ADVERTISEMENT

കുറച്ചു കാലം മുൻപ് മലപ്പുറം തിരൂർ സ്വദേശിയായ പതിമൂന്നുകാരൻ ഷാനു അവന്റെ ഉമ്മ ശബ്നത്തിനോട് ഒരു ആഗ്രഹം പറഞ്ഞിരുന്നു. ഗായിക കെ.എസ്. ചിത്രയെ കാണണം. അതിനു ഒരു കാരണവുമുണ്ട്. ചിത്ര പാടിയ ‘ഉമ്മാന്റെ കാലടി പാടിലാണ്...’ എന്ന ഗാനം ഏറെക്കാലമായി ഭിന്നശേഷിക്കാരനായ ഷാനു ആവർത്തിച്ചു കേൾക്കുന്നു. എത്ര കേട്ടാലും ഷാനുവിന് ആ പാട്ടിനോടുള്ള ഇഷ്ടം കൂടുന്നതല്ലാതെ കുറയുന്നില്ല.  ആ പാട്ട് അവന് എന്തൊക്കെയോ പ്രത്യേക സന്തോഷങ്ങള്‍ നൽകി. 

 

സാധാരണയായി ഒന്നും ആവശ്യപ്പെടാത്ത മകനിൽ നിന്നും പെട്ടെന്ന് അങ്ങനെയൊരു ആഗ്രഹം കേട്ടപ്പോൾ എങ്ങനെയെങ്കിലും അതു സാധിച്ചു കൊടുക്കണമെന്ന് ശബ്ന തീരുമാനിച്ചു. അതിനായി സമൂഹമാധ്യമങ്ങളിൽ സജീവമായി. നിരവധി പേർ പരിപൂർണ പിന്തുണയുമായി ശബ്നയ്ക്കും ഷാനുവിനുമൊപ്പം നിന്നു. അങ്ങനെ കഴിഞ്ഞ ദിവസം ഷാനുവിനെ തേടി കേരളത്തിന്റെ വാനമ്പാടിയുടെ വിഡിയോ കോൾ എത്തി. ആരാധ്യ ഗായികയെ കണ്ടതിന്റെ സന്തോഷത്തിൽ ഷാനു സന്തോഷത്തോടെ എന്തൊക്കെയോ സംസാരിച്ചു. ചിത്ര അവനോടു വിശേഷങ്ങൾ തിരക്കി. ഗായികയ്ക്കും ഷാനുവിനും ശബ്നയ്ക്കും ഒരു പോലെ സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു അത്. ദീർഘ കാലത്തെ പരിശ്രമത്തിനു ശേഷം മകന്റെ ആഗ്രഹം സാധിച്ചു കൊടുത്തതിന്റെ സന്തോഷം ശബ്ന മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു. 

 

 

ആദ്യ ശ്രമം പാഴായി

 

കഴിഞ്ഞ വർഷമാണ് അവൻ എന്നോട് ചിത്ര ചേച്ചിയെ കാണണം എന്ന ആഗ്രഹം പറഞ്ഞത്. ചേച്ചി പാടിയ ‘ഉമ്മാന്റെ കാലടി പാടിലാണ്...’ എന്ന ഗാനം അവന് ഒരുപാട് ഇഷ്ടമാണ്. പല തവണ അവൻ ആ പാട്ട് ആവർത്തിച്ചു കേട്ടിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് അവൻ എന്നോട് ആ ആഗ്രഹം പറഞ്ഞത്. ആദ്യം ഞാൻ അത് അത്ര ഗൗരവമായി എടുത്തില്ല. പിന്നീട് പല തവണ അതേ കാര്യം ആവർത്തിച്ചപ്പോൾ എങ്ങനെയെങ്കിലും അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കണമെന്ന് എനിക്കു തോന്നി. പക്ഷേ അത് എങ്ങനെ നടക്കുമെന്ന് എനിക്കറിയില്ലായിരുന്നു. കഴിഞ്ഞ വർഷം ഞാൻ മോനെ കുറിച്ചും അവന്റെ ഈ ആഗ്രഹത്തെക്കുറിച്ചും ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ആ പോസ്റ്റ് ഒരുപാട് പേർ ഷെയർ ചെയ്തുവെങ്കിലും ഫലപ്രാപ്തിയിലേക്ക് എത്തിയില്ല. കാണാൻ അവസരമുണ്ടാക്കാം എന്ന് പറഞ്ഞ് പലരും പിന്തുണ നൽകി. ഒരു ദിവസം ചിത്ര ചേച്ചിയുടെ ഫോൺ നമ്പർ എനിക്കു കിട്ടി. ചേച്ചി വളരെ തിരക്കുള്ള ആളാണല്ലോ. അങ്ങനെ വിളിക്കാനൊന്നും പറ്റില്ലല്ലോ എന്നു ചിന്തിച്ചു ഞാൻ വിളിച്ചില്ല. 

