ADVERTISEMENT

മദ്യം വാങ്ങാനായി വരിയിൽ നിൽക്കുന്ന സ്ത്രീകളുടെ ചിത്രം ട്വീറ്റ് ചെയ്ത ചലച്ചിത്ര സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്കു മറുപടി നൽകി ഗായിക സോന മോഹപത്ര. രാം ഗോപാൽ വർമ്മയുടെ ട്വീറ്റ് ലിംഗവിവേചനത്തെ പ്രതിഫലിക്കുന്നതാണെന്നും ഇത്തരം തെറ്റായ ധാർമികത പ്രചരിപ്പിക്കുന്നത് രാം ഗോപാൽ വർമ അവസാനിപ്പിക്കണമെന്നും സോന തുറന്നടിച്ചു. 

 

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് മദ്യം വാങ്ങാൻ വൈൻ ഷോപ്പിനു മുൻപിൽ വരിയായി നിൽക്കുന്ന സ്ത്രീകളുടെ ചിത്രമായിരുന്നു രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തത്. മദ്യപന്മാരുടെ അതിക്രമങ്ങളിൽ നിന്നു സ്ത്രീകളെ സംരക്ഷിക്കാൻ നടത്തുന്ന പരിശ്രമങ്ങൾ വെറും പ്രഹസനമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു സംവിധായകന്റെ ട്വീറ്റ്. "ആരാണ് വൈൻ ഷോപ്പുകൾക്കു മുന്നിലെ ക്യൂവിൽ കാത്തു നിൽക്കുന്നതെന്നു നോക്കൂ" എന്ന അടിക്കുറിപ്പാണ് സംവിധായകൻ ചിത്രത്തിന് നൽകിയത്. 

 

രാം ഗോപാൽ വർമയുടെ ട്വീറ്റ് വൈറലായതോടെ രൂക്ഷ വിമർശനവുമായി സോന മോഹപത്ര രംഗത്തു വന്നു. പുരുഷൻമാരെ പോലെ തന്നെ മദ്യം വാങ്ങാനും കുടിക്കാനും സ്ത്രീകൾക്കും അവകാശമുണ്ടെന്നും ഇത്തരം തെറ്റായ ധാർമികത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സോന മറുപടിയായി കുറിച്ചു.  

 

സോന മോഹപത്രയുടെ ട്വീറ്റിന്റെ പൂർണ രൂപം:

 

‘പ്രിയ ആർജിവി, നിങ്ങളുടെ ട്വീറ്റിൽ തെറ്റായ ധാർമികതയും ലിഗവിവേചനവും പ്രതിഫലിക്കുന്നു. അത് എന്തുകൊണ്ടാണെന്നു മനസിലാക്കാൻ നിങ്ങൾ വിദ്യാസമ്പന്നരായ ആളുകളെ സമീപിക്കുന്നത് നന്നായിരിക്കും. പുരുഷൻമാരെ പോലെ തന്നെ സ്ത്രീകൾക്കും മദ്യം വാങ്ങാനും കുടിക്കാനും അവകാശമുണ്ട്. എന്നാൽ മദ്യപിച്ച് അക്രമാസക്തരാകാൻ ആർക്കും അവകാശമില്ല’. 

 

സോന മോഹപത്രയുടെ പ്രതികരണത്തെ അനുകൂലിച്ച് നിരവധി പേർ രംഗത്തു വന്നു. ഫോട്ടോ പോസ്റ്റു ചെയ്ത് ലിംഗവിവേചനപരമായി സംസാരിച്ചതിന് രാം ഗോപാൽ വർമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നു. എന്തുകൊണ്ട് സ്ത്രീകൾക്കു മദ്യപിച്ചുകൂടാ എന്നും അവരുടെ താത്പര്യങ്ങളിൽ കൈ കടത്തുന്നത് എന്തിനാണെന്നും സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ ചോദ്യങ്ങൾ ഉന്നയിച്ചു. 

 

സ്ത്രീകൾ മദ്യപിച്ചാലും പുരുഷൻമാരെ പോലെ അക്രമാസക്തരാവുകയോ കുടുംബാംഗങ്ങളെ ഉപദ്രവിക്കുകയോ ചെയ്യാറില്ലെന്നും മൗലികാവകാശങ്ങളെക്കുറിച്ച് സ്ത്രീകൾക്കു ബോധ്യമുണ്ടെന്നും നിരവധി പേർ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com