ADVERTISEMENT

ലോക്ഡൗൺ തുടരുന്നതിനാൽ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഹോം ഡെലിവറി സംവിധാനത്തിന്റെ കോൾ സെന്ററിൽ വോളണ്ടീയറായി പ്രവർത്തിക്കുകയാണ് ഗായിക സയനോര ഇപ്പോൾ. സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാനാകാതെ വീടുകളിൽ തുടരുന്നവർക്ക് അവശ്യവസ്തുക്കൾ എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിൽ പുതിയ സംരംഭത്തിനു തുടക്കം കുറിച്ചത്. ജില്ലാ ഭരണകൂടം, ജില്ലാപഞ്ചായത്ത്, കോർപറേഷൻ, ജില്ലാ സ്പോർടസ് കൗൺസിൽ, യുവജനക്ഷേമ ബോർഡ്, നെഹ്റു യുവകേന്ദ്ര, കുടുംബശ്രീ, വനിത ശിശു വികസന വകുപ്പ്, എൻസിസി, എൻഎസ്എസ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് കോൾ സെന്ററിന്റെ പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരുന്നത്. കോൾ സെന്ററിലെ അനുഭവങ്ങളുമായി സയനോര മനോരമ ഓൺലൈനിനൊപ്പം. 

 

‘ശനിയാഴ്ചയാണ് ജില്ലയിൽ ഈ സംരംഭം തുടങ്ങിയതെങ്കിലും ഞായറാഴ്ചയാണ് ഞാൻ അതിൽ വോളണ്ടീയർ ആയി പോയത്. ഈ പദ്ധതിയെക്കുറിച്ചൊന്ന് സംസാരിക്കാമോ എന്നു ചോദിച്ച് സംഘാടകർ ക്ഷണിച്ചതു പ്രകാരമാണ് ഞാൻ അതിന്റെ ഭാഗമായത്. രണ്ടാം ദിവസവും അവർ വരാമോ എന്നു ചോദിച്ചപ്പോൾ പോയി അവിടുത്തെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഈ സംരംഭത്തിന്റെ സംഘാടനവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഞാൻ അതിലെ ഒരു വോളണ്ടീയർ മാത്രമാണ്. കോൾ സെന്ററിലേക്ക് ആളുകൾ വിളിക്കുമ്പോൾ ഫോണെടുത്ത് അവർക്കാവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് എഴുതിയെടുക്കും. 

 

ഫോൺ വിളിക്കുന്നയാളോട് ഞാൻ സയോനരയാണെന്നു പറയുമ്പോൾ അവർ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് സംസാരിക്കുന്നത്. ഈ സംരംഭത്തെക്കുറിച്ച് ഞാൻ ഫെയ്സ്ബുക്കിൽ ലൈവ് ചെയ്തതോടെ പിറ്റേ ദിവസം മുതൽ ‘സയനോരയാണോ’ എന്നു ചോദിച്ചു കൊണ്ടാണ് പലരും വിളിക്കുന്നത്. അവർക്ക് പരിചിതമായ ആളായതുകൊണ്ടു തന്നെ സാധനങ്ങളുടെ പരിമിതികളെക്കുറിച്ച് അവർ കൂടുതലായും സംസാരിക്കുന്നതും എന്നോടാണ്. സാധനങ്ങൾ ആവശ്യമുണ്ടെങ്കിലും പൈസ ഇല്ല എന്നു പറഞ്ഞ് ചിലർ വിളിച്ചിരുന്നു. അവർക്കൊക്കെ പ്രത്യേക പരിഗണന നൽകി സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നുണ്ട്.

 

വീട്ടിൽ നിന്നും പുറത്തിറങ്ങാനാകാതെ ഒറ്റപ്പെട്ടു കഴിയുന്നവരെയും മറ്റാരും ആശ്രയമില്ലാത്തവരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം തുടങ്ങിയത്. ബുദ്ധിമുട്ടുന്ന ആളുകളെ സഹായിക്കുക എന്നത് നല്ലകാര്യമല്ലെ. അതുകൊണ്ടാണ് സംഘാടകർ ക്ഷണിച്ചപ്പോൾ വോളണ്ടീയർ ആയിട്ടു പോകാൻ ഞാൻ തയ്യാറായത്. ഒരു ദിവസത്തേയ്ക്കു പോകാം എന്നാണ് വിചാരിച്ചതെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും കോൾ സെന്ററിൽ പ്രവർത്തിക്കാം എന്നാണ്  ഇപ്പോഴത്തെ തീരുമാനം. 

 

ലോക്ഡൗൺ ദിനങ്ങൾ എങ്ങനെ ചിലവഴിക്കണം എന്നതിനെക്കുറിച്ച് എനിക്ക് പ്രത്യേക പദ്ധതികൾ ഒന്നും ഉണ്ടായിരുന്നില്ല. ഈ സംരംഭത്തിന്റെ ഭാഗമായതിലൂടെ വ്യത്യസ്തമായ അനുഭവമാണ് ലഭിക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ അവിടെ വോളണ്ടീയർമാരായി വരുന്നുണ്ട്. എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്ത ശേഷമാണ് ഞങ്ങൾ അവിടെ പ്രവർത്തിക്കുന്നത്. സർക്കാരിന്റെ ‘സന്നദ്ധം’ പദ്ധതിയിൽ ഞാൻ പേര് റജിസ്റ്റർ ചെയ്തിട്ടുണ്ട്’. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com