 

 

അപ്രതീക്ഷിതമായെത്തിയ വിഡിയോ കോള്‍

 

ഈ അടുത്ത കാലത്ത് എന്റെ ഒരു സുഹൃത്ത് ഒരു സമൂഹമാധ്യമ കൂട്ടായ്മയെ കുറിച്ച് എന്നോടു പറയുകയും മോനെ കുറിച്ചുള്ള പോസ്റ്റ് ആ ഗ്രൂപ്പിൽ പങ്കുവ‌യ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഞാൻ അത് പോസ്റ്റ് ചെയ്തു. ഒരുപാട് പേർ അത് ഷെയർ ചെയ്തു. അങ്ങനെ അബുദാബിയിൽ ജോലി ചെയ്യുന്ന ജയന്ത് എന്ന ഒരു വ്യക്തി അത് കണ്ടു. അദ്ദേഹം എന്നെ ബന്ധപ്പെടുകയും ചിത്ര ചേച്ചിയ്ക്കു കൊടുക്കാനായി എന്റെ ഫോൺ നമ്പർ വാങ്ങുകയും ചെയ്തു. അങ്ങനെ എന്റെ നമ്പർ ചേച്ചിയുടെ കൈവശമെത്തി. ഇക്കഴിഞ്ഞ ദിവസം ചേച്ചിയുടെ മാനേജർ എന്നെ വിളിക്കുകയും ചേച്ചിക്കു മോനുമായി വിഡിയോ കോൾ വഴി സംസാരിക്കണമെന്നും പറയുകയും ചെയ്തു. അന്ന് രാത്രിയിൽ ചേച്ചി എന്റെ ഫോണിലേക്കു വിഡിയോ കോൾ ചെയ്തു. അപ്പോൾ എനിക്കുണ്ടായ സന്തോഷം വാക്കുകൾ കൊണ്ടു വിവരിക്കാനാവില്ല. 

 

 

‘ഷാനൂ’ എന്നു വിളിച്ച് ചിത്ര ചേച്ചിയുടെ സ്നേഹാന്വേഷണം

 

