കോവിഡ് കൊണ്ടു വന്നത് പട്ടിണി പാവങ്ങളല്ല; ഞാനുൾപ്പെടുന്ന വരേണ്യ വർഗം: ഹരീഷ് ശിവരാമകൃഷ്ണൻ
Mail This Article
ലോക്ഡൗൺ കാലത്ത് പലായനം ചെയ്യുന്നതിനെ എതിർക്കുന്നവരെ നിശിതമായി വിമർശിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. നാട്ടിലെ വരേണ്യ വര്‍ഗമാണ് കോവിഡ് കൊണ്ടുവന്നതെന്നും വെറും കാലിൽ പലായനം ചെയ്യുന്ന പട്ടിണി പാവങ്ങളോട് അവജ്ഞ കാണിക്കുന്നവരോട് പുച്ഛം ആണെന്നും ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു. രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച ഗായകന്റെ പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുകളിട്ടിട്ടുണ്ട്.
ഹരീഷ് ശിവരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
'അല്ലെങ്കിലും ഇവറ്റകൾക്കൊന്നും വൃത്തിയും വെടിപ്പും വിദ്യാഭ്യാസവും ഒന്നും പണ്ടേ ഇല്ലന്നേ. രണ്ടു നില വീട്ടിലിരുന്ന് ചായയും കടിയും കഴിച്ചോണ്ടു നെറ്റ്ഫ്ലിക്സും രാമായണവും ഒക്കെ കണ്ടോണ്ടിരിക്കുമ്പോൾ വെറും കാലിൽ പാലായനം ചെയ്യന്നവരോട്, പരസ്യമായി മൃഗങ്ങളെ പോലെ ബ്ലീച്ചിൽ കുളിപ്പിക്കപ്പെടുന്നവരോട്, ചുമ്മാ ഇരുന്നു അവജ്ഞ കാണിക്കുന്നവരോട് ഒരുലോഡ് വെറും പുച്ഛം. നാട് തെണ്ടി കോവിഡ് ഈ നാട്ടിൽ കൊണ്ടുവന്നത് പട്ടിണി പാവങ്ങൾ അല്ല, ഞാൻ ഉൾപ്പെടുന്ന ഇവിടുത്തെ വരേണ്യ വർഗം ആണ്.
അത് കൊണ്ട് കൈ കഴുകി ഭക്ഷണവും കഴിച്ചു ഒരു ഭാഗത്തു ഇരുന്നാട്ടെ. ഇന്നലെ വരെ ഈ പാലായനം ചെയ്യുന്ന പട്ടിണി പാവങ്ങൾ അടിച്ച പെറോട്ട സ്വിഗി വഴി വാങ്ങി വിഴുങ്ങിയവർക്ക് പെട്ടെന്ന് ഉണ്ടാവുന്ന ഈ germophobia യുടെ ലളിതമായ പേരാണ് പ്രിവിലേജ്. അത് എടുത്ത് വിളമ്പരുത്, അപേക്ഷ ആണ്.
പണ്ട് താനും ഇജ്ജാതി വർത്താനം പറഞ്ഞിട്ടില്ലേ പട്ടരെ എന്ന് ചോദിക്കുന്നവരോട് - പറഞ്ഞിട്ടുണ്ട്, ആ നിലപാട് തെറ്റാണ് എന്ന ഉറപ്പ് വന്നത് കൊണ്ട് തിരുത്തുന്നു’.