്തരങ്ങളെ ' പരിഹസിച്ച് സോഹൻ റോയിയുടെ കവിത
Mail This Article
സാമൂഹിക ജീവിതത്തിലെ പുഴുക്കുത്തുകളെ അപ്പപ്പോൾ 'മുഖം നോക്കാതെ ' വിമർശിക്കുന്ന സോഹൻ റോയിയുടെ ശൈലിക്ക് ആരാധകർ ഏറെയാണ്. പൊലീസിന്റെ മാടമ്പി സ്വഭാവത്തെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ച് അദ്ദേഹം നവമാധ്യമങ്ങളിൽ ഇന്ന് പോസ്റ്റ് ചെയ്ത 28 സെക്കൻഡ് മാത്രമുള്ള ഒരു 'വിഡിയോക്കവിത 'യും നിമിഷങ്ങൾക്കകമാണ് തരംഗമായി മാറിയത്.
മുഖ്യമന്ത്രി അടക്കമുള്ളവർ പോലും ശക്തമായി വിമർശിച്ച കണ്ണൂർ പൊലീസിന്റെ ഒരു പ്രവൃത്തിയാണ് കവിതയുടെ ഉള്ളടക്കം. ലോക്ഡൗൺ സമ്പൂർണ്ണ വിജയമാക്കാൻ മാതൃകാപരമായി ഇരുപത്തിനാല് മണിക്കൂറും കഠിനാധ്വാനം ചെയ്യുന്ന കേരളാപൊലീസിന്റെ 'ഇമേജിന് ' മങ്ങലേൽപ്പിച്ച ഒരു വിവാദമായിരുന്നു അത്. നിയമം ലംഘിക്കുന്നവർക്കെതിരേ കേസെടുത്ത് 'കുറ്റപത്രം' തയ്യാറാക്കി കോടതിയിൽ ഹാജരാക്കുക മാത്രമാണ് പൊലീസിന്റെ ജോലി. വാദിയെയും പ്രതിയേയും വിസ്തരിച്ച ശേഷം 'പ്രതി കുറ്റം ചെയ്തിട്ടുണ്ടോ ' എന്ന് നിശ്ചയിക്കുന്നതും അത് പ്രകാരം ശിക്ഷ നിശ്ചയിച്ചു നടപ്പാക്കേണ്ടതും കോടതിയാണ്. പൊലീസ് തന്നെ 'ശിക്ഷയും: നടപ്പാക്കുന്നത് 'പൊലീസ് ആക്ടിന്റെ ' കടുത്ത ലംഘനവും പോലീസ് രാജിന്റെ ലക്ഷണവുമാണ്.
കണ്ണൂർ പൊലീസ് നേതൃത്വത്തിൽ കർഫ്യു ലംഘിച്ചവരെ ഉത്തരേന്ത്യൻ മോഡലിൽ കഴിഞ്ഞ ദിവസം "ഏത്തം " ഇടുവിച്ച ഒരു പ്രവൃത്തിയെ ആക്ഷേപ ഹാസ്യത്തിലൂടെ ശക്തമായി വിമർശിച്ചിരിക്കുകയാണ് "യതി ശിക്ഷ ' എന്ന കവിതയിലൂടെ. കാക്കിയിട്ടതിന്റെ ധൈര്യത്തിൽ കാണിച്ചു കൂട്ടുന്ന ഈ കോപ്രായങ്ങൾക്കെതിരേ 'കോടതി' നിലപാടെടുത്തേക്കും എന്ന ശുഭാപ്തി വിശ്വാസമാണ് ഈ നാലുവരിക്കവിതയിൽ പ്രതിഫലിക്കുന്നത്. Dr. സോഹൻ റോയിയുടെ വരികൾക്ക് ഈണം നൽകി ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ്.