ഷാനുവിന് ചിത്ര ചേച്ചിയെ കാണണമെന്നു പറയുമ്പോൾ ഞാൻ ചേച്ചിയുടെ ഫോട്ടോയും വിഡിയോകളുമൊക്കെ കാണിച്ചു കൊടുക്കുമായിരുന്നു. ചേച്ചി വിഡിയോ കോൾ ചെയ്തപ്പോഴും അവന് അത് വിശ്വസിക്കാനായില്ല. സാധാരണയായി ഞാൻ വിഡിയോ കാണിക്കുകയാണെന്നാണ് അവൻ വിചാരിച്ചത്. പക്ഷേ ചേച്ചി നേരിട്ട് ‘ഷാനൂ’ എന്നു വിളിച്ചു സംസാരിച്ചപ്പോൾ അതു യാഥാർഥ്യമാണെന്ന് അവനു മനസിലായി. മോന്റെ സംസാരം അത്ര വ്യക്തമല്ല. എങ്കിലും അവൻ ചേച്ചിയോട് എന്തൊക്കെയോ അവ്യക്തമായി സംസാരിച്ചു. വളരെ സന്തോഷത്തിലായിരുന്നു ഷാനു. ഞാനും മോനും ഒരുമിച്ചിരുന്നാണ് ചിത്ര ചേച്ചിയോടു വിശേഷങ്ങൾ പങ്കുവച്ചത്. ഏകദേശം അരമണിക്കൂറോളം ചേച്ചി ഞങ്ങളോടു സംസാരിച്ചു. ആ സമയമത്രയും അവൻ ചേച്ചിയെ മുഴുവനായി വീക്ഷിക്കുകയായിരുന്നു. ചേച്ചി പൊട്ടു തൊട്ടിട്ടുണ്ടല്ലോ കമ്മലും വളയും ഇട്ടിട്ടുണ്ടല്ലോ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ‘ഉമ്മാന്റെ കാലടി പാടിലാണ്...’ എന്ന ഗാനം ചിത്ര ചേച്ചി ഷാനുവിനു വേണ്ടി പാടി. ലോക്ഡൗൺ ആയതിനാൽ ഇപ്പോൾ നേരിട്ടു കാണാനുള്ള സാഹചര്യമില്ലല്ലോ. എങ്കിലും ഗുരവായൂരിൽ വരുമ്പോൾ വിളിക്കാമെന്നും നേരിൽ കാണാമെന്നും ചിത്ര ചേച്ചി പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ ഒരുപാട് സന്തോഷം പകർന്നു. നേരിൽ കാണാമെന്ന പ്രതീക്ഷയിലാണ് ‍ഞങ്ങൾ ഇപ്പോൾ. 

 

 

വാനമ്പാടിയോട് മനസു നിറയെ സ്നേഹം

 

പാട്ടു കേൾക്കാൻ ഷാനുവിന് ഒരുപാടിഷ്ടമാണ്. ചിത്ര ചേച്ചിയെ എപ്പോൾ ടിവിയിൽ കണ്ടാലും അവൻ അവൻ തിരിച്ചറിയുകയും എന്നെ വിളിച്ചു കാണിക്കുകയും ചെയ്യും. ചേച്ചിയുടെ പരിപാടി കഴിയുന്നതു വരെ ചാനൽ മാറ്റാൻ സമ്മതിക്കില്ല. ആദ്യം ഈ പാട്ട് കേൾക്കുമ്പോൾ മാത്രമായിരുന്നു ഷാനു ശ്രദ്ധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അവൻ ചേച്ചിയുടെ എല്ലാ ഗാനങ്ങളും ആസ്വദിക്കാറുണ്ട്. മറ്റു ഗായകരോടൊന്നും അവന് ഇത്ര അടുപ്പം തോന്നിയിട്ടില്ല. ഇപ്പോൾ ചിത്ര ചേച്ചി ഏതു പാട്ടു പാടിയാലും അവന് ഇഷ്ടമാണ്. ‘ഉമ്മാന്റെ കാലടി പാടിലാണ്...’ എന്ന ഈ പാട്ട് അവനെ അത്രയധികം ആകർഷിച്ചപ്പോൾ എന്റെ സുഹൃത്തുക്കൾ പറഞ്ഞു. അവന് എന്നോടുള്ള സ്നേഹത്തിന്റെ തെളിവായിരിക്കാം അതെന്ന്. ഞാനും അങ്ങനെ വിശ്വസിക്കുന്നു. 

 

 

ശബ്ന സ്പെഷൽ സ്കൂളിൽ വർക്ക് ചെയ്യുന്നു. ഭർത്താവ് നജ്മുദ്ദീന്‍ വിദേശത്താണ്. ഇവർക്ക് ഏഴു വയസ് ഉള്ള ഒരു മകൾ കൂടിയